to
കുടുംബശ്രീ ബഡ്സ് ഒളിമ്പിയയ്ക്ക് ആവേശത്തുടക്കം - ആദ്യദിനം 11 പോയിന്റുമായി കണ്ണൂർ ജില്ല മുന്നിൽ Updated On 2026-01-24

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കായികോത്സവം ‘ബഡ്സ് ഒളിമ്പിയ’ക്ക് കണ്ണൂരിൽ ആവേശത്തുടക്കം. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ ഇന്നലെ (23-1-2026) കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ബഡ്സ് ഒളിമ്പിയ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എം.വി. ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാതല ബഡ്സ് കായികമേളയിലെ വിജയികളായ 380 കായികതാരങ്ങളാണ് ഇതിൽ മത്സരിക്കുന്നത്.

 

ഉദ്ഘാടന ദിനമായ ഇന്നലെ (23-1-2026) ട്രാക്കിൽ 15 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 11 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. പത്തു പോയിന്റ് വീതം നേടി കോട്ടയം, മലപ്പുറം, വയനാട് ജില്ലകൾ രണ്ടാം സ്ഥാനത്തും ഒമ്പത് പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് (24-1-2026) 30 ഇനങ്ങളിൽ മത്സരം നടക്കും.

 

കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ ഷാജിത് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, രജനി മോഹൻ, എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീൽ, നഗരസഭാ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ലിസ ദീപക്, എസ്.കെ.പി. സക്കറിയ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.വിജിത്ത് നന്ദി പറഞ്ഞു.

 

ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ബഡ്സ് ഒളിമ്പിയയ്ക്ക് തുടക്കമിട്ടത്. കായികതാരങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലനവും നൽകുന്നുണ്ട്. ബഡ്സ് ഒളിമ്പിയ ഇന്ന് സമാപിക്കും.

കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം Updated On 2026-01-23

പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ഇടുക്കി ജില്ലയില്‍ കൂടെ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ സാന്നിധ്യം എല്ലാ ജില്ലകളിലുമായത്.

 

പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ പേട്ട ജംഗ്ഷനില്‍ സൊസൈറ്റി പടിയിലാണ് ഇടുക്കിയിലെ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. 

 

റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്യപ്പന്‍ കോവില്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ പ്രഭ പ്രകാശ് എന്ന സംരംഭകയാണ് ഈ പ്രീമിയം റെസ്റ്റോറന്റിന്റെ ചുക്കാൻ പിടിക്കുന്നത്. 2500ലേറെ ചതുരശ്രയടിയിലുള്ള റെസ്‌റ്റോറന്റില്‍ 20 പേര്‍ 2 ഷിഫ്റ്റിലായും ജോലി ചെയ്യുന്നു.

 

സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിനാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടി, തൃശൂരിലെ ഗുരുവായൂര്‍, കോട്ടയം കുറവിലങ്ങാട്, കോഴിക്കോട് കൊയിലാണ്ടി, കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന്‍, മലപ്പുറം കോട്ടയ്ക്കല്‍, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം, കണ്ണൂര്‍ ഇരിട്ടി, കൊല്ലം ചവറ, പത്തനംതിട്ട പന്തളം, ആലപ്പുഴ കല്ലിശ്ശേരി എന്നിവിടങ്ങളിലാണ് നിലവില്‍ പ്രീമിയം റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീ ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു Updated On 2026-01-22

കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയ ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട / ഓക്‌സിലറി വിഭാഗത്തിനും പ്രത്യേകമായി നടത്തിയ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ കാസര്‍ഗോഡ്, മൈലാട്ടി, ഞെക്ലിയിലെ ദീപാനിവാസില്‍ ദീപേഷ് പുതിയ പുരയിലും അയല്‍ക്കൂട്ട / ഓക്‌സിലറി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കടുങ്ങപുരം ചുങ്കപ്പള്ളി വീട്ടിലെ ഷീജ സി.പി.യും ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുഴക്കാട്ടിരി സി.ഡി.എസിലെ മുത്തങ്ങാപറമ്പ് അയല്‍ക്കൂട്ടാംഗമാണ് ഷീജ. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 25,000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക.

