to
ഷൊര്‍ണ്ണൂരിലെ എം.സി.എഫ് ഒരു സ്റ്റഡി സെന്റര്‍ Updated On 2025-06-06

പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ നഗരസഭയിലെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രമായ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിക്ക് (എം.സി.എഫ്) മറ്റൊരു വിലാസം കൂടിയുണ്ട്. മാലിന്യപരിപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്ക് വളരെ വിശദമായി മനസ്സിലാക്കാനാകുന്ന ഒരു സ്റ്റഡി സെന്റര്‍ കൂടിയാണ് ഈ എം.സി.എഫ്. 

ശുചിത്വ മാലിന്യ പരിപാലന രംഗത്ത് തനത് പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകളാണ് ഷൊര്‍ണൂര്‍ നഗരസഭ നടത്തിവരുന്നത്. ജൈവ അജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിക്കുന്നതിലൂടെ വൃത്തിയുള്ള പൊതു ഇടങ്ങള്‍ സൃഷ്ടിക്കാനും വലിച്ചെറിയല്‍ മുക്ത നഗരസഭയായി മാറുന്നതിനും ഷൊര്‍ണൂര്‍ നഗരസഭയ്ക്ക് സാധിച്ചു. നഗരസഭയിലെ അജൈവമാലിന്യ ശേഖരണം പൂര്‍ണ്ണമായും നടത്തുന്നതിനായി 33 വാര്‍ഡുകളിലായി 66 ഹരിത കര്‍മ്മസേനാഗംങ്ങളുടെ സേവനം ലഭ്യമാകുന്നു. 

 ഹരിതകര്‍മ്മസേനയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മിനി എം.സി.എഫുകള്‍ മുഴുവന്‍ വാര്‍ഡുകളിലുമുണ്ട്. കൂടാതെ ഹരിതകര്‍മ്മസേനയ്ക്കായി ആറു വാഹനങ്ങളമുണ്ട്. ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ തരംതിരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയുള്ള എം.സി.എഫ് സൗകര്യവുമുണ്ട്. പ്രവര്‍ത്തനത്തിനാവശ്യമായി വിവിധ മെഷീനുകളും ഇവിടെയുണ്ട്. മാലിന്യം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടം അലങ്കരിച്ചിരിക്കുന്നത് ഇത്തരത്തില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാലാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 

മാലിന്യമുക്ത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനായി നഗരസഭയില്‍ ആകെ 20 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുകയും, പൊതു ഇടങ്ങള്‍ വൃത്തിയാക്കി സുന്ദരമാക്കുകയും ചെയ്തു. എം.സി.എഫിലെയും നഗരസഭയിലെയും ഇത്തരം അലങ്കാര പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയതും നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ തന്നെയാണ്. ജൈവമാലിന്യം കൈകാര്യം ചെയ്യുന്നതിലും നഗരസഭ പ്രത്യേക ശ്രദ്ധ ചെലുത്തിയിരിക്കുന്നു, വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബയോ ബിന്‍, ബൊക്കാഷി ബക്കറ്റ് തുടങ്ങിയ ജൈവമാലിന്യ പരിപാലന ഉപാധികള്‍ വിതരണം ചെയ്യുകയും കമ്മ്യൂണിറ്റി തലത്തില്‍ ക്രഡായി ബിന്നുകളും തുമ്പൂര്‍മുഴി കമ്പോസ്റ്റും സ്ഥാപിക്കുകയും ചെയ്തു.

Lini, who changed her life through farming Updated On 2025-06-03

Lini is a member of the Unarvu NHG in Mampuzha, Kavanur Village, Areekode Block, Malappuram District. Lini earns her living through activities such as cow rearing, vermicompost preparation, plant nursery, vegetable, paddy and fodder farming. Lini's life started to change for the better after becoming a member of Kudumbashree.

