to
കോഴിക്കോടിന്റെ ഖല്‍ബില്‍ രുചിയുടെ പറുദീസ തീര്‍ത്ത് കുടുംബശ്രീ ഫുഡ് കോര്‍ട്ട് Updated On 2025-05-04

'അലുവാ മനസ്സുള്ളൊരീ കോയിക്കോട്.. വേണേ കണ്ടോളീ... ചങ്ങായീ ഞമ്മടെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്....' കോഴിക്കോടിന്റെ ഖല്‍ബില്‍ രുചിയുടെ പറുദീസ തീര്‍ക്കുകയാണ് ദേശീയ സരസ് മേളയുടെ ഭാഗമായി ഒരുക്കിയ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. കടല്‍ത്തീരങ്ങള്‍ക്കും ഇശലുകള്‍ക്കും രുചി വൈവിദ്ധ്യത്തിനുമെല്ലാം പേരു കേട്ട കോഴിക്കോട്ഇത് ആദ്യമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്നത്. മൊഞ്ചുള്ള നടക്കാവ് താണ്ടി കോഴിക്കോട് ബീച്ചില്‍ എത്തിയിരിക്കുന്നത് 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ഓളം വിഭങ്ങളാണ്.

പഴയ ചായക്കടയുടെ സ്മരണ പുതുക്കി ഓടു മേഞ്ഞ മേല്‍ക്കൂരയോട് സാമ്യം തോന്നുന്ന രീതിയില്‍ ഒരുക്കിയ 50ഓളം സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. ഓരോ സ്റ്റാളിന്റെയും തൂണുകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. കോഴിക്കോടിന്റെ സംസ്‌കാരവും കാഴ്ചകളും പ്രതിഭകളെ കുറിച്ചുള്ള വിവരണവും ആണ് ഓരോ തൂണിലും രേഖപ്പെടുത്തിയിരിക്കുന്നത്.

600 ഓളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഫുഡ് കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. രാജസ്ഥാന്‍ സ്‌പെഷ്യല്‍ രാജ് കച്ചോരി, മഹാരാഷ്ട്രയുടെ വടപാവ്, സിക്കിമിന്റെ മോമോസ്, അട്ടപ്പാടി വനസുന്ദരി തുടങ്ങീ ഓഡിസ്സയുടെ ചിക്കന്‍ പക്കുവട വരെ ഇവിടെ എത്തിയാല്‍ 'കറുമുറെ വയറു നിറച്ചു കയിച്ചോ'. അതോടൊപ്പം ഹൈദരാബാദ് ദം ബിരിയാണി കയിച്ചാ പിന്നെ സംഗതി നല്ല ഉസാറാണ്.. മെയ് 13 വരെ നീളുന്ന സരസ്‌മേളയില്‍ എത്തി 'അങ്ങട് തട്ടി ഇങ്ങട് തട്ടി തമ്മില് തമ്മില് പുഞ്ചിരി കൂട്ടി' എല്ലാര്‍ക്കും ഇവിടൊരു കൂട്ടാകാം..

സരസ് മേളയിലുണ്ടൊരു 'നങ്ക അങ്ങാടി' Updated On 2025-05-03

കാലത്തിന് കൈമോശം വരുന്നതിനെ കാത്തുവയ്ക്കുന്നവരാണ് തദ്ദേശീയ ജനവിഭാഗങ്ങള്‍. കാടിന്റെ തണലില്‍ മണ്ണിലേക്ക് കാലങ്ങള്‍ക്ക് മുമ്പേ ആഴ്ന്നിറങ്ങിയ ഇവരുടെ സംസ്‌കാരം അടുത്തറിയാന്‍ കോഴിക്കോട് ബീച്ചിലെ കുടുംബശ്രീ ദേശീയ സരസ് മേളയിലെ നാലാം നമ്പര്‍ സ്റ്റാളില്‍ എത്തിയാല്‍ മതി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ ഉത്പന്നങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് 'നങ്ക അങ്ങാടി'യിലൂടെ ഒരുക്കിയിരിക്കുന്നത്. ഞങ്ങളുടെ അങ്ങാടി എന്നാണ് നങ്ക അങ്ങാടി എന്ന വാക്കിന്റെ അര്‍ത്ഥം.

കുടുംബശ്രീ മുഖേന വയനാട്, മലപ്പുറം, കാസര്‍ഗോഡ് കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് (അട്ടപ്പാടി), ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ തദ്ദേശീയ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ളവര്‍ ഉത്പാദിപ്പിക്കുന്ന 100 ഓളം വിഭവങ്ങള്‍ നങ്ക അങ്ങാടിയില്‍ ലഭിക്കും. 180 ഓളം പൈതൃക കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്ന വയനാട്ടിലെ നൂറാങ്കില്‍ നിന്നും തെരഞ്ഞെടുത്ത പത്തോളം കിഴങ്ങുകളാണ് നങ്ക അങ്ങാടിയിലെ പ്രധാന ആകര്‍ഷണം.

