to
കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് വയനാട്ടില്‍ - ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു Updated On 2026-02-06

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തീയതികളില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗിനായി ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. മികച്ച ലോഗോയ്ക്ക് 10,000 രൂപയും ടാഗ്‌ലൈന് 5000 രൂപയും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിശദാംശങ്ങളും നിബന്ധനകളും അറിയാന്‍ - www.kudumbashree.org/soccer-league

കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംസ്ഥാനത്ത് ഊർജിതമാകുന്നു Updated On 2026-02-06

മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവനം ക്യാമ്പയിൻ സംസ്ഥാനത്ത് ഊർജിതമാകുന്നു. മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾ, വിവിധ ബാങ്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് പഞ്ചായത്തുതലത്തിലാണ് ക്യാമ്പയിൻ നടത്തിപ്പ്.

 

നിലവിൽ കുടുംബശ്രീ മുഖേന  നടപ്പാക്കി വരുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികളിലെ ഒന്നര ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ക്യാമ്പയിൻ. കന്നുകാലികൾക്ക് വാക്സിനേഷൻ, ഡിവോമിങ്ങ്, ഇൻഫെർട്ടിലിറ്റി, ബ്ളഡ് സ്മിയർ സ്ക്രീനിങ്ങ്, ഫീക്കൽ സാമ്പിൾ സ്ക്രീനിങ്ങ് എന്നിവ ക്യാമ്പയിന്റെ ഭാഗമായി നൽകുന്നതാണ്. അതത് പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.

 

ഇതോടൊപ്പം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ്, വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളും ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്. നിരവധി കർഷകരാണ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. പ്രാദേശികമായ ആവശ്യകതയ്ക്കനുസരിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പയിനിൽ ഉൾപ്പെടുത്തുന്നുണ്ട്. അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ്  പഞ്ചായത്തുതലത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

 

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മൃഗസംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതലത്തിൽ 820 ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്. നൂറു മുതൽ 250 വരെ കർഷകർ ഉൾപ്പെടുന്നതാണ് ഓരോ ക്ളസ്റ്ററും. ഉയർന്ന ഉൽപാദനക്ഷമത, കർഷകർക്ക് സുസ്ഥിര വരുമാനലഭ്യത, ഉപജീവന സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ‘നയീചേതന 4.0 ഉയരെ’ രംഗശ്രീ കലാജാഥയ്ക്ക് പരിസമാപ്തി Updated On 2026-02-04

കുടുംബശ്രീ ‘നയീചേതന 4.0 - ഉയരെ’ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി രംഗശ്രീ കലാകാരികള്‍ അണിനിരന്ന സംസ്ഥാനതല കലാജാഥ കാസര്‍ഗോഡ് ജില്ലയില്‍  പരിസമാപിച്ചു. ജനുവരി 20ന് തിരുവനന്തപുരത്ത് തുടക്കമായ കലാജാഥയുടെ ഭാഗമായി കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയുടെ സംസ്ഥാന കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ വനിതകളാണ് തെരുവുനാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ എല്ലാ ജില്ലകളിലും അവതരിപ്പിച്ചത്. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാകുന്ന വിവിധ പിന്തുണാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്ക്കരണം കലാജാഥയിലൂടെ നടത്തുകയായിരുന്നു അവര്‍.

 

തുല്യതയ്ക്കായുള്ള സ്ത്രീസമൂഹത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറിയ കലാജാഥയുടെ സമാപന സമ്മേളനം 03-02-2026 ന്  കാസര്‍ഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, ചലച്ചിത്രതാരങ്ങളായ സ്‌നേഹ ശ്രീകുമാര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

 

സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. ജില്ലയിലെ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരെയും രംഗശ്രീ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

 

ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ. ഹരിദാസ്, എന്‍. രവീന്ദ്രന്‍, ഹേമാംബിക, മെമ്പര്‍ വി.എം. കുമാരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. മനു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതവും അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍  കിഷോര്‍കുമാര്‍ നന്ദിയും പറഞ്ഞു. 2026 ജനുവരി ഒന്നിനാണ് ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍ നയീചേതന 4.0-യും, ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം എന്ന ആപ്തവാക്യത്തോടെ നടപ്പിലാക്കുന്ന ‘ഉയരെ’ ക്യാമ്പയിനും കുടുംബശ്രീ സംസ്ഥാനത്ത് സംഘടിപ്പിച്ച് തുടങ്ങിയത്.

