ഗോത്രസംസ്കൃതിയുടെ താളവുമായി ‘ജനഗൽസ’യുടെ വേദി Updated On 2026-03-01
ഗോത്രസംസ്കൃതിയുടെ ചടുലമായ നൃത്തച്ചുവടുകളും താളവൈവിധ്യങ്ങളും നിറഞ്ഞ ‘ജനഗൽസ’. കലാരൂപങ്ങളുടെ അവതരണം വേറിട്ട അനുഭവമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിച്ച തദ്ദേശീയ ജനവിഭാഗത്തിന്റെ തനതു കലാരൂപങ്ങളുടെ അവതരണമാണ് കാണികൾക്ക് പുത്തൻ ആസ്വാദനതലങ്ങൾ നൽകിയത്. ഗോത്രകലാരൂപങ്ങളെ സംരംഭമാതൃകയിൽ രൂപീകരിച്ചു കൊണ്ട് ഈ മേഖലയിലെ കലാപ്രവർത്തകർക്ക് സുസ്ഥിര തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
പത്തനംതിട്ടയിൽ നിന്നുള്ള ‘തുടി’ ഗോത്രകലാസമിതി അവതരിപ്പിച്ച കമ്പ് കളിയോടെയായിരുന്നു വിവിധ കലാരൂപങ്ങളുടെ അവതരണത്തിന് തുടക്കം. നർത്തകരും പാട്ടുകാരും വാദ്യക്കാരും ഉൾപ്പെടെ 21 പേർ അണിനിരന്ന കമ്പ് കളിയിൽ മുതിർന്നവർക്കൊപ്പം താളത്തിൽ ചുവട് വച്ച അഞ്ചു വയസുകാരി ദക്ഷിണയും നാല് വയസുകാരി ആര്യയും കാണികളുടെ കൈയ്യടി നേടി. തുടർന്ന് കൂനാട്ട (വയനാട്), ചോനാൻ കളി, മയിലാട്ടക്കളി (തിരുവനന്തപുരം), തുമ്പിതുള്ളൽ, വേട്ടപ്പാട്ട് (ആലപ്പുഴ), ഗദ്ദിക (വയനാട്), മംഗലംകളി എന്നിവയും വേദിയിൽ അവതരിപ്പിച്ചു. കാടകങ്ങളിലെ മനുഷ്യരുടെ കലയും സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട പാട്ടുകളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിച്ച കലാരൂപങ്ങൾ പുതുമയുള്ള ദൃശ്യാനുഭവം നൽകുന്നതിലും മികച്ചു നിന്നു.
കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ എസ്.ഐ.എസ്.ഡി വിഭാഗം ഉദ്യോഗസ്ഥർ പരിപാടിക്ക് നേതൃത്വം നൽകി.