വയനാടിന്റെ ഗന്ധകശാല, തൊണ്ടി, ചോമാല, രക്തശാലി തുടങ്ങി എട്ടുതരം വ്യത്യസ്ത അരികള്‍, പീച്ചിങ്ങ സ്‌ക്രബ്ബ്, കാട്ടുമാങ്ങാ അച്ചാര്‍, നിലമ്പൂരിലെ ചോല നായിക്ക വിഭാഗത്തിന്റെ കാട്ടു തേന്‍, കുന്തിരിക്കം, കണ്ണൂരിന്റെ ആദി കുട, വെളിച്ചെണ്ണ, തൃശ്ശൂരില്‍ നിന്ന് കരകൗശല വസ്തുക്കള്‍, അട്ടപ്പാടിയിലെ കടുക്, ചെറുധാന്യക്കൂട്ട്, ചൂല് തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ ലഭിക്കും. കൂടാതെ വയനാട്ടിലെ ബത്തഗുഡെയിലെ 230 ഇനം നെല്ലുകളുടെ പ്രദര്‍ശനവും നങ്ക അങ്ങാടിയിലുണ്ട്.

നങ്ക അങ്ങാടിയുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മേയ് മൂന്നിന് നിര്‍വഹിച്ചു. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് അന്യമാകുന്ന തദ്ദേശീയ ജനവിഭാഗത്തിന്റെ സംസ്‌കാരം ഏവരേയും പരിചയപ്പെടുത്തുക, തദ്ദേശീയ ജനങ്ങളുടെ വരുമാനവര്‍ദ്ധനവ് എന്നീ ലക്ഷ്യങ്ങളാണ് നങ്ക അങ്ങാടിയിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

മാക്‌സി ബാഗും ഗ്രീന്‍ ടെക്‌നോളജിയും... വടകരയിലെ ഹരിയാലി ഹരിതകര്‍മ്മസേന മുന്‍പേ പറക്കുന്ന പക്ഷികള് Updated On 2025-04-03

ഹരിതകര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം വ്യാപകമാകുന്നതിന് മുന്‍പ് തന്നെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെ ഉപയോഗിച്ച് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍  ശക്തമായി നടപ്പിലാക്കി തുടങ്ങിയിരുന്നു കോഴിക്കോട് ജില്ലയിലെ വടകര നഗരസഭ. ഹരിയാലി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വടകരയിലെ ഹരിതകര്‍മ്മസേന എല്ലാക്കാര്യത്തിലും ഒരു പടി മുന്നിലാണ്. ഒരു തദ്ദേശഭരണ സ്ഥാപനം എങ്ങനെയാണ് മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുസ്ഥിരമായ ഒരു വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുത്തത് എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണം കൂടിയാണ് വടകരയിലെ ‘ഹരിയാലി’. മികച്ച വരുമാനം മാത്രമല്ല സമൂഹത്തില്‍ മാന്യമായ സ്ഥാനവും ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇവിടെ ലഭിച്ചുവരുന്നു.

മാലിന്യം ശേഖരിച്ച് വയ്ക്കാന്‍ വീടുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രത്യേക കവറുകള്‍ നഗരസഭ കൊടുത്തില്ല പകരം അവരുടെ കൈയിലുള്ള പഴയ തുണികളോ മറ്റോ ഉപയോഗിച്ച് സഞ്ചി നിര്‍മിച്ച് അതില്‍ തരം തിരിച്ച് നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചത്. പഴയ മാക്‌സികളുടെ അടിഭാഗം തയ്ച്ച് വലിയ സഞ്ചികളാക്കി മാറ്റി. അങ്ങനെ ‘മാക്‌സി ബാഗ്’ എന്ന പുതിയ ഒരു ഉത്പന്നവും പിറവി കൊണ്ടു. ബനിയനുകള്‍, പെറ്റിക്കോട്ടുകള്‍ തുടങ്ങിയവയെല്ലാം പിന്നീട് ബാഗുകളായി മാറി.

