to
ബഡ്‌സ് പ്രവേശനോത്സവം 2026-27 - മന്ത്രി ശ്രീ. കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു Updated On 2026-06-06

2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ വേങ്ങര അബ്ദു റഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ബ്ളിസ് ബഡ്സ് സ്‌കൂളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം ഷാജി നിര്‍വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 187 കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകളും 218 കുടുംബശ്രീ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്.

 

50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കുള്ള ഉപഹാരവും മന്ത്രി നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി.



വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയുമുണ്ടായിരുന്നു.

ബഡ്‌സ് സംസ്ഥാനതല പ്രവേശനോത്സവം - ആവേശമായി വിളംബര റാലി Updated On 2026-06-05

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. മലപ്പുറം റഹ്‌മാന്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. കെ.എം. ഷാജി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

 

സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ കുന്നുംപുറത്ത് സംഘടിപ്പിച്ച വിളംബര റാലി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷയായി. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങീ നൂറുകണക്കിന് പേര്‍ റാലിയുടെ ഭാഗമായി.

 

നാളെ രാവിലെ 10ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി അധ്യക്ഷനാകും. സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റികോട് മുഖ്യാതിഥിയാകും.

 

നിലവില്‍ 405 ബഡ്‌സ് സ്ഥാപനങ്ങളിലായി (187 ബഡ്‌സ് സ്‌കൂളുകളും, 218 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും) 13,895 പരിശീലനാര്‍ത്ഥികള്‍ വിദ്യാഭ്യാസം, പരിശീലനം, തെറാപ്പി, പുനരധിവാസ സേവനങ്ങള്‍ എന്നിവ നേടിവരുന്നുണ്ട്.

ആയിരം കൈകളില്‍ ആയിരം തൈകള്‍ - പരിസ്ഥിതിദിനത്തില്‍ ‘മഴത്തുള്ളി’യുമായി കാസര്‍ഗോഡ് Updated On 2026-06-05

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന്റെ നേതൃത്വത്തില്‍ ‘ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശവുമായി ജില്ലയിലുടനീളമുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. 'മഴത്തുള്ളി - ആയിരം തൈകള്‍ ആയിരം കൈകളിലൂടെ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രഗിരിക്കോട്ടയില്‍ കാസര്‍ഗോഡ് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണവും ഹരിതവല്‍ക്കരണവും ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളുടെയും നേതൃത്വത്തില്‍ വിപുലമായ ജനകീയ ക്യാമ്പയിനാണ് നടപ്പിലാക്കുക.

വിദ്യാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മസേന എന്നിവരുമായി പൂര്‍ണ്ണമായും സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതോടൊപ്പം അവ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് വരെ സംരക്ഷിക്കാനുള്ള ചുമതലയും സി.ഡി.എസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവല്‍ക്കരണ റാലികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജൈവകൃഷിരീതികള്‍, അടുക്കളത്തോട്ട നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. ഭാര്‍ഗവി നന്ദി പറഞ്ഞു.

താറാവല്ല, ഇനി മുതല്‍ തീന്‍മേശയിലെത്തുക ‘ചീരു’ മപ്പാസും റോസ്റ്റും കറിയും Updated On 2026-06-05

താറാവിറച്ചികളില്‍ സ്‌പെഷ്യലായ കുട്ടനാടന്‍ താറാവിറച്ചി ‘ചീരു’ എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കെത്തിക്കാന്‍ തയാറെടുക്കുകയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന്‍. ആലപ്പുഴയില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്ന ചീരു എന്ന താറാവ് ഏറെ ഹിറ്റായിരുന്നു. ഇതോടെയാണ് ഈ പേരില്‍ തന്നെ താറാവിറച്ചി ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചത്.

 

പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തി നല്‍കുകയെന്ന ലക്ഷ്യമാണ് ബ്രാന്‍ഡഡ് താറാവിറച്ചി എന്ന ആശയത്തിലേക്ക് ജില്ലാമിഷനെ നയിച്ചത്. തുടക്കത്തില്‍ കുട്ടനാട് വെളിയനാട് ബ്ലോക്കിലെ നീലമ്പേരൂരിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

 

അഞ്ച് അയല്‍ക്കൂട്ടാംഗങ്ങളടങ്ങിയ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ വഴിയാണ് താറാവിറച്ചി ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക. ഇവര്‍ക്ക് 2.5 ലക്ഷം രൂപ ധനസഹായവും കുടുംബശ്രീ നല്‍കും.

 

900, 500 ഗ്രാം പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് ചെയ്ത് ഫ്രഷ് ഇറച്ചിയാണ് ആദ്യം വില്‍പ്പനയ്‌ക്കെത്തിക്കുക. തുടര്‍ന്ന് റെഡി ടു ഈറ്റ് വിഭവങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കും. കുടുംബശ്രീയുടെ വ്യത്യസ്ത വിപണന സംവിധാനങ്ങള്‍ വഴിയും സംസ്ഥാനമൊട്ടാകെ താറാവിറച്ചി എത്തിക്കാനുള്ള ശ്രമങ്ങളും ജില്ലാമിഷന്‍ നടത്തും.

ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു - ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികളുമായി കുടുംബശ്രീ Updated On 2026-06-04

സംസ്ഥാനത്ത് കുടുംബശ്രീ ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കുന്നു. പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം, ആശയ വിനിമയം, ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ളോക്കുകളിലെ ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ് തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, തൃശൂര്‍ പ്ളേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി പ്രവീണ്‍ നാരായണന്‍ എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു.

 

കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്‍റിങ്ങ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കും. സര്‍ഗാത്മക രീതിശാസ്ത്രം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പഠന മോഡ്യൂള്‍ പ്രകാരം പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പരിശീലനം. ഓരോ വിഭാഗത്തിലും പരിശീലനാര്‍ത്ഥികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തും.    

 

കുടുംബശ്രീ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രേംചന്ദ് സി.പി, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ തസ്നീം എ, പ്രീത ജി.നായര്‍, കൃഷ്ണകുമാരി, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് അര്‍ജ്ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ പങ്കെടുത്തു.

‘കളിക്കൂട്ട’ങ്ങളിലൂടെ പുതുജീവന്‍ നേടി കുടുംബശ്രീ ബാലസഭകള്‍ Updated On 2026-06-02

അയല്‍ക്കൂട്ട മാതൃകയിലുള്ള കുട്ടികളുടെ സാമൂഹികാധിഷ്ഠിത സംഘടനാ സംവിധാനമായ കുടുംബശ്രീ ബാലസഭകള്‍ക്ക് ഈ അവധിക്കാലത്ത് ‘കളിക്കൂട്ട’ത്തിലൂടെ പുതുജീവന്‍. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് രൂപീകരിച്ച കൂട്ടായ്മയായ ബാലസഭകള്‍ വ്യക്തിത്വ വളര്‍ച്ച, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തുന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

കേരളത്തിലെ മുഴുവന്‍ ഗ്രാമ, നഗര വാര്‍ഡുകളില്‍ ബാലസഭാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും പുതിയ ബാലസഭ രൂപീകരിക്കുന്നതിനും നിര്‍ജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഈ മധ്യവേനല്‍ അവധിക്കാലത്താണ് കളിക്കൂട്ടം ക്യാമ്പയിന് തുടക്കമിട്ടത്.

 

ഇത്തരത്തില്‍ രൂപീകരിച്ച ബാലസഭകളുള്‍പ്പെടെയുള്ള കുട്ടികളുടെ ഈ കൂട്ടായ്മകളെയെല്ലാം നാടിന്റെ പൊതുനന്മയ്ക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നീ പ്രതിസന്ധികള്‍ക്കുള്ള ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമായ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. നാളെയുടെ പൗരന്മാരായ കുട്ടികള്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അറിവ് നല്‍കുകയും അവരുടെ ജീവിതശൈലിയില്‍ മാറ്റംവരുത്തി ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കേരളം കെട്ടിപ്പടുക്കുന്നതിന് ബാലസഭകളെ പ്രാപ്തമാക്കുകയെന്നതും ഈ ക്യാമ്പയിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

‘റിഥ’ത്തിലൂടെ കുടുംബശ്രീയെ ആഴത്തിലറിയാന്‍ അവര്‍ Updated On 2026-06-01

പുതുതായി ചുമതലയേറ്റ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തന മികവും കാര്യശേഷിയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ത്രിദിന പരിശീലന പരിപാടി ‘റിഥം 2026’ന് തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി വിവിധ ബാച്ചുകളിലായി 1070 ചെയര്‍പേഴ്‌സണ്‍മാര്‍ക്കും പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ജില്ലാതലത്തില്‍ ഈ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 15നകം എല്ലാ ജില്ലകളിലെയും പരിശീലന പരിപാടി പൂര്‍ത്തിയാക്കും. തൃശ്ശൂര്‍ ജില്ലയിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ഇന്നലെ ആരംഭിച്ച ആദ്യ ബാച്ച് പരിശീലനത്തില്‍ ജില്ലയിലെ 50 ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കുന്നു. രണ്ടാം ബാച്ചില്‍ 52 പേരും പങ്കെടുക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും റിഥം 2026 ആരംഭിക്കും.

 

പോസിറ്റീവ് മനോഭാവം, ആശയ വിനിമയ പാടവം, ഫിനാന്‍സ് മാനേജ്‌മെന്റ്, ഭരണ നിര്‍വ്വഹണം, കുടുംബശ്രീ ബൈലോ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് പരിശീലനം. അതത് ജില്ലകളിലെ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക തീമാറ്റിക് അവതരണങ്ങളും ആസൂത്രണ ചര്‍ച്ചകളും സംഘടിപ്പിക്കും.

അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരുമയില്‍ തലചായ്ക്കാനിടമേകും ‘ശ്രീഭവന’വുമായി കാസര്‍ഗോഡ് Updated On 2026-06-01

കാസര്‍ഗോഡ് ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരുമയില്‍ ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്ന ‘ശ്രീഭവനം-ഒരുമയിലുയരും കൂട്’ പദ്ധതിക്ക് തുടക്കം. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചീമേനി സി.ഡി.എസിലാണ് ആദ്യ വീട് നിര്‍മ്മിക്കുക. ചീമേനി തുറവിലെ ഭാവന അയല്‍ക്കൂട്ടാംഗമായ കാഴ്ചപരിമിതിയുള്ള ചന്ദ്രകലയാണ് ആദ്യ ഗുണഭോക്താവ്.

 

ഓരോ സി.ഡി.എസിലെയും അയല്‍ക്കൂട്ടാംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം മാറ്റിവെച്ചാണ് പദ്ധതിക്കായുള്ള ഫണ്ട് സമാഹരിക്കുന്നത്. ഒരു സി.ഡി.എസിലെ ശരാശരി 4,500 അംഗങ്ങളില്‍ നിന്ന് മാത്രം ഇത്തരത്തില്‍ നാലര ലക്ഷത്തോളം രൂപ കണ്ടെത്താനാകും. കൂടാതെ സ്‌പോണ്‍സര്‍മാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാകും വീടുകളുടെ നിര്‍മ്മാണം നടത്തുക. സിവില്‍ എന്‍ജിനീയര്‍മാരുടെ സന്നദ്ധ സേവനം ഉറപ്പാക്കി ആകര്‍ഷകമായ പ്ലാനും ഡിസൈനും സൗജന്യമായി തയാറാക്കുന്നതിലൂടെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സാധിക്കും.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും വിവിധ സാങ്കേതിക മാനദണ്ഡങ്ങളാല്‍ വീട് ലഭിക്കാതെ പോയവരെയാണ് ശ്രീഭവനം പദ്ധതിക്കായി പരിഗണിക്കുന്നത്. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, തുണയില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഭവനരഹിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. വാര്‍ഡ് കമ്മറ്റികളുടെ പ്രത്യേക സ്‌ക്രീനിങ്ങിനും സി.ഡി.എസ് പരിശോധനകള്‍ക്കും ശേഷമാണ് ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്.

 

ചീമേനിയില്‍ മേയ് 24ന് സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. ശോഭന അധ്യക്ഷയായ ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. ജനാര്‍ദ്ദനന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ദിവാകരന്‍, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, ബ്ലോക്ക് മെമ്പര്‍ പി.വി. ഷീബ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ.വി. അനീഷ് സ്വാഗതം പറഞ്ഞു.

കുടുംബശ്രീ സംരംഭ വായ്പാ നടപടികള്‍ എളുപ്പത്തിലാക്കാന്‍ വരുന്നൂ, ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ Updated On 2026-05-25

സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ (ഐ.ഇ.എല്‍.എ) നടപ്പിലാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്ന വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും. അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുമായി ഐ.ഇ.എല്‍.ഇ സംയോജിപ്പിച്ചിരിക്കുന്നു.

 

നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രൊപ്പോസല്‍ തയാറാക്കല്‍ കൂടാതെ അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രൊപ്പോസലുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരായ ബാങ്കുകള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം ഇ.സി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും. ഓരോ ബാങ്കുകളും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പലിശനിരക്കും മറ്റും അറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാകും. കൂടാതെ എന്‍.ആര്‍.എല്‍.എം നല്‍കുന്ന പലിശ സബ്‌സിഡിയും ലഭ്യമാകും.

 

പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളും മറ്റും സമര്‍പ്പിക്കേണ്ടി വരുന്നത് എന്നിങ്ങനെയുള്ള കടമ്പകള്‍ ഒഴിവാക്കാനാകും.

 

ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതിന്റെ ആദ്യപടിയായി സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാലയും സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനവും തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ പ്രോഗ്രാം ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നവീന്‍. സി നിര്‍വഹിച്ചു. എന്‍.ആര്‍.എല്‍.എം നാഷണല്‍ മിഷന്‍ മാനേജര്‍ ലോകേഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍) നാഷണല്‍ റിസോഴ്സ് പേഴ്സണ്മാരായ സുന്ദര്‍, രവിശങ്കര്‍ ബൊയാന എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേര്‍ ആദ്യഘട്ട സംസ്ഥാനതല പരിശീലനത്തില്‍ പങ്കെടുത്തു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വഴിയും വ്യക്തിഗത സംരംഭ വായ്പ Updated On 2026-05-23

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ധാരണയിലെത്തി. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ 21ന് സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസ് മേധാവി അഭിജീത് കുമാര്‍ ഝായും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഈ ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ ‘സെന്റ് നാരീ ശക്തി ‘ എന്ന പേരിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും. ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍.സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ സോണല്‍ ഓഫീസ് മേധാവി കെ. ധാരാസിങ് നായിക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എ. ശ്രീക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.