to
മന്ത്രി ശ്രീ.കെ.എം. ഷാജി വയനാട്ടില്‍ ഡി.ഡി.യു-ജി.കെ.വൈ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു Updated On 2026-09-03

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ 2.0 യുടെ വയനാട്ടിലെ പരിശീലന കേന്ദ്രമായ കല്‍പ്പറ്റ പുളിയാര്‍മല ലവ് ഗ്രീന്‍ അസോസിയേഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി സന്ദര്‍ശനം നടത്തി. മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതിയാണിതെന്നും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി വളരാന്‍ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

 

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഡി.ഡി.യു.-ജി.കെ.വൈ 2.0. 18നും 35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ മേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്‌സില്‍ ചേരാനാകും. 

 

കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ജെന്‍സണ്‍ എം. ജോയ്, സെന്റര്‍ മാനേജര്‍ സായൂജ അര്‍ജുന്‍ , ട്രെയിനര്‍ പി.എ നിഷാം, വിദ്യാര്‍ഥിനി എം.വി ശ്രീകല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള: ആകെ 44.89 കോടി രൂപയുടെ വിറ്റുവരവുമായി കുടുംബശ്രീ Updated On 2026-09-02

ആഗസ്റ്റ് 20 മുതല്‍ 25 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണം വിപണന മേളയിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 44.89 കോടിയുടെ വിറ്റുവരവ്. ഇതില്‍ ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതു വഴി ലഭിച്ച 34.82 കോടിയും, പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂടെ ലഭിച്ച 10.07 കോടിയും ഉള്‍പ്പെടെയാണിത്.

 

കഴിഞ്ഞ വര്‍ഷം ഓണം വിപണന മേളകള്‍ വഴി ആകെ 40.44 കോടിയായിരുന്നു വിറ്റുവരവ്. ഇത്തവണ വിറ്റുവരവില്‍ 4.45 കോടിയുടെ വര്‍ധനവാണുണ്ടായത്. കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമാണ് ഇതിന്‍റെ നേട്ടം.

 

ഇക്കുറി ആലപ്പുഴ ജില്ലയില്‍ സംസ്ഥാനതല ഓണം വിപണന മേളയും കൂടാതെ 12 ജില്ലാതല ഓണം വിപണന മേളകളും, 1952 സി.ഡി.എസ്സ് – തല വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആകെ 43,613 സൂക്ഷ്മസംരംഭ യൂണിറ്റുകളും 27,509 കര്‍ഷക സംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01  കോടിയാണ് ഇതു വഴിയുള്ള വിറ്റുവരവ്. സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണം വഴി 2.64  കോടിയുടെ വിറ്റുവരവും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക.  

 

929 സി.ഡി.എസുകളിലായി സംഘടിപ്പിച്ച ഓണക്കിറ്റ് വിപണനം 9169 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്ക് കൈ നിറയെ വരുമാനം നേടാനുള്ള അവസരമൊരുക്കി. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റുപോയത്. 5.17 (5,17,11,660) കോടിയാണ് ഇതുവഴിയുള്ള വരുമാനം.    

 

ഓണവിപണി കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്കും ഓണ സമ്മാനമൊരുക്കി.   ‘ഓണക്കനി’, ’നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ഇത്തവണ 10.07 കോടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 7.30  കോടിയായിരുന്നു. ഇക്കുറി 2.78 കോടി അധികം ലഭിച്ചു. 

ഓണച്ചന്തയില്‍ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു നേടിയത് 10.07 കോടി Updated On 2026-09-01

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു കൊണ്ട് 10.07 കോടിയുടെ വമ്പന്‍ നേട്ടമാണ് വനിതാ കര്‍ഷകര്‍ സ്വന്തമാക്കിയത്. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളില്‍ നിന്നാണ് ഈ വിറ്റുവരവ്. 2.85 കോടി നേടി തൃശൂര്‍ ജില്ല വിറ്റുവരവില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതായി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും എത്തി.  

 

‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33,000ലേറെ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച 1580.88 മെട്രിക് ടണ്‍ നാടന്‍ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാന്‍ വിപണിയിലെത്തിയത്. 8.91 (8,91,11,654.50) കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്. പൂക്കളുടെ ആഭ്യന്തര ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘നിറപ്പൊലിമ’ പദ്ധതിയും വിപണിയില്‍ തിളങ്ങി. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5500 കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത 113.17 മെട്രിക് ടണ്‍ പൂക്കള്‍ വിപണിയിലെത്തിച്ചതു വഴി 1.16 (1,15,79,683) കോടിയുടെ വിറ്റുവരവും ലഭിച്ചു. ഈ വരുമാനം പൂര്‍ണമായും കര്‍ഷകര്‍ക്കാണ് ലഭിക്കുക. കുടുംബശ്രീ ഓണം വിപണന മേളകള്‍ക്ക് പുറമേ പ്രാദേശികമായും കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് വരുമാനം നേടുന്നുണ്ട്.  