 

പൊതുവിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരിക്കാട് വീട്ടിലെ രജീഷ് നിലമ്പൂര്‍, തിരുവനന്തപുരം കാഞ്ഞിരംകുളം രതീഷ് ഭവനില്‍ എം.ജെ. രതീഷ് കുമാര്‍ (മരണാനന്തര ബഹുമതി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അയല്‍ക്കൂട്ട / ഓക്‌സിലറി വിഭാഗത്തില്‍ തൃശ്ശൂര്‍ കൊങ്ങംപാറ കുറ്റിയാങ്കല്‍ വീട്ടിലെ ജെമിനി ബെന്നി (സ്‌നേഹ അയല്‍ക്കൂട്ടം, മുളങ്കുന്നത്തുകാവ് സി.ഡി.എസ്), മലപ്പുറം ചെമ്മാണിയോട് മേലാറ്റൂര്‍ വെങ്കിട്ട വീട്ടില്‍ ഹിബാന.വി (റഹ്‌മാനിയ അയല്‍ക്കൂട്ടം, മേലാറ്റൂര്‍ സി.ഡി.എസ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുന്നത്. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 2000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

 

പ്രോത്സാഹന സമ്മാനം നേടിയവര്‍


പൊതു വിഭാഗം – കെ.എ. അബ്ദുല്‍ ഖാദര്‍ (തൃശ്ശൂര്‍), അവിനാഷ്. വി (കണ്ണൂര്‍), പ്രമോദ്. കെ (പാലക്കാട്), ആന്റണി വി.ഡി (എറണാകുളം), ബോണിയം കലാം (കൊല്ലം)

അയല്‍ക്കൂട്ട / ഓക്‌സിലറി ഗ്രൂപ്പ് വിഭാഗം – ദീപ്തി. പി (മലപ്പുറം), സുഷമ ഗോപിനാഥന്‍ (പത്തനംതിട്ട), ജെസ്‌ന പാലക്കല്‍ (മലപ്പുറം)

 

എസ്. ഗോപകുമാര്‍ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫോട്ടോ ജേര്‍ണലിസ്റ്റ്), വിനോദ്. വി (ചീഫ് ഫോട്ടോഗ്രാഫര്‍, ഐ&പി.ആര്‍.ഡി), സുരേഷ് ബാബു (ചീഫ് ഫോട്ടോഗ്രാഫര്‍, സ്റ്റേറ്റ് പോലീസ്) എന്നിവര്‍ അടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തിയത്.

കുടുംബശ്രീ ടേക്ക് എവേ കൗണ്ടറുകൾക്ക് സമാരംഭം Updated On 2026-01-20

സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘മീറ്റ് പോയിന്റ്’ ടേക്ക് എവേ കൗണ്ടറുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കുന്നുകുഴി മുളവന ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയുടെ 24 മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആകെ 50 ടേക്ക് എവേ കൗണ്ടറുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

 

ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾക്ക് മിതമായ നിരക്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ സഹായകമാകുമെന്ന് വി.പ്രിയദർശിനി പറഞ്ഞു.  

 

പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ടേക്ക് എവേ കൗണ്ടറുകളിൽ ലഭ്യമാവുക. കൂടാതെ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ ചിക്കൻ വിഭവങ്ങളും ലഭിക്കും. ധനശ്രീ അയൽക്കൂട്ട അംഗവും സംരംഭകയുമായ ആരോഗ്യമേരിയാണ് മുളവന ജംഗ്ഷനിൽ ആരംഭിച്ച ടേക്ക് എവേ കൗണ്ടർ നടത്തുന്നത്.

 

ഭക്ഷ്യവിഭവങ്ങളുടെ ഗുണമേൻമ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം തുടങ്ങുന്നത്. കുടുംബശ്രീ കഫേ/ കാന്റീൻ യൂണിറ്റുകൾക്ക് ഒരു സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇൻഡ്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, റെസിപ്പി എന്നിവ തയ്യാറാക്കൽ, ഫുഡ് പായ്ക്കിങ്ങ്, പർച്ചേസിങ്ങ്, മാർക്കറ്റിങ്ങ് എന്നിവയിലടക്കം മികച്ച പരിശീലനവും ലഭ്യമാക്കിയിരുന്നു. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.

 

ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങാൻ താൽപര്യമുളള അയൽക്കൂട്ട / ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

 

വാർഡ് കൗൺസിലർ മേരിപുഷ്പം, സി.ഡി.എസ് അധ്യക്ഷ വിനീത, കുടുംബശ്രീ പബ്ളിക് റിലേഷൻസ്  ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, ജില്ലാമിഷൻ കോർഡിനേറ്റർ രമേഷ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ  ഷൈജു ആർ.എസ്, അഞ്ജിമ സുരേന്ദ്രൻ സി, അഖിലേഷ് എ, ജില്ലാ പ്രോഗ്രാം മാനേജർ നവജിത്ത് എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ ‘ഉയരെ’ കലാജാഥയ്ക്ക് തുടക്കമായി Updated On 2026-01-20

കുടുംബശ്രീ ‘നയിചേത്ന 4.0-ഉയരെ’ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല കലാജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.