ഹരിയാലി ഹരിതകര്‍മ്മസേനയുടെ കീഴില്‍ നിരവധി സംരംഭങ്ങളും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. അതെല്ലാം മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണെന്നതാണ് മറ്റൊരു പ്രത്യേകത. വിവിധതരം തുണിസഞ്ചികളുള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ഷോപ്പ്, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഇടമായ സ്വാപ്പ് ഷോപ്പ്, ആഘോഷങ്ങള്‍ക്കും മറ്റും ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്ക് പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ വാടകയ്ക്ക് കൊടുക്കുന്ന റെന്റ് ഷോപ്പ്, ജൈവമാലിന്യ സംസ്‌ക്കരണ ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന ക്ലീന്‍ലൈന്‍സ് സെന്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കൂടാതെ ഇ-വേസ്റ്റുകളില്‍ നിന്നു പുനരുപയോഗ സാധ്യതയുള്ളവയെ കണ്ടെത്തി വീണ്ടും ഉപയോഗയോഗ്യമാക്കുന്ന റിപ്പയര്‍ ഷോപ്പുമുണ്ട്. വടകര പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളാണ് ഹരിയാലിയിലെ അംഗങ്ങള്‍ക്ക് റിപ്പയര്‍ ചെയ്യാനാവശ്യമായ പരിശീലനം നല്‍കുന്നത്.

വടകരയെ കാര്‍ബണ്‍ ന്യൂട്രല്‍ മുനിസിപ്പാലിറ്റിയാക്കുകയെന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗമാണ് ഗ്രീന്‍ ടെക്‌നോളജി സെന്ററുകള്‍. മാലിന്യ സംസ്‌ക്കരണരംഗത്തെ പരിശീലന പരിപാടികളും വിവിധ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട എനര്‍ജി ക്ലിനിക്കുകള്‍, കാര്‍ഷിക മേഖലയിലെ ഇടപെടലിന് അഗ്രി ക്ലിനിക്ക്, ജലസംരക്ഷണത്തിന് വാട്ടര്‍ ക്ലിനിക്ക്, ഉപയോഗശൂന്യമായ വസ്തുക്കളെ പുനരുപയോഗിക്കാന്‍ കഴിയുന്ന അപ്-സൈക്ലിങ് ക്ലിനിക്ക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നാടിന്റെ വിവിധങ്ങളായ പരിസ്ഥിതി, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാകും വിധം ഹരിതകര്‍മ്മസേനയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് ഹരിയാലിക്കും വടകര നഗരസഭയ്ക്കുമുള്ളത്.

കരുനാഗപ്പള്ളിയുടെ ഹരിതമിത്രം- ഹരിതകര്‍മ്മസേനാംഗങ്ങളുടെ ഉത്തമ സംരംഭ മാതൃക! Updated On 2025-03-31

സംരംഭ രൂപീകരണത്തിലൂടെ ഹരിതകര്‍മ്മസേനാംഗങ്ങളുടെ വരുമാനവര്‍ദ്ധനവിന്റെ മികച്ച ഉദാഹരണമാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സി.ഡി.എസിന് കീഴിലുള്ള ഹരിതമിത്രം. ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിനോട് ചേര്‍ന്ന് ഹരിതമിത്രം ക്യാന്റീനും കാറ്ററിങ് സര്‍വീസുമാണ് സി.ഡി.എസിന് കീഴിലെ 69 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചേര്‍ന്ന് 2022ല്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യം നടത്തിവരുന്നത്. ഹരിതചട്ട പരിപാലന സ്ഥാപനത്തിന്റെ മേല്‍നോട്ടവും ഇവര്‍ വഹിച്ചുവരുന്നു. മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തിവരുന്നത്.

ഹരിതമിത്രം സംരംഭ സംഘടനയിലൂടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംരംഭക മികവ് തെളിയ്ക്കുന്നതില്‍ കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്‍ വഴിത്തിരിവായി. കരുനാഗപ്പള്ളി സിഡിഎസ് കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവരുടെ സഹായത്തോടെ നടത്തുന്ന ' ടേക് എ ബ്രേക്ക് ' സംവിധാനം സ്ത്രീ ശാക്തീകരണത്തിന്റെയും സംരംഭ വിപുലീകരണത്തിന്റെയും അനന്ത സാധ്യതകള്‍ കാട്ടി കൊടുക്കുന്ന കുടുംബശ്രീ മിഷന്റെ മറ്റൊരു മാതൃകയാണ്. 69 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പെടുന്ന കണ്‍സോര്‍ഷ്യം 2022 ല്‍ രൂപീകരിക്കുകയും ഇതില്‍ നിന്നും തെരഞ്ഞെടുത്ത 9 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഹരിത മിത്രം കാന്റീന്‍, ഹരിത ചട്ട പരിപാലന സ്ഥാപനങ്ങളുടെ മേല്‍നോട്ടം തുടങ്ങിയവയുടെ ചുമതല വഹിച്ചു പോകുന്നു.