 

ഓണക്കാലത്ത് കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തില്‍ കുടുംബശ്രീയുടെ കരുത്തും വനിതാ കര്‍ഷകരുടെ മികവും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ നേട്ടം. കര്‍ഷകര്‍ക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും പൊതുവിപണിയില്‍ വിലക്കയറ്റം തടയാനും കുടുംബശ്രീ വഴിയൊരുക്കി. വനിതാ കര്‍ഷകരുടെ അധ്വാനത്തിന് വിപണിയൊരുക്കുകയും കര്‍ഷക കുടുംബങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ കുടുംബശ്രീയുടെ കാര്‍ഷിക ഇടപെടലുകള്‍ നിര്‍ണായകമായി.

മുണ്ടക്കൈ-ചൂരല്‍മല: അതിജീവനത്തിനും പുനരധിവാസത്തിനും കുടുംബശ്രീയുടെ കൈത്താങ്ങ് Updated On 2026-08-24

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവന മാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സമഗ്ര ഇടപെടലുകളുമായി കുടുംബശ്രീ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യവികസനം എന്നീ മേഖലകളിലെ സമഗ്രവികസനം ലക്ഷ്യമിട്ട് കുടുംബശ്രീ തയ്യാറാക്കിയ മൈക്രോ പ്ളാനിന്‍റെ അടിസ്ഥാനത്തില്‍  വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ദുരന്തബാധിതരുടെ ഉപജീവന മാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കുടുംബശ്രീ പ്ളാന്‍ ഫണ്ടില്‍ നിന്നുമായി നേരത്തെ 4.29 കോടി രൂപ അനുവദിച്ചിരുന്നു. ഫേസ് 1, ഫേസ്2 വിഭാഗങ്ങളിലെ 305 കുടുംബങ്ങള്‍ക്ക് വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈ തുക. ഇതില്‍ 265 കുടുംബങ്ങളും സംരംഭം ആരംഭിച്ചു. ദുരന്തബാധിതരായ 437 കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശ സബ്സിഡി പദ്ധതിയിലൂടെ 6.1 കോടി രൂപയുടെ വായ്പാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു.

 

ഫേസ് 1, ഫേസ് 2 ബി വിഭാഗങ്ങളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും രണ്ടു ലക്ഷം രൂപ വീതം തുല്യമായി അനുവദിക്കുന്നതിന്‍റെ ഭാഗമായി അധിക ധനസഹായമായി 5.11 കോടി രൂപയും അനുവദിച്ചിരുന്നു.  ഇതിന്‍റെ വിതരണോദ്ഘാടനം 21-ന് വയനാട്ടില്‍ കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിര്‍വഹിച്ചു.

 

ഗുണഭോക്താക്കള്‍ക്കായി നിരവധി വായ്പാപദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കി. 2024-25-ല്‍ 95 പേര്‍ക്ക് 98 ലക്ഷം രൂപയും സി.എം.ഇ പുനരുജ്ജീവന പദ്ധതിയില്‍ ആറ് പേര്‍ക്ക് ആറ് ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതി വഴി 21 പേര്‍ക്ക് 28 ലക്ഷം രൂപയും പലിശരഹിത വായ്പയായി നല്‍കി.

 

852 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1000 രൂപയുടെ ഭക്ഷണക്കൂപ്പണ്‍, ഗുണഭോക്തൃ കുടുംബങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 258 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും വിതരണം ചെയ്തു. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി 235 കുട്ടികള്‍ക്ക് ലാപ്ടോപ്പ്, 26 കുട്ടികളുടെ ട്യൂഷന്‍ ഫീസ്, 142 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി. കൂടാതെ 21 പേര്‍ക്ക് നൈപുണ്യപരിശീലനം നല്‍കി തൊഴിലും ലഭ്യമാക്കി.

 

മൈക്രോ പ്ളാനിനു പുറമേ കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ നടത്തിയിരുന്നു. 30,000 രൂപ വീതം 42 കുടുംബങ്ങള്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട് ലഭ്യമാക്കിയതാണ് അതിലൊന്ന്. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാര്‍ഡിന് 1.5 ലക്ഷം രൂപ വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ടും ലഭ്യമാക്കി. 61 അയല്‍ക്കൂട്ടങ്ങള്‍ ശക്തിപ്പെടുത്തിയതിനൊപ്പം 21 പേര്‍ക്ക് മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പലിശരഹിത വായ്പാ ഇനത്തില്‍ 5.8 ലക്ഷം രൂപയും കുടുംബശ്രീ നല്‍കി.

കോട്ടയം ജില്ലയിലെ രണ്ടാം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് മെഡിക്കല്‍ കോളേജില്‍ Updated On 2026-08-24

പൊതുജനങ്ങള്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും നല്‍കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉഴവൂര്‍ ബ്ലോക്കിലെ കുറവിലങ്ങാടിലാണ്‌ ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്. സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. ചടങ്ങില്‍ ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റി.ജി. തോമസ്, ആര്‍.എം.ഒ സാം ക്രിസ്റ്റി, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സ്, അയ്മനം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശുഭ ചന്ദ്രന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രശാന്ത് ശിവന്‍, സംരംഭക രാഖി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

ആറുപേരടങ്ങുന്ന സംരംഭക യൂണിറ്റാണ് കുടുംബശ്രീ പ്രീമിയം കഫേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 24 മണിക്കൂറും റെസ്റ്റോറന്റ് പ്രവര്‍ത്തിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മികച്ച ഭക്ഷണവും സേവനവും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലും പ്രീമിയം റെസ്റ്റോറന്റില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 

സംസ്ഥാനത്ത് ആകെയുള്ള കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകളുടെ എണ്ണം 15 ആയി. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ചവറ (കൊല്ലം), പന്തളം, പത്തനംതിട്ട ടൗണ്‍ (പത്തനംതിട്ട), കല്ലിശ്ശേരി (ആലപ്പുഴ), കുറവിലങ്ങാട് (കോട്ടയം), വാഗമണ്‍ (ഇടുക്കി), ഗുരുവായൂര്‍ (തൃശ്ശൂര്‍), കൊയിലാണ്ടി (കോഴിക്കോട്), പന്തലാംപാടം (പാലക്കാട്), കോട്ടയ്ക്കല്‍ (മലപ്പുറം), ഇരിട്ടി (കണ്ണൂര്‍), കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍ (കാസര്‍ഗോഡ്) എന്നിവിടങ്ങളിലും റെസ്റ്റോറന്റുകള്‍ ആരംഭിച്ചു.

പൊന്നോണ വിപണിയില്‍ കളം നിറഞ്ഞ് ഇക്കുറിയും കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും Updated On 2026-08-24

മലയാളിക്ക് ഓണാഘോഷത്തിന് നിറപ്പകിട്ടേകാന്‍ ഇക്കുറിയും കുടുംബശ്രീയുടെ പൂക്കള്‍ കളം നിറയുന്നു. ഓണാഘോഷത്തിന്‍റെ ആവേശം അലയടിക്കുന്ന വിപണിയില്‍ കുടുംബശ്രീയുടെ പൂപ്പാടങ്ങളില്‍ നിന്നാണ് പൂക്കളെത്തുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് അത്തപ്പൂക്കളമിടാനും അലങ്കാരത്തിനുമായി വിപണിയിലേക്കൊഴുകുന്നത്. ആകെ 1966.93 ഏക്കറില്‍ 5688 കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇക്കുറി പൂക്കൃഷി. അട്ടപ്പാടിയില്‍ നിന്നുള്ള കര്‍ഷകരും കൃഷിയില്‍ സജീവമാണ്.

 

ഇതോടൊപ്പം കുടുംബശ്രീ ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 20475.81 ഏക്കറില്‍ 28,187 കര്‍ഷകസംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയും വിപണിയിലെത്തിത്തുടങ്ങി.  വെണ്ട, തക്കാളി, പയര്‍, പടവലങ്ങ, അമര, ചേന, ചേമ്പ്, ചീര, കോവയ്ക്ക, ചുരയ്ക്ക, മത്തന്‍, കുമ്പളം, വെള്ളരിക്ക, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും കൂടാതെ പഴങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ നിന്നും വ്യാപാരികള്‍ നേരിട്ടു വാങ്ങുകയാണ്. ഓണത്തിന് മുമ്പായി പരമാവധി കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ച് വരുമാനം നേടുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇക്കുറിയും ഗുണനിലവാരമുളള കാര്‍ഷികോല്‍പന്നങ്ങളുമായി വനിതാ കര്‍ഷകര്‍ കുടുംബശ്രീയുടെ ഓണച്ചന്തകളിലും മറ്റു പ്രാദേശിക വിപണികളിലും എത്തിയിട്ടുണ്ട്. 25 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍.  

 

സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്ന രണ്ടായിരത്തിലേറെ സി.ഡി.എസ്സ് - തല വിപണന മേളകളിലും സംസ്ഥാന ജില്ലാതല വിപണന മേളകളിലും പ്രാദേശികമായും ഉല്‍പന്ന വിപണനം ഊര്‍ജിതമാണ്. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഓണത്തിന് പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
 

കഴിഞ്ഞ വര്‍ഷം ഓണവിപണിയില്‍ പൂക്കളും പച്ചക്കറികളും വിറ്റഴിച്ച് കുടുംബശ്രീ കര്‍ഷകര്‍ നേടിയത് 10.3 കോടി രൂപയാണ്. ഈ വര്‍ഷം ഇതു മറികടക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനമൊട്ടാകെ 8913 ഏക്കറില്‍ പച്ചക്കറികളും 1820 ഏക്കറില്‍ പൂക്കൃഷിയും നടത്തിയിരുന്നു. ഇതു വിജയിച്ചതോടെ ഈ വര്‍ഷം 12,000 ഏക്കറില്‍ പച്ചക്കറികളും 2000 ഏക്കറില്‍ പൂക്കൃഷിയും നടത്താനായിരുന്നു പ്രാഥമിക തീരുമാനം. എന്നാല്‍ മികച്ച വരുമാന ലഭ്യത