Read in English

Read in Malayalam

 

കുടുംബശ്രീ ദേശീയ സരസ് മേള: കളിമണ്ണിൽ തീർത്ത 'നോൺ സ്റ്റിക്ക്' മൺപ്പാത്രങ്ങളുമായി ശാലിനിയും ഇവിടെയുണ്ട് Updated On 2025-05-13

കോഴിക്കോട്: പന്ത്രണ്ടാമത് ദേശീയ സരസ് മേളയുടെ 119ാം സ്റ്റാളിൽ പോയാൽ നിറയെ മൺപാത്രങ്ങൾ കാണാം. കളിമണ്ണിൽ തീർത്ത 'നോൺ സ്റ്റിക്ക്' മൺപാത്രങ്ങൾ ആണ് ഇവിടെ ലഭിക്കുക. പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഈ കളിമൺ പാത്ര നിർമാണം എന്നും നേട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളു എന്ന് ആത്മാഭിമാനത്തോടെ പറയുകയാണ് ശാലിനി എന്ന സംരംഭക. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ 'ക്ലെ ഹെരിറ്റേജ്' സംരംഭത്തിലെ അംഗമാണ് ശാലിനി.

2018 മുതലാണ് ഇവർ ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. തുടക്കം മുതൽക്കേ നല്ല രീതിയിലുള്ള പ്രചോദനം ഭർത്താവിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിലും നിന്നും ലഭിക്കുക കൂടി ചെയ്തപ്പോൾ ഉന്നതങ്ങളിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് ശാലിനി പറയുന്നു. പതിനൊന്നോളം സരസ് മേളകളിൽ പങ്കെടുത്ത അനുഭവവും ഇവർക്കുണ്ട്. പാത്രങ്ങളിൽ പൊതുവേ കാണുന്ന അവസാന മിനുക്കു പണികളിൽ ചെറിയൊരു മാറ്റം വരുത്തി 'നോൺസ്റ്റിക് പാത്രങ്ങളുടെ' മാതൃകയിൽ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും പറ്റിപ്പിടിക്കാത്ത വിധത്തിൽ പൂർണമായും പ്രകൃതിദത്തമായ രീതിയിലാണ് ഇവർ ഈ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. ഇവ കൂടാതെ കളിമണ്ണ് കൊണ്ടുണ്ടാക്കിയ വ്യത്യസ്തയിനം ആഭരണങ്ങളും ചെറുതും വലുതുമായ ചെടിച്ചട്ടികളും, പെൻ ഹോൾഡറുകൾ, വാൽക്കണ്ണാടി, കീ ഹാംങറുകൾ, വാട്ടർ ജെഗ്ഗ്, മൺ ശില്പങ്ങൾ തുടങ്ങിയവയും ഈ സ്റ്റാളിൽ ലഭ്യമാണ്. മേള ഇന്ന് (13.05.2025) സമാപിക്കും.

കറുത്ത അരിയുടെ പായസവും മറ്റു തനതു ആസാം രുചികളും ആസ്വദിക്കാം സരസ് മേളയിൽ Updated On 2025-05-13

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത്  സംഘടിപ്പിച്ചു വരുന്ന ദേശീയ സരസ് മേള, കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ എത്തുന്ന ഭക്ഷണപ്രിയർക്ക് ആസാമിന്റെ തനതുരുചികൾ പരിചയപ്പെടുത്തുകയാണ് തുള്ളിക എന്ന സംരംഭക. ആസാം, കമ്രൂപ് മെട്രോ ജില്ലയിലെ, മാദുർക സ്വയം സഹായ സംഘത്തിൽ നിന്നും കോഴിക്കോട്ടേക്ക് എത്തിയ തുള്ളിക്കയെ സഹായിക്കാൻ റിത, മിന, സുനിത എന്നിവരും കൂട്ടിനുണ്ട്.

ലോകത്തിലെ തന്നെ മികച്ച ചായപ്പൊടികളിൽ ഒന്നായ ആസാം ചായപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന സ്പെഷ്യൽ ചായയും, ആസാമിൽ കൃഷി ചെയ്യുന്ന കറുത്ത അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസവും ആണ് മാദുർക യൂണിറ്റിൻ്റെ 33ാം സ്റ്റാളിലെ വൈവിധ്യമാർന്ന വിഭവങ്ങൾ. ഇതുകൂടാതെ ചിക്കൻ നൂഡിൽസ്, ചിക്കൻ മോമോസ്, ഫ്രൈഡ് റൈസ് എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. ആസാമിലെ വൈവിധ്യമാർന്ന രുചികൾ രുചിച്ചു നോക്കാൻ എത്തുന്നവരും നിരവധിയാണ്. മേള ഇന്ന് (13.05.2025) സമാപിക്കും.

രുചിയിലും കടുപ്പത്തിലും ഒന്നാമൻ...ആസാം ചായപ്പൊടി വാങ്ങാം സരസ് മേളയിൽ നിന്നും Updated On 2025-05-13

കോഴിക്കോട്: ലോകത്തിലെ തന്നെ മികച്ച ചായപ്പൊടികളിലൊന്നായ ആസാം ചായപ്പൊടിയുടെ കടുപ്പവും, രുചിയും എല്ലാവർക്കും ആസ്വദിക്കാൻ അവസരമൊരുക്കിക്കൊണ്ടാണ് കാസർഗോഡ് പള്ളിക്കര സി.ഡി.എസിലെ 'ഗാർഡൻ ആസാം തേയില പൗഡർ യൂണിറ്റ്' സരസ് മേളയിൽ എത്തിയിരിക്കുന്നത്. ആസാം സംസ്ഥാന സർക്കാർ സ്വന്തമായി കൃഷി ചെയ്തു ഉത്പാദിപ്പിച്ചെടുക്കുന്ന തേയിലപ്പൊടികൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു പ്രീമിയം പാക്കേജിംഗോടു കൂടിയാണ്  'ഗാർഡൻ ആസാം തേയില പൗഡർ യൂണിറ്റ്' വിപണനം ചെയ്യുന്നത്. സാബിർ കെ, അഭിലാഷ്, സമീർ അലി, അബ്ദുൽസലാം, സുബൈർ അലി എന്നീ അഞ്ചു സംരംഭകരാണ് ഈ യുവശ്രീ സംരംഭത്തിന് പിന്നിൽ. 2025 ൽ ആണ് യുവശ്രീ സംരംഭമായി യൂണിറ്റ് രജിസ്റ്റർ ചെയ്തു  പ്രീമിയം പാക്കേജിംഗോടു കൂടി വിപണനം ചെയ്യാൻ ആരംഭിച്ചത്.

നിലവിൽ ആറോളം പേർ ഇവരുടെ യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. സരസ് മേളയിലെ 150 ആം നമ്പർ സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൽ ചോക്ലേറ്റ്, ഇഞ്ചി, ഏലയ്ക്ക, നാരങ്ങ, ഗ്രീൻ ടീ തുടങ്ങിയ വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടികൾ ലഭ്യമാണ്. 100 രൂപ മുതലാണ് ചായപ്പൊടികളുടെ വില ആരംഭിക്കുന്നത്. നിരവധി സരസ്മേളകളിലും മറ്റു വിപണന മേളകളിലും പങ്കെടുത്തിട്ടുള്ള ഇവർ നിലവിൽ കർണാടക, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ദുബായിലേക്കും ചായപ്പൊടികൾ കയറ്റി അയയ്ക്കുന്നുണ്ട്.

സന്ദർശകരിൽ കൗതുകം നിറച്ച് 'മാമ്പഴത്തെര' Updated On 2025-05-13

കോഴിക്കോട്: മാമ്പഴത്തെര എന്ന് കേട്ടിട്ടുണ്ടോ?.. രുചിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ ഇന്ന് തന്നെ സരസ് മേളയിലേക്ക് പോരൂ.. മാമ്പഴം ജ്യൂസ് ആക്കി പനം പായയിലിട്ട് തട്ടുതട്ടുകളായി ഉണക്കിയെടുത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരമാണ് 'മാമ്പഴത്തെര'. പുതിയ തലമുറയിൽപ്പെട്ടവർക്ക് അത്ര സുപരിചിതമല്ലെങ്കിലും മുതിർന്ന തലമുറയിൽപ്പെട്ടവർക്ക് ഒരു പക്ഷെ ഈ പലഹാരത്തെ തിരിച്ചറിയാൻ കഴിഞ്ഞേക്കും. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ സി.ഡി.എസിൽ നിന്നും എത്തിയ സനൂബ ബീവിയാണ് സരസ്മേളയിൽ മാമ്പത്തെര വിപണനം ചെയ്യുന്നത്. 16 ആം നമ്പർ സ്റ്റാളിലാണ് മാമ്പഴത്തെര ലഭിക്കുന്നത്.  

1999 ലാണ് സനൂബ തൻ്റെ സംരംഭമായ സൗഹൃദയ യൂണിറ്റ് കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്യുന്നത്. കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് സനൂബ ബീവിയുടെ ഈ യൂണിറ്റിന്. രാജ്യത്തൊട്ടാകെ നടന്ന നിരവധി സരസ് മേളകളിലും മറ്റു വിപണമേളകളിലും പങ്കെടുത്തിട്ടുണ്ട് സനൂബ ബീവിയുടെ ഈ യൂണിറ്റ്. മാമ്പഴത്തെര കൂടാതെ അരിപ്പൊടി, ചക്കപ്പൊടി, കപ്പപ്പാല്  എന്നിവയും വിവിധതരം പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന പപ്പടങ്ങളും, ഒട്ടേറെ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ചുക്ക് കരിപ്പട്ടിയും സ്റ്റാളിൽ ലഭ്യമാണ്. മേള ഇന്ന് (13.05.2025) സമാപിക്കും.

പന്ത്രണ്ടാം തവണയും നാടൻ വിത്തിനങ്ങളുമായി ഷമീറാബീവി സരസ്സിലുണ്ട് Updated On 2025-05-13

കോഴിക്കോട്: വിത്തു മുളയ്ക്കുന്നതും പൂവിടുന്നതും കായ്ഫലം കാണുന്നതും മനസ്സിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ നിന്നുള്ള ഷമീറ ബീവിയ്ക്ക്.  ആ കാഴ്ച ഷമീറ ബീവിയെ ഇന്നൊരു  കുടുംബശ്രീ  സംരംഭക എന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സരസ് മേളയിലെ 13 ആം നമ്പർ സ്റ്റാളിലെ വിത്ത് വിപണിയിൽ ഷമീറയോടൊപ്പം മകൾ ബിസ്മിനയുമുണ്ട്.  വിൽപനയോടൊപ്പം വിത്ത് നടാനുള്ള രീതികളും ഇവർ വിശദീകരിച്ചു നൽകുന്നു. ഇത് പന്ത്രണ്ടാം തവണയാണ് ഇവർ സരസ് മേളയിൽ പങ്കെടുക്കുന്നത്.

വിഷം കലർന്ന പച്ചക്കറികൾ പാടെ തിരസ്കരിച്ച്  തക്കാളി, വെണ്ടയ്ക്ക, വഴുതന, കോവയ്ക്ക, കൈപ്പയ്ക്ക, പയർ, കറിവേപ്പില, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ തങ്ങളുടെ തോട്ടത്തിൽ തന്നെ കൃഷി ചെയ്ത് തുടങ്ങി. കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതോടെ വിത്തിനങ്ങൾ വിൽപ്പനയ്ക്കായി എത്തിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്ത് അഞ്ചാം വാർഡ് വേങ്കോട് ഫ്രണ്ട്സ് കുടുംബശ്രീ അയൽക്കൂട്ട അംഗമായ ഷമീറ ബീവി, 2005 ലാണ് അത്യുൽപാദനശേഷിയുള്ള നാടൻ പച്ചക്കറി വിത്തിനങ്ങൾ വിതരണം ചെയ്യുന്നതിനായി കുടുംബശ്രീ അയൽക്കൂട്ടം വഴി  ഒരു സംരംഭം ആരംഭിക്കുന്നത്. പിന്നീട് ഈ സംരംഭം വഴിയാണ് വിത്ത് വില്പനയ്ക്ക് വിപണി കണ്ടെത്തിയത്.

ചീര, മുളക്, വ്യത്യസ്ത പയറുകൾ, കാബേജ്, കോളിഫ്ലവർ, മുരിങ്ങ, ബ്രോക്കോളി, കാരറ്റ്, മത്തൻ, ബീറ്റ്‌റൂട്ട്, മല്ലി, തക്കാളി തുടങ്ങി അത്യുൽപാദനശേഷിയുള്ള 150 ഓളം പച്ചക്കറി വിത്തുകളാണ് വിൽപ്പന നടത്തുന്നത്. പച്ചക്കറി വിത്തിന് പുറമേ സീനിയ, ജമന്തി, താമര, കാശിത്തുമ്പ, വാടാർമല്ലി, സൂര്യകാന്തി തുടങ്ങിയ നാടൻ ചെടികളും, സെലോഷ്യ, ഗ്ലാഡിയോലസ്, ലിലിയം, പെട്ടുനിയ, ട്യൂബ് റോസ് തുടങ്ങി പുഷ്പാലങ്കാരങ്ങൾക്കായി ഉപയോഗിക്കുന്ന ചെടികളുടെ വിത്തുകളും വില്പനയ്ക്ക് ഉണ്ട്. ബാംഗ്ലൂരിൽ നിന്നാണ് ചെടികളുടെ വിത്തുകൾ ശേഖരിക്കുന്നത്. പച്ചക്കറി വിത്തുകൾ 20 രൂപയും ചെടികളുടെ വിത്തിന് 30 രൂപയുമാണ് വില.

തേൻ മെഴുകുമായി ജോളിയുമുണ്ട് സരസ് മേളയിൽ Updated On 2025-05-12

കോഴിക്കോട് : കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന പന്ത്രണ്ടാമത് ദേശീയ സരസ് മേളയിൽ തേനിന്റെ മാധുര്യം തീർത്തു ശ്രദ്ധ നേടുകയാണ് കൊല്ലം ജില്ലയിൽ നിന്നുമെത്തിയ സംരംഭകയായ  ജോളി ബിജു. കൊല്ലം ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ ഐശ്വര്യ അയൽക്കൂട്ടത്തിലെ അംഗമാണ് ജോളി. 'ഹണി ഡ്രോപ്പ്സ് ബീ ഗാർഡൻ' എന്നാണ് ജോളിയുടെ സംരംഭത്തിന്റെ പേര്. ഏകദേശം ഇരുപതു വർഷം മുൻപാണ് ജോളിയും ഭർത്താവായ ബിജുവും ചേർന്ന് 'ഹണി ഡ്രോപ്പ്സ് ബീ ഗാർഡൻ' എന്ന സംരംഭം ആരംഭിച്ചത്.

ഇവരുടെ സംരംഭത്തിൽ നിന്നുമുള്ള  മികച്ച ഒരു ഉൽപ്പന്നമാണ് തേൻ മെഴുക്. കഴുത്തിലും കണ്ണിലും മുഖത്തുമുള്ള കറുത്ത പാടുകൾ  മാറ്റുവാനും ശരീരകോശങ്ങളെ മൃദുവാക്കുവാനും തേൻ മെഴുകിന് കഴിയുമെന്നാണ് സംരംഭകയായ ജോളി പറയുന്നത്. തേൻ മെഴുകു കൂടാതെ, തേൻ, ചെറുതേൻ, കാട്ടുതേൻ തുടങ്ങീ മൂന്ന് തരം തേനുകളിൽ നിന്നു കസ്തൂരി മഞ്ഞൾപൊടി, ചെമ്പരത്തിത്താളി ചൂർണ്ണം, സോപ്പ് തുടങ്ങി ഇരുപതിലധികം ഉത്പന്നങ്ങളും ഇവർ ഉണ്ടാക്കുന്നുണ്ട്. ഇവർ പങ്കെടുക്കുന്ന രണ്ടാമത്തെ സരസ് മേളയാണിത്.  മുൻപ് കൊല്ലം ജില്ലയിൽ  നടന്ന സരസ് മേളയിലും ഇവർ പങ്കെടുത്തിരുന്നു. സരസ് മേളയിലെ 27 ആം നമ്പർ സ്റ്റാളിലാണ് ഇവരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാവുക.

സരസ് മേള: ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവമായി മൈസൂർ മസാലദോശയും ചിക്കൻ സ്റ്റിക്ക് കബാബും Updated On 2025-05-12

കോഴിക്കോട്: ദേശീയ സരസ് മേളയിലെ കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ ദിനംപ്രതി ആവശ്യക്കാരേറി വരികയാണ് മൈസൂരിൽ നിന്നുമെത്തിയ ശ്രീലക്ഷ്മി യൂണിറ്റിന്റെ മൈസൂർ മസാല ദോശയ്ക്കും, ചിക്കൻ സ്റ്റിക്ക് കബാബിനും. പ്രത്യേക മസാല കൂട്ടുകൾ ചേർത്ത് തവക്കല്ലിൽ വെച്ച് വേവിച്ചെടുക്കുന്ന കബാബിനും, പ്രത്യേക മൈസൂർ ചട്ട്നി പൊടി വിതറി ചുട്ടെടുക്കുന്ന മസാല ദോശയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ദിവസേന ഭക്ഷണ പ്രേമികളിൽ നിന്നും ലഭിക്കുന്നത്.

ഇതിനുപുറമേ മുട്ട മസാലദോശ, ഉളളി ദോശ, ക്യാരറ്റ് ദോശ, പനീർ ദോശ തുടങ്ങിയ വിവിധതരം ദോശകളും ശ്രീലക്ഷ്മി യൂണിറ്റിൻ്റെ 36ാം സ്റ്റാളിൽ ലഭ്യമാണ്. പത്തിലേറെ തവണ സരസ് മേളകളിൽ പങ്കെടുത്ത അനുഭവമുള്ള, യൂണിറ്റിന്റെ ഉടമ കൂടിയായ പുഷ്പാവതിയെ സഹായിക്കാൻ മനു, താനിയ, നിശ്ചിത, പജുവൽ എന്നീ നാലംഗ സംഘവും സ്റ്റാളിൽ ഒപ്പമുണ്ട്. കർണാടകയുടെ ദോശ വൈവിധ്യങ്ങളും ചിക്കൻ സ്റ്റിക്കർ സ്റ്റിക്ക് കബാബും മനസ്സറിഞ്ഞ് ആസ്വദിക്കാൻ സരസ് മേളയിലേക്ക് എത്തുന്നവരും നിരവധിയാണ്.

മേളയിൽ വിരിഞ്ഞ 'പൂക്കൾ' Updated On 2025-05-12

കോഴിക്കോട്: സരസ് മേള കാണാനെത്തുന്ന സന്ദർശകരെ ഒരു പൂക്കാലം തന്നെ ഒരുക്കിയാണ് ഗോവയിലെ പനാജി ജില്ലയിൽ നിന്നുമെത്തിയ  സംരംഭകയായ ഫർസാന സയെത്ത്  വരവേൽക്കുന്നത്. സരസ് മേളയിലെ 76ാം നമ്പർ സ്റ്റാളിലാണ്  ഫർസാനയുടെ ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ്  യൂണിറ്റ് ഉള്ളത്. പനാജിയിൽ നിന്നുമുള്ള ധനലക്ഷ്മി സ്വയം സഹായ സംഘത്തിലെ അംഗമാണ് ഫർസാന.

ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് ഉടമയായ ഫർസാന വിവിധ നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലുമുള്ള പൂക്കൾ ആണ് ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ്  യൂണിറ്റിലൂടെ നിർമിച്ചു വിപണനം ചെയ്യുന്നത്. സോളമരം, വാഴത്തടി, മധുരചോളം എന്നിങ്ങനെ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ്  പൂച്ചെടികളുടെ നിർമാണം. 30 രൂപ മുതൽ ആരംഭിക്കുന്ന പൂക്കളിൽ ലില്ലി, ബഡ് റോസ്, ബ്യൂട്ടി റോസ് തുടങ്ങിയ വൈവിധ്യമാർന്ന പൂക്കളുടെ ഒരു ശേഖരണം തന്നെയുണ്ട്. കാഴ്ചയിൽ ഭംഗിയും ആശ്ചര്യവും ഉളവാക്കുന്ന ഈ പൂച്ചെടികൾ ദിനംപ്രതി സന്ദർശകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പൂക്കൾ വാങ്ങാനും ആവശ്യക്കാരേറെയാണ്.