കരുനാഗപ്പള്ളി വഴിയോര വിശ്രമ കേന്ദ്രത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന ടേക് എ ബ്രേക്ക് വഴിയോര യാത്രക്കാര്‍ക്കും നഗരവാസികള്‍ക്കും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുളള ഒരിടമാകുന്നു. മാലിന്യ സംസ്‌കരണ നിര്‍മാര്‍ജന മേഖലകളില്‍ വിട്ടുവീഴ്ച വരുത്താതെ ഷിഫ്റ്റുകളിലായി കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ചരിത്രം തിരുത്തിക്കുറിച്ച് ഇടുക്കിയിലെ ഇരട്ടയാര്‍... Updated On 2025-03-30

2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നിന്ന് താക്കീത് ലഭിച്ച നാണക്കേടിന്റെ ചരിത്രം ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുകയാണ് ഇടുക്കിയിലെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യസംസ്‌ക്കരണത്തില്‍ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന തലത്തിലേക്ക് ഉയര്‍ന്ന ഇരട്ടയാറിന്റെ ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് 14 വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങളാണ്.

2020ലാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന ചിട്ടയായ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2021 മുതല്‍ 2024 ഡിസംബര്‍ വരെ ഇരട്ടയാര്‍ ഹരിത കര്‍മ്മസേന ശേഖരിച്ചത് 210 ടണ്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ 406 ടണ്‍ അജൈവ പാഴ് വസ്തുക്കളാണ്. മാലിന്യശേഖരണം അടക്കമുള്ളവയിലൂടെ പ്രതിമാസം ഇവര്‍ 10,000 മുതല്‍ 25,000 രൂപവരെ വരുമാനം കണ്ടെത്തുന്നു.

ഇന്ന് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന വാതില്‍പ്പടി സേവനം നല്‍കുന്നു. യൂസര്‍ഫീ ഇനത്തിലും പാഴ് വസ്തുക്കള്‍ കയറ്റി അയക്കുകയും ചെയ്തു ലഭിക്കുന്ന തുകയില്‍ 90% വീതിച്ചു നല്‍കുന്നു. 10% തുക കോര്‍പ്പസ് ഫണ്ടായി കണ്‍സോര്‍ഷ്യം അക്കൗണ്ടില്‍ സൂക്ഷിച്ച് -ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ബോണസ്സായും ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രാഥമിക ചെലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. അംഗങ്ങളെ അപകട ഇന്‍ഷുറന്‍സ് പോളിസിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അജൈവ പാഴ് വസ്തുക്കള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ആര്‍.ആര്‍.എഫ് ഫെസിലിറ്റിയാണ് ഇരട്ടയാറിലുള്ളത്. സമീപ പഞ്ചായത്തുകളില്‍ നിന്നും തരംതിരിച്ച പാഴ് വസ്തുക്കള്‍ വില നല്‍കി സ്വീകരിച്ച് ആര്‍.ആര്‍.എഫില്‍ എത്തിച്ച് വീണ്ടും തരം തിരിച്ച് റിസൈക്കിളിങ്ങിന് വിവിധ കമ്പനികള്‍ക്ക് കൈമാറി അധിക വരുമാനം നേടുന്നുമുണ്ട് ഇവര്‍. ഇത് കൂടാതെ തൊഴിലുറപ്പ് ബോര്‍ഡ് നിര്‍മ്മാണ സംരംഭ യൂണിറ്റും കുടുംബശ്രീ സൂക്ഷ്മസംരംഭമായി രജിസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു.

അടുത്തത് ഇരട്ടയാര്‍ ബ്രാന്‍ഡഡ് ജൈവവളം

സ്വന്തം ബ്രാന്‍ഡില്‍ ജൈവവളം പുറത്തിറക്കി വരുമാനം സ്വന്തമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇരട്ടയാര്‍ പഞ്ചായത്ത്. വീടുകളില്‍നിന്നും വിവിധ സ്ഥാപനങ്ങളില്‍  നിന്നും മറ്റും ശേഖരിച്ചുവരുന്ന ജൈവമാലിന്യം ഏഴു തരം നിലവാരത്തില്‍ പ്ലാന്റുകളുള്ള തുമ്പൂര്‍മുഴി യൂണിറ്റിലും ഒപ്പം വിന്‍ഡ്രോ കമ്പോസ്റ്റിങ്ങിലും എത്തിച്ച് ശാസ്ത്രീയ രീതിയില്‍ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്നു. ഈ വളമാണ് ഇരട്ടയാറിന്റെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കുക. പ്രതിദിനം 150 മുതല്‍ 300 കിലോ ജൈവമാലിന്യമാണ് സംസ്‌കരണം നടത്തുന്നത്.

അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും മാലിന്യം വലിച്ചെറിയലിനുമെതിരേ ഗ്രാമപഞ്ചായത്ത് കര്‍ക്കശമായ നിയമനടപടികള്‍ നടപ്പാക്കുന്നതും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ ഇരട്ടയാറിന്റെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ പഞ്ചായത്തിലെത്തുന്നു. കൂടാതെ ഇരട്ടയാറിന്റെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ പരിശീലകരായി മറ്റു തദ്ദേശസ്ഥാപനങ്ങളിലെത്തി മൂല്യവര്‍ധിത തരം തിരിക്കല്‍ പരിശീലനവും നല്‍കുന്നു.

ശാസ്താംകോട്ടയെ മാലിന്യ മുക്തമാക്കാന്‍ കുടുംബശ്രീയുടെ 'ഗ്രീന്‍ ടെക്നീഷ്യന്‍മാര്‍' Updated On 2025-03-29

കൊല്ലം ജില്ലയിലെ പ്രധാന തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംകോട്ടയെന്ന  പഞ്ചായത്തിനെ മാലിന്യമില്ലാതെ കാത്തു സൂക്ഷിച്ചും ഹരിതാഭ നിറച്ചും ആകര്‍ഷകമാക്കുകയാണ് ഇവിടുത്തെ 'ഗ്രീന്‍ ടെക്നീഷ്യന്‍മാ'രായ ഹരിതകര്‍മസേനാംഗങ്ങള്‍. തുടക്കത്തില്‍ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഏറെ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും ഇന്ന് 'എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം'  എന്ന  മനോഭാവം പൊതുസമൂഹത്തില്‍ ഉറപ്പിക്കാന്‍ ഈ ശുചിത്വ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പഞ്ചായത്തില്‍ 19 വാര്‍ഡുകളിലായി  38 ഹരിതകര്‍മസേനാംഗങ്ങലാണ് മാലിന്യ ശേഖരണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുഖേനയാണ് എല്ലാ വാര്‍ഡുകളിലുമുള്ള സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള വാതില്‍പ്പടി മാലിന്യ ശേഖരണം. ഹരിത കര്‍മസേനയിലെ രണ്ട് അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ഓരോ വാര്‍ഡും ആറ് മുതല്‍ എട്ട് ക്ളസ്റ്ററുകളായി തിരിച്ചാണ് മാലിന്യ ശേഖരണം നടത്തുന്നത്.  ഓരോ ക്ളസ്റ്ററിലും 70 മുതല്‍ 80 വീടുകള്‍ ഉള്‍പ്പെടും. ഒരു ദിവസം രണ്ടു വാര്‍ഡുകളുടെ മാലിന്യശേഖരണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിലൂടെ പത്ത് ദിവസത്തിനുളളില്‍ എല്ലാ വാര്‍ഡുകളിലും മാലിന്യ ശേഖരണം പൂര്‍ത്തിയാക്കാനാകും. ആദ്യമൊക്കെ 20 ശതമാനം യൂസര്‍ഫീ ലഭിച്ചിരുന്നത് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തുടക്കത്തില്‍ ആയിരം രൂപ മാസവേതനം ലഭിച്ചിരുന്ന അംഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിമാസം 10,000 രൂപയ്ക്ക് മുകളിലാണ് വരുമാനം. ഇതിനു പുറമേ ജൈവ മാലിന്യ ശേഖരണത്തിലൂടെ അധിക വരുമാനവും നേടാന്‍ കഴിയുന്നു. വരുമാന വര്‍ധനവിനായി യൂസര്‍ഫീസ് കളക്ഷന്‍ നൂറ് ശതമാനമാക്കുന്നതിനുള്ള പ്രയത്നത്തിലാണ് ഈ പെണ്‍കൂട്ടായ്മ.

മാലിന്യം എടുക്കുന്നവര്‍ എന്ന പേരില്‍ നിന്നും 'ഗ്രീന്‍ ടെക്നീഷ്യന്‍മാര്‍' എന്ന വിശേഷണ പദം ലഭിച്ചതിനു പിന്നിലും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവുണ്ട്.  പഞ്ചായത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്‍നിരയിലാണ്. പഞ്ചായത്തിലെ ഹരിതകര്‍മമ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്‍റെ പൂര്‍ണ പിന്തുണയുമുണ്ട്. അജൈവ മാലിന്യ ശേഖരണത്തിനായി പഞ്ചായത്ത് തലത്തില്‍ 3000 ചതുരശ്ര അടിയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍റര്‍ (എം.സി.എഫ്) സംവിധാനവും 19 വാര്‍ഡുകളിലായി 40 മിനി എം.സി.എഫുകളും പ്രവര്‍ത്തിക്കുന്നു. അംഗങ്ങള്‍ക്ക് യൂണിഫോം,തൊപ്പി, കോട്ട്, ട്രോളി, ഓഫീസില്‍ മേശ, കസേര, അലമാര, വൈദ്യുതി കണക്ഷന്‍. കുടിവെള്ള സൗകര്യം, വെള്ളം തിളപ്പിക്കാനുളള ഇന്ഡക്ഷന്‍ കുക്കര്‍, കെറ്റില്‍,  അഗ്നി സുരക്ഷാ ഉപകരണങ്ങള്‍, ട്രോളി, ബാത്ത്റൂം സൗകര്യം എന്നിവയും പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ അജൈവ മാലിന്യം ശേഖരിക്കുന്നതിന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഹരിതകര്‍മ സേനയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഹരിതകര്‍മസേനാ കണ്‍സോര്‍ഷ്യവും  രൂപീകരിച്ചിട്ടുണ്ട്.  വരുമാന വര്‍ധനവിന് സംരംഭ രൂപീകരണവും പുരോഗമിക്കുകയാണ്. ഇതു കൂടാതെ 2021 ല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിതസഹായ സ്ഥാപനമായ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ(ഐ.ആര്‍.ടി.സി) യുടെ പിന്തുണയും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബശ്രീയും ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററും സംയുക്തമായി നടത്തിയ ക്യാമ്പയിനുകള്‍ വഴി ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍  സാധിച്ചിട്ടുണ്ട്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തന പുരോഗതിക്കായി 'പെണ്‍ രാവേറ്റം' കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ളാസുകള്‍, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ചേര്‍ന്ന് എ.ഡി.എസ്, സി.ഡി.എസ്തലത്തിലും സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും  ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രവര്‍ത്തനമികവും വേതനതുല്യതയും മുഖമുദ്രയാക്കി വയനാട്ടിലെ മീനങ്ങാടി ഹരിതകര്‍മ്മസേന Updated On 2025-03-29

വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലെ 38 ഹരിതകര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തന മികവ് കൊണ്ടും തുല്യത ഉറപ്പുവരുത്തിക്കൊണ്ടും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മീനങ്ങാടി പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുള്ളത്. മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനുമായി ഈ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കെല്ലാം ഒരേ വേതനം ലഭിക്കണമെന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

വിവിധ വാര്‍ഡുകളിലെ വീടുകളുടെയും കടകളുടെയും എണ്ണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് ലഭിക്കുന്ന യൂസര്‍ഫീയില്‍ വ്യത്യസ്തതയുണ്ടാക്കുന്നത്. ഇതിന് പരിഹാരമായി ക്ലസ്റ്ററുകള്‍ തിരിച്ച് പ്രവര്‍ത്തനം നടത്തി എല്ലാവര്‍ക്കും എല്ലാ വാര്‍ഡിലും എത്താനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ വേതനത്തില്‍ തുല്യത വരുത്തി.

സംരംഭ രൂപീകരണ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തി ജനകീയ ഹോട്ടല്‍, ഗ്രീന്‍ കഫറ്റീരിയ, ടേക്ക് എ ബ്രേക്ക് സെന്റര്‍, പച്ചക്കറി കൃഷി, റെന്റല്‍ സര്‍വീസ്, സ്വാപ്പ് ഷോപ്പ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, ചെണ്ടമേളം ട്രൂപ്പ് എന്നിവയും ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തിവരുന്നു. ഹരിതകര്‍മ്മസേനാംഗങ്ങളിലെ പത്ത് പേര്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയും ഹരിതകര്‍മ്മസേനയുടെ വാഹനത്തിലെ ഡ്രൈവര്‍മാരായി പ്രവര്‍ത്തിച്ചു വരുകയും ചെയ്യുന്നു.

പയ്യന്നൂര്‍ നന്ദി പറയുന്നു ഈ 66 പേര്‍ക്ക് Updated On 2025-03-29

വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലെ 38 ഹരിതകര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തന മികവ് കൊണ്ടും തുല്യത ഉറപ്പുവരുത്തിക്കൊണ്ടും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മീനങ്ങാടി പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുള്ളത്. മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനുമായി ഈ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കെല്ലാം ഒരേ വേതനം ലഭിക്കണമെന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

വിവിധ വാര്‍ഡുകളിലെ വീടുകളുടെയും കടകളുടെയും എണ്ണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് ലഭിക്കുന്ന യൂസര്‍ഫീയില്‍ വ്യത്യസ്തതയുണ്ടാക്കുന്നത്. ഇതിന് പരിഹാരമായി ക്ലസ്റ്ററുകള്‍ തിരിച്ച് പ്രവര്‍ത്തനം നടത്തി എല്ലാവര്‍ക്കും എല്ലാ വാര്‍ഡിലും എത്താനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ വേതനത്തില്‍ തുല്യത വരുത്തി.

സംരംഭ രൂപീകരണ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തി ജനകീയ ഹോട്ടല്‍, ഗ്രീന്‍ കഫറ്റീരിയ, ടേക്ക് എ ബ്രേക്ക് സെന്റര്‍, പച്ചക്കറി കൃഷി, റെന്റല്‍ സര്‍വീസ്, സ്വാപ്പ് ഷോപ്പ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, ചെണ്ടമേളം ട്രൂപ്പ് എന്നിവയും ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തിവരുന്നു. ഹരിതകര്‍മ്മസേനാംഗങ്ങളിലെ പത്ത് പേര്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയും ഹരിതകര്‍മ്മസേനയുടെ വാഹനത്തിലെ ഡ്രൈവര്‍മാരായി പ്രവര്‍ത്തിച്ചു വരുകയും ചെയ്യുന്നു.

മാലിന്യമുക്ത വഴികളില്‍ ~ ഒന്നാമതാകാന്‍ പനയം ഗ്രാമപഞ്ചായത്ത്: കരുത്തുറ്റ പിന്തുണ നല്‍കി ഹരിതകര്‍മ സേന Updated On 2025-03-28

കൊല്ലം ജില്ലയില്‍ പനയം ഗ്രാമപഞ്ചായത്തിന്‍റെ പരിസര ശുചിത്വം ഉറപ്പു വരുത്തി  പനയം കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള ഹരിതകര്‍മ സേന. പനയത്തിന്‍റെ പാരിസ്ഥിതിക സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു കൊണ്ടാണ് ഈ പെണ്‍കൂട്ടായ്മയുടെ മുന്നേറ്റം.
 
പനയം ഹരിതകര്‍മ സേനയില്‍ 38 അംഗങ്ങളുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യ പ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ളസ്റ്ററുകളായി തിരിച്ച് ഓരോ ക്ളസ്റ്ററിലും രണ്ടു പേര്‍ വീതം ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വഴിയോരങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ളസ്റ്റേഴ്സ് അറ്റ് സ്കൂള്‍ എന്ന പേരില്‍ സ്കൂളുകളിലും മാലിന്യ ശേഖരണ ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികളെ ശുചിത്വ ബോധം കൈവരിക്കാന്‍ പ്രാപ്തരാക്കുന്നു എന്നതും നേട്ടമാണ്. നൂറു ശതമാനം യൂസര്‍ഫീയും ലഭിക്കുന്നത്  ഹരിതകര്‍മസേനയുടെ പൊതു സ്വീകാര്യതയെ വ്യക്തമാക്കുന്നു. പ്രതിമാസം 11,000 മുതല്‍ 20,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം.  

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസാണ് പനയം ഹരിതകര്‍മ സേനയ്ക്കുള്ളത്. ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇന്‍റര്‍നെറ്റ്, വൈഫ്, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം, ടെലിഫോണ്‍, ലാപ്ടോപ്, പ്രിന്‍റര്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് ശേഖരിക്കാനുള്ള ബെയ്ലിങ്ങ് മെഷീനും ഉണ്ട്. ഇതിനു പുറമേ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനവും പ്രവര്‍ത്തിക്കുന്നു.

ശുചിത്വം പാലിക്കുന്നതിന്‍റെ ഭാഗമായി പനയം പഞ്ചായത്തിലെ എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. പരിപാടി നടത്തുന്നതിനു മുമ്പായി ഹരിതകര്‍മ സേനയെ അറിയിക്കുകയും മുന്‍കൂറായി നിശ്ചിത യൂസര്‍ ഫീസ് അടയ്ക്കുകയും ചെയ്യും. പരിപാടി കഴിയുമ്പോള്‍ തന്നെ മാലിന്യശേഖരണം നടത്തും. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഹരിതകര്‍മസേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ട്. ഖരമാലിന്യങ്ങള്‍ ഗ്രീന്‍ ടെക് എക്കോ കണ്‍സള്‍ട്ടന്‍സിക്കാണ് ഹരിതകര്‍മ സേന കൈമാറുന്നത്.

വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ നിന്നുളള യൂസര്‍ഫീക്ക് പുറമേ, അദിക വരുമാനത്തിനുള്ള മാര്‍ഗവും ഹരിതകര്‍മ സേന നടപ്പാക്കുണ്ട്. സംരംഭ മാതൃകയില്‍ ജൈവ മാലിന്യത്തില്‍ നിന്നും വളം നിര്‍മിച്ച് വിപണനവും അതിലൂടെ വരുമാനവും കണ്ടെത്തി മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ് ഈ പെണ്‍കൂട്ടായ്മ. തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് യൂണിറ്റ്, ശിങ്കാരി മേളം കലാസംഘം, കാറ്ററിംഗ് എന്നീ സംരംഭങ്ങളും ഇവര്‍ നടത്തുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി അയല്‍ക്കൂട്ടം, എ.ഡി.എസ് അംഗങ്ങളുട സഹായത്തോടെ കൊല്ലം അഷ്ടമുടി കായലില്‍ കായലോര ശുചീകരണവും നടത്തുന്നു. കൂടാതെ മാസത്തില്‍ രണ്ടു തവണ പൊതു ഇടങ്ങള്‍ വൃത്തിയാക്കി അവിടെ ഫലവൃക്ഷങ്ങളുംചെടികളും നട്ടു പരിപാലിക്കുന്നു. പനയം ഗ്രാമപഞ്ചായത്തില്‍ വിനോദ സഞ്ചാര സൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.
മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പനയം ഗ്രാമപഞ്ചായത്തും ഹരിതകര്‍മസേനാംഗങ്ങളും

'പാം ബയോ ഗ്രീന്‍ മാന്യുര്‍'- വളം നിര്‍മാണം : ജൈവമാലിന്യത്തിലൂടെ വരുമാനം നേടി കുടുംബശ്രീ ഹരിതകര്‍മ സേന Updated On 2025-03-27

മാലിന്യവും പണമാക്കി മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ഒരു പെണ്‍കൂട്ടായ്മയുണ്ട് പത്തനംതിട്ട നഗരസഭയുടെ കീഴില്‍. ജൈവ മാലിന്യ സംസ്ക്കരണമെന്ന വെല്ലുവിളി മികച്ച അവസരമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനത്തോടെ മുന്നേറുന്ന പത്തനംതിട്ട നഗരസഭയുടെ കീഴിലെ ഹരിതകര്‍മസേന. മാലിന്യത്തില്‍ നിന്നും പാം ബയോ ഗ്രീന്‍ മാന്യുര്‍ നിര്‍മാണവും വിപണനവും നടത്തിയാണ് ഇവര്‍ വരുമാനം നേടുന്നത്.  

മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്റ്റേഷനും മിനി സിവില്‍ സ്റ്റേഷനും എസ്.പി ഓഫീസുമൊക്കെ അഭിമുഖീകരിച്ച മാലിന്യ പ്രശ്നമാണ് ഹരിതകര്‍മസേനയിലൂടെ പരിഹരിക്കപ്പെട്ടത്. ഇവിടെ നിന്നുള്ള മാലിന്യശേഖണവും അതില്‍ നിന്നും വളം നിര്‍മാണവും ഹരിതകര്‍മസേനയെ ഏല്‍പ്പിക്കുക എന്ന ആശയം മുന്നോട്ടു വച്ചത് നഗരസഭയാണ്. തുടര്‍ന്ന് മൂന്ന് സ്ഥലത്തും നഗരസഭയുടെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ ബിന്നുകള്‍ സ്ഥാപിച്ചു. സിവില്‍ സ്റ്റേഷനിലും എസ്.പി ഓഫീസിലും ഒരു വലിയ ബയോ ബിന്നും മിനി സിവില്‍ സ്റ്റേഷനില്‍ രണ്ടു ബിന്നുകളും  സ്ഥാപിച്ചിട്ടുണ്ട്.

ദിവസവും എഴുപത് കിലോയോളം ജൈവ മാലിന്യമാണ് ഇവിടെ നിന്നും ഹരിതകര്‍മ സേനകള്‍ മുഖേന ശേഖരിക്കുന്നത്.  ഓരോ ഓഫീസിലും പ്രത്യേകമായി തരംതിരിച്ച് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യം ദിവസവും ഓഫീസ് സമുച്ചയ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വലിയ ബയോ ബിന്നിലേക്ക് നീക്കും. ഇങ്ങനെ പോര്‍ട്ടബിള്‍ ബയോ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യം പിന്നീട് ഇനോക്കുലം ഉപയോഗിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ഫീക്ക് പുറമേ  ബയോബിന്നുകളില്‍ ഉല്‍പാദിപ്പിക്കുന്ന വളം നഗരസഭയുടെ ബ്രാന്‍ഡില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ വിറ്റഴിക്കുന്നു. ഒരു കിലോ വളത്തിന് ഇരുപത് രൂപാ നിരക്കിലാണ് വില്‍ക്കുന്നത്. ഇതിനകം ഹരിതകര്‍മസേന നിര്‍മിച്ച 1800 കിലോ വളമാണ് വിറ്റഴിഞ്ഞത്. കൂടാതെ 1000 കിലോ വളത്തിന് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം ഉപയോഗിച്ച് 'ജൈവജ്യോതി' എന്ന പേരില്‍ ജൈവക്കൃഷിയും നടത്തുന്നു. ഇതിന്‍റെ ഭാഗമായി പൂന്തോട്ടവും മഞ്ഞള്‍ക്കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗമാണ്.