ദേശീയ സരസ് മേള സമ്മാന കൂപ്പൺ: സ്വിഫ്റ്റ് കാർ കെ.കരുണാകരന് Updated On 2026-02-03

തൃത്താലയിലെ ചാലിശ്ശേരിയിൽ കുടുംബശ്രീ 2026 ജനുവരി രണ്ട് മുതൽ 11 വരെ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗമായുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ തിരുമുറ്റക്കോട് കാട്ടിരി വീട്ടിൽ കെ. കരുണാകരന് (കൂപ്പൺ നമ്പർ: 5682). 01-02-2026 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സരസ് മേളയുടെ സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.

രണ്ടാം സമ്മാനമായ ബൈക്ക് ചെത്തല്ലൂരിലെ ഐശ്വര്യ കുടുംബശ്രീ അയൽക്കൂട്ടത്തിനാണ് (കൂപ്പൺ നമ്പർ : 388599). മൂന്നാം സമ്മാനമായ 43 ഇഞ്ച് എൽ.ഇ.ഡി ടി.വി. കയറമ്പാറ സ്വദേശിനി ഉമാദേവിക്കും (കൂപ്പൺ നമ്പർ 338780) നാലാം സമ്മാനമായ റഫ്രിജറേറ്റർ നെന്മാറ അയലൂർ പഞ്ചായത്തിലെ ഐശ്വര്യ അയൽക്കൂട്ട അംഗം ബൽക്കിസിനും (കൂപ്പൺ നമ്പർ: 168513) ലഭിച്ചു. അഞ്ചാം സമ്മാനമായ സ്വർണ്ണനാണയം കുറ്റനാട് കാനറ ബാങ്കിനാണ്. ആദ്യ നാല് സമ്മാനങ്ങൾ ലഭിച്ച വിജയികളെ ഇക്കാര്യം മന്ത്രി നേരിട്ട് അറിയിച്ചു.

പ്രോത്സാഹന സമ്മാനം നേടിയ 100 പേരെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ഇതുവരെ നടന്നതിൽ ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ മേളയായിരുന്നു ചാലിശ്ശേരിയിലേതെന്ന് മന്ത്രി പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന ബജറ്റ് 2026-2027 : കുടുംബശ്രീക്ക് 275 കോടി Updated On 2026-01-29

സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2026-2027 വാർഷിക ബജറ്റിൽ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 275 കോടി രൂപയാണ് കുടുംബശ്രീക്ക് അനുവദിച്ചത്. സൂക്ഷ്മസംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, ഉപജീവന പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിൽ 22.27 കോടി രൂപ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപുലമായ പ്രചാരവും വിപണനവും ഉൾപ്പെടുന്ന മാർക്കറ്റിങ്ങ് ശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്.

 

പ്രാദേശിക കാർഷിക ഉൽപന്നങ്ങളെ ശാസ്ത്രീയമായ സംസ്ക്കരണത്തിലൂടെ പ്രീമിയം ബ്രാൻഡുകളാക്കി മാറ്റുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് ആഗോളവിപണിയിൽ മത്സരിക്കാൻ കഴിയും വിധമുളള സാങ്കേതിക പരിശീലനം നൽകുന്നതിനുമായി ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീണ വനിതാ തൊഴിലിടങ്ങൾ പദ്ധതിയും കുടുംബശ്രീക്ക് നേട്ടമാകും. സ്വകാര്യ പങ്കാളിത്തത്തോടെയും സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെയും നടപ്പാക്കുന്ന പദ്ധതിക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ചതൊഴിലും വരുമാനവും നേടാൻ പദ്ധതി സഹായകമാകും.

 

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ 184 ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെ-ഇനം എന്ന ബ്രാൻഡിൽ പ്രീമീയം ബ്രാൻഡ്  ഭക്ഷ്യോൽപന്നങ്ങൾ തയ്യാറാക്കി ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയും ബജറ്റിൽ പ്രത്യേക പരാമർശം നേടി.

 

ഇതര വകുപ്പുകൾ മുഖേന നടപ്പാക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതികളിലും കുടുംബശ്രീക്ക് നേട്ടമുണ്ട്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന ‘വനിതാ സമൃദ്ധി-സ്ത്രീ ശാക്തീകരണ പരിപാടി’ എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പത്തു കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി അയൽക്കൂട്ട വനിതകൾക്ക് ഗുണകരമാകും.

 

തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നതിനായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കുടുംബശ്രീ അംഗങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുളള മാർക്കറ്റുകളും ഉണ്ടാകും.

 

സാമൂഹ്യനീതി, വനിതാ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ലക്ഷ്യമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ആരംഭിച്ച ഗ്രൂപ്പ് ബെനഫിറ്റ് സ്കീമിൽ നിലവിൽ 14 ലക്ഷത്തോളം അംഗങ്ങളുണ്ട്. 5000-ത്തോളം അംഗങ്ങൾക്കായി 14 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകുകയും ചെയ്തിട്ടുണ്ട്.

ബ്രാന്‍ഡഡ് കുടിവെള്ളവുമായി കാസര്‍ഗോഡ് കുടുംബശ്രീ Updated On 2026-01-29

ഗുണമേന്മയുള്ള കുടിവെള്ളം മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ‘എക്കോ ഫ്രണ്ട്‌ലി അക്വ’ എന്ന കുടിവെള്ള ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാമിഷന്‍. ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സി.ഡി.എസിലെ 8 കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ സംരംഭകരാണ് പ്ലാന്റിന്റെ ചുക്കാന്‍ പിടിക്കുന്നത്.

 

കോലാംകുന്നില്‍ സ്ഥാപിച്ച ‘എക്കോ ഫ്രണ്ട്ലി അക്വ’ മിനറല്‍ വാട്ടര്‍ പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് അത്യാധുനിക മെഷീനറികളുള്‍ക്കൊള്ളുന്ന പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 

 

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി രണ്ട് വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ ക്വാറിയിലെ ജലം ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് വിതരണത്തിന് എത്തിക്കുന്നത്. ക്വാറിയുടെ ഒരു വശം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തി സംരക്ഷിച്ചാണ് ജലസംഭരണിയാക്കിയത്. 78 ലക്ഷം ലിറ്ററും 68,000 ലിറ്ററും ജലം ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ജലസംഭരണികള്‍ക്കുള്ളത്. 8 സംരംഭകര്‍ ഉള്‍പ്പെടെ 15 പേരാണ് പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

ജനുവരി 27ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ മിനി ശശികുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന്‍ കെ.ടി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ സ്വാഗതവും ഭവിഷ ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നു: മന്ത്രി എം.ബി. രാജേഷ് Updated On 2026-01-29

കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഗുണനിലവാരത്തിലും ആകർഷകമായ പായ്ക്കിങ്ങിലും തയ്യാറാക്കുന്ന കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്കു ബദലാകാൻ കഴിയുമെന്നും ഇതിലൂടെ കുടുംബശ്രീ പുതിയ തലങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കിക്കൊണ്ട് സുസ്ഥിര വരുമാന ലഭ്യതയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

വിപണന രംഗത്തേക്ക് വാണിജ്യാടിസ്ഥാനത്തിൽ മാറുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ റീട്ടെയിൽ മേഖലയിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും മികച്ച സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.  ഇതുകൂടാതെ ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ 'കെ-ഇനം' ബ്രാൻഡഡ് മൂല്യവർധിത ഉൽപന്നങ്ങളും ഡിസ്ട്രിബ്യൂട്ടർമാർ വഴി വിപണിയിലെത്തിക്കും. ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഓയിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗോ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ എന്നിവയാണ് 'കെ-ഇനം' ബ്രാൻഡിൽ എത്തുന്ന ഉൽപന്നങ്ങൾ.

 

ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കരാർ ആയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നൂറിലേറെ ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സംരംഭകർക്ക് പുറമേ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവസരമൊരുക്കും.

ഇറ്റ്‌ഫോകിന് എത്തുന്നവർക്ക് രുചി ലോകം തുറന്ന് കുടുംബശ്രീ Updated On 2026-01-27

പതിനാറാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള - ഇറ്റ്‌ഫോക്) ഭാഗമായി കേരള സംഗീത നാടക അക്കാഡമി കോമ്പൗണ്ടില്‍ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു.

എട്ട് കഫേ യൂണിറ്റുകള്‍ ഒരുക്കുന്ന തേങ്ങാ ചോറ്, കാസർഗോഡ് ചറുമുറു, അട്ടപ്പാടി വനസുന്ദരി, ജ്യൂസുകൾ, സ്നാക്സ്, ദോശകൾ, കപ്പ വിഭവങ്ങൾ… ഇങ്ങനെ വൈവിധ്യമാർന്ന രുചികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫുഡ്കോർട്ടിൽ 100 ലേറെ പേര്‍ക്ക് ഒരേ സമയം ഇരുന്ന് കഴിക്കാനാകും. ഫെബ്രുവരി ഒന്ന് വരെയാണ് മേള. ഇത് തുടർച്ചയായ നാലാം വർഷമാണ് ഇറ്റ്‌ഫോക്കിൽ തൃശ്ശൂർ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

കുടുംബശ്രീ മോഡല്‍ – ദേശീയതല പഠന കേന്ദ്രമാകാന്‍ ആര്യനാട് സി.ഡി.എസ് തയ്യാര്‍ Updated On 2026-01-25

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനും വിശദമായി പഠിക്കുന്നതിനും തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസിനെ ഇമേര്‍ഷന്‍ സൈറ്റായി (മാതൃകാ കേന്ദ്രം) വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) മാനേജര്‍ മഹമ്മുദ് ഹസന്‍ ആര്യനാട് സി.ഡി.എസ് സന്ദര്‍ശിച്ചു.

 

ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റായി പ്രഖ്യാപിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള കേന്ദ്രമായി ഈ സി.ഡി.എസ് മാറും. കൂടാതെ ഇവിടെ കാര്‍ഷിക, സൂക്ഷ്മ സംരംഭ, സാമൂഹ്യവികസന, സ്ത്രീശാക്തീകരണ മേഖലകളില്‍ നടപ്പിലാക്കി വരുന്ന മാതൃകാപദ്ധതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പകര്‍ത്തുകയും ചെയ്യും.

 

പ്രാദേശിക സാമ്പത്തിക വികസനത്തിലും സാമൂഹിക ശാക്തീകരണത്തിലും ആര്യനാട് സി.ഡി.എസ് കൈവരിച്ച നേട്ടങ്ങളും കൂടാതെ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയതും മനോഹരവുമായ സി.ഡി.എസ് ഓഫീസ് സംവിധാനവും ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റാക്കി മാറ്റുന്നതിന് മതിയായ യോഗ്യതയാണെന്ന് എന്‍.ആര്‍.എല്‍.എം മാനേജര്‍ അഭിപ്രായപ്പെട്ടു.

 

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കരുത്തിനെക്കുറിച്ചും ജനാധിപത്യപരമായ ത്രിതല സംഘടനാ ഘടനയെക്കുറിച്ചും സി.ഡി.എസ്, എ.ഡി.എസ് ഭരണസമിതി അംഗങ്ങളുമായി നടത്തിയ പ്രത്യേക സംവാദത്തില്‍ ചോദിച്ചറിഞ്ഞു. അയല്‍ക്കൂട്ടം മുതല്‍ സി.ഡി.എസ് വരെയുള്ള സംവിധാനങ്ങള്‍ എങ്ങനെയാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലയിരുത്തി. ആര്യനാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മാത്യു ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ജസീല്‍, ബ്ലോക്ക് ഓര്‍ഡിനേറ്റര്‍ അഭിന ദേവി ആര്‍. എന്നിവരും പങ്കെടുത്തു.

കുടുംബശ്രീ ബഡ്സ് ഒളിമ്പിയയ്ക്ക് സമാപനം: കായിക കിരീടം സ്വന്തമാക്കി പത്തനംതിട്ട Updated On 2026-01-25

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച കായികോത്സവം ‘ബഡ്സ് ഒളിമ്പിയ’യിൽ കിരീടം സ്വന്തമാക്കി പത്തനംതിട്ട. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കൊല്ലവും കണ്ണൂരും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ മറികടന്നാണ് പത്തനംതിട്ട കിരീടത്തിൽ മുത്തമിട്ടത്. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന കായികോത്സവത്തിൽ 71 പോയിന്റോടെയാണ് പത്തനംതിട്ട കിരീടം സ്വന്തമാക്കിയത്. 52 പോയിന്റുമായി കൊല്ലം ജില്ലയും 48 പോയിന്റുമായി ആതിഥേയരായ കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷവും കണ്ണൂർ ജില്ല മൂന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി നാല് പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനായി.

 

സമാപന ദിനമായ ഇന്നലെ (24-1-2026) 30 മത്സരങ്ങളാണ് നടന്നത്. രാവിലെ ട്രാക്കുണർന്നപ്പോൾ മുതൽ ആവേശകരമായ മത്സരങ്ങൾക്കാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. സബ് ജൂനിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനനും തിരുവനന്തപുരം ജില്ലയിലെ ആദിത്യയും ജൂനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ മുഹമ്മദ് ഉഫൈസും പത്തനംതിട്ട ജില്ലയിലെ അമൃതയും ചാമ്പ്യൻമാരായി. സീനിയർ വിഭാഗത്തിൽ കോട്ടയം ജില്ലയിലെ ശ്രീരാജും പത്തനംതിട്ട ജില്ലയിലെ ഗൗരികൃഷ്ണയും വ്യക്തിഗത ചാമ്പ്യൻമാരായി.

 

ടി.ഐ. മധുസൂദനൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി.രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. ലെജു, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ പി. ബിജു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. വിജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ നന്ദിയും പറഞ്ഞു.