 

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി കലാജാഥ ഫ്ളാഗ് ഓഫ് ചെയ്തു. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ സ്ത്രീകളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ അവർക്ക് ജീവനോപാധി ഒരുക്കിക്കൊടുക്കാനുമുളള സംരംഭമാണ് രംഗശ്രീയെന്ന് വി.പ്രിയദർശിനി പറഞ്ഞു. സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇന്നില്ല. ലിംഗനീതിയും ലിംഗാവബോധവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്നു തന്നെ തുടങ്ങണം. കുടുംബശ്രീയുടെ ഉയരെ കലാജാഥ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകമാകുമെന്നും അവർ പറഞ്ഞു.

 

തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ഫെബ്രുവരി മൂന്നിന് കാസർകോട്ട് സമാപിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, വർക്കല, കൊല്ലം, പെരിനാട്, കൊട്ടാരക്കര, പത്തനംതിട്ട, അടൂർ, തിരുവല്ല, ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, കോട്ടയം, പാല, തൊടുപുഴ, അടിമാലി, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കൊടുങ്ങല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ, മീനങ്ങാടി, മാനന്തവാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും.

 

സ്റ്റേറ്റ് ജെൻഡർ അഡ്വൈസർ ഡോ. ടി.കെ ആനന്ദി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ പങ്കെടുത്തു.

ഭാവനാത്മക സംരംഭക ആശയങ്ങളുമായി ബാലസഭാംഗങ്ങൾ: ലിയോറ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി Updated On 2026-01-19

ഉയർന്ന ചിന്തയും വൈവിധ്യവും ഭാവനാപൂർണവുമായ സംരംഭക ആശയങ്ങളും ഉയർന്ന ‘ലിയോറ’ ബാലസഭ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി. കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ 17,18 തീയതികളിലായി സംഘടിപ്പിച്ച കോൺക്ളേവിൽ സുരക്ഷിതവും വിശ്വസനീയവുമായ സ്മാർട്ട് വോട്ടിങ്ങ് മെഷീൻ രൂപകൽപന ചെയ്ത് അവതരിപ്പിച്ച കണ്ണൂർ ജില്ലയിൽ നിന്നുളള ബാലസഭാംഗം ശിവനന്ദ് ഒന്നാം സ്ഥാനം നേടി. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഇല്ലാതെ വരുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ  ‘ഹാൻഡ് ക്രാങ്ക് പവർ ബാങ്ക്’ രൂപകൽപന ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിഷ്ണു വി.എസ് രണ്ടാം സ്ഥാനവും ഡയപ്പറിൽ നിന്നും ആക്ടിവേറ്റഡ് ചാർക്കോൾ നിമിക്കുന്ന സംരംഭ ആശയം അവതരിപ്പിച്ച എറണാകുളം ജില്ലയിലെ അനാമിക മൂന്നാം സ്ഥാനവും നേടി.

 

വെള്ളപ്പൊക്ക ഭീഷണിയുളള പ്രദേശങ്ങളിൽ സുരക്ഷിതവും അനുയോജ്യവുമായ ദീർഘകാല സാമസസൗകര്യങ്ങൾ നവീന ഫ്ളോട്ടിങ്ങ് ഹൗസ് ആശയം അവതരിപ്പിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള സൂസൻ വിനോദ് നാലാം സ്ഥാനവും  കൊല്ലം ജില്ലയിൽ നിന്നുളള നവമി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.  

 

ഇന്നവേഷൻ കോൺക്ളേവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി  മത്സരത്തിൽ വിജയിച്ചവർക്കുളള കാഷ് അവാർഡുകൾ, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ഫെല്ലോഷിപ്പ് ലഭിച്ച ബാലസഭാംഗങ്ങൾക്കുള്ള  പുരസ്കാരം, കോൺക്ളേവിൽ പങ്കെടുത്ത കുട്ടികൾ, ഇന്നവേഷൻ കോൺക്ളേവിനു വേണ്ടി കുട്ടികളെ പരിശീലിപ്പിച്ച മെന്റർമാർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

 

ലിയോറ ഇന്നവേഷൻ കോൺക്ളേവിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ഐഡിയ പിച്ചിങ്ങ്’ മത്സരത്തിൽ വിജയികളായ കരുനാഗപ്പള്ളിയിലെ മോഡൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ സാമുവൽ രാജൻ, രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിലെ ജാൽവിൻ ജോമി, മൂന്നാം സ്ഥാനം നേടിയ  മലപ്പുറം അൽഷിഫ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികളായ  അസിം അബ്ദുളള,  ഹിബ അഷ്റഫ് എന്നിവർക്ക് യഥാക്രമം  ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

 

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കുമാരി ദേവനന്ദ മുഖ്യാതിഥിയായി. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.രതീഷ് കാളിയാടൻ, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ സീനിയർ മാനേജർ, സേവ് ദി ചിൽഡ്രൻ  അസിസ്റ്റന്റ് മാനേജർ ദിനകരൻ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ മനോജ് ബി.എസ് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ടി.എം. റെജീന നന്ദിയും പറഞ്ഞു.

കുടുംബശ്രീക്ക് ഇത് ചരിത്ര നിമിഷം; 30 പ്രീമിയം ഉൽപന്നങ്ങൾ ആഗോള വിപണിയിലേക്ക് Updated On 2026-01-17

കുടുംബശ്രീ ‘കെ-ഇനം’ മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  ‘കെ-ഇനം’ എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോള ലോഞ്ചിങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാക്കുന്ന സ്റ്റാർട്ടപ് ശൃംഖല ‘യുക്തി’, തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന ‘ട്രൈബാൻഡ്’, കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ‘കെ-ഇനം’ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി കുടുംബശ്രീ ആ വെല്ലുവിളി ഏറ്റെടുക്കാൻ കുടുംബശ്രീ പ്രാപ്തമാണെന്ന് തെളിയിച്ചു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതി വഴി ഒരു വർഷം പൂർത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറങ്ങും. കുടുംബശ്രീയുടെ ഓൺലൈൻ വിപണന മാർഗങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വിപണന മാർഗങ്ങളും ഉപയോഗിച്ച് ഉൽപന്ന വിപണന വേദികൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഓയിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ തുടങ്ങിയ മുപ്പതോളം പ്രീമിയം ഉൽപന്നങ്ങളാണ് പുതിയ ബ്രാൻഡിൽ പുറത്തിറക്കിയത്. ഇവ നേരിട്ട് കാണാനും രുചിച്ചറിയാനും വേദിയിൽ സൗകര്യം ഒരുക്കിയിരുന്നു. ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്), കേരള കാർഷിക സർവകലാശാല തുടങ്ങി ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

കുടുംബശ്രീ അംഗങ്ങളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. സി.ടി.സി.ആർ.ഐ സ്ഥാപനത്തിൽ നിന്നും 94 സാങ്കേതിക വിദ്യകൾ വാങ്ങിയിട്ടുണ്ടെന്നും മാർച്ച് 31നകം 150 പുതിയ സാങ്കേതിക വിദ്യകൾ കൂടി വാങ്ങുമെന്നും പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എസ്.ഷാനവാസ് പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ മന്ത്രി എം.ബി. രാജേഷിന് കുടുംബശ്രീ ഗിഫ്റ്റ് ബോക്സ് സമ്മാനിച്ചു. ‘കെ-ഇനം’ ബ്രാൻഡഡ് ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ആദരം നൽകി.

എറണാകുളം നെടുമ്പാശ്ശേരി ഫ്ളോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്റ്റിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് എന്നിവർ മുഖ്യാതിഥികളായി.

സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് കാർഷിക വിഭാഗം ചീഫ് എസ്.എസ് നാഗേഷ്,  ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ യാസ്മിൻ എൽ.റഷീദ്, എസ്.എഫ്.എ.സി കേരള മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ എസ്, ഡിവിഷൻ കൗൺസിലർ ഏലിയാസ് ടി.വൈ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സഞ്ജു സൂസൻ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിജു എൻ.ബി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ.ജി, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ റെജീന ടി.എം നന്ദി പറഞ്ഞു.

കുടുംബശ്രീ കേരള ചിക്കന്റെ ആദ്യത്തെ സ്നാക്സ് ബാർ വട്ടിയൂർക്കാവിൽ : മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. Updated On 2026-01-13

കുടുംബശ്രീ കേരള ചിക്കൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്നാക്സ് ബാറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുടക്കമായി. കോഴിയിറച്ചി കൊണ്ടുള്ള രുചിയേറിയ വിഭവങ്ങളായ ബ്രോസ്റ്റഡ് ചിക്കൻ, സമോസ, ചിക്കൻ നഗട്സ്, കട്ലറ്റ്, മൊമോസ്, വിവിധയിനം ജ്യൂസുകൾ എന്നിവയാണ്  സ്നാക്സ് ബാറിൽ ലഭ്യമാകുക. കുടുംബശ്രീ വനിതകൾ അവരുടെ ഫാമിൽ വളർത്തിയെടുത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ച് ഫ്രോസൺ കോഴിയിറച്ചി ലഭ്യമാകുന്ന ഔട്ട്ലറ്റായും ഇത് പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ - എക്സൈസ് - പാർലമെൻ്ററികാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ് സ്നാക്സ് ബാർ ഉദ്ഘാടനം ചെയ്തു.

 

കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് ചിക്കൻ സ്നാക്സ് ബാർ എന്ന ആശയമെന്നും, കേരള ചിക്കൻറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ അൻപതോളം സ്നാക്സ് ബാറുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 458 കോടിയുടെ വിറ്റുവരവാണ് കേരള ചിക്കൻ നേടിയത്. കേരളത്തിലെ ആഭ്യന്തര ഇറച്ചി ഉത്പാദനത്തിന്റെ 10 ശതമാനം ഉല്പാദിപ്പിക്കാൻ നിലവിൽ കുടുംബശ്രീ കേരള ചിക്കന് സാധിച്ചിട്ടുണ്ട്. ഇത് 25 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടികളാണ് നടപ്പാക്കി വരുന്നത്. കോഴിയിറച്ചിയുടെ നിർമ്മാണ വിതരണ രംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകൾക്കെതിരെയുള്ള ഒരു പ്രാദേശിക ബദൽ എന്ന നിലയിൽ കേരള ചിക്കനെ വിപുലീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ ഐ.എ.എസ്., പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രമേശ്. ജി, കേരള ചിക്കൻ അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കോർപ്പറേഷനിലെ സി.ഡി.എസ് മൂന്നിലെ ലോട്ടസ് അയൽക്കൂട്ടാംഗങ്ങളായ ഷഹീന, രാജി എന്നിവരാണ് ഈ സംരംഭത്തിന്റെ പിന്നിലുള്ളത്. വട്ടിയൂർക്കാവ് അറപ്പുര റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

കുടുംബശ്രീ 'ഉയരെ' ക്യാമ്പയിൻ - സംസ്ഥാനതല ഉദ്ഘാടനവും കൈപ്പുസ്തക പ്രകാശനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു Updated On 2026-01-10

'ഉയരെ' ക്യാമ്പയിനിലൂടെ ഓരോ വ്യക്തിയിലും ലിംഗസമത്വ അവബോധം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന "ഉയരെ' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയിലെ 'വൃത്തിയുടെ വിജയം' വിജയാഘോഷ പരിപാടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്ക് ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതോടൊപ്പം സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.  

നിലവിൽ 'ഉയരെ' ക്യാമ്പയിനൊപ്പം ദേശീയ ജെൻഡർ ക്യാമ്പയിനായ 'നയി ചേത്ന' 4.0 ഭാഗമായി അയൽക്കൂട്ടങ്ങളിൽ ജനുവരി ഒന്നു മുതൽ 'അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്.  ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്ന വിഷയത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ 'ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ', 'സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ', 'കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം', 'കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി' എന്നീ വിഷയങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകും.

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രത്യേക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ഈ മാസം 30 മുതല്‍ : പരിശീലനം സംഘടിപ്പിച്ചു Updated On 2026-01-08

കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് - തല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജില്ലാ വരണാധികാരികള്‍ക്കും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജനുവരി 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കലും നടക്കും. പിന്നീട് അയല്‍ക്കൂട്ടതല തെരഞ്ഞെടുപ്പ് ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെയും എ.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 7 മുതല്‍ 11 വരെയും സി.ഡി.എസ്  തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നും നടക്കും. 21ന് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കും.

06-01-2026ന് തിരുവനന്തപുരത്ത് നടന്ന പരിശീലന പരിപാടി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ എസ്. നായര്‍, മുനീറ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ സെലീന (കൊല്ലം), സുനിത (തിരുവനന്തപുരം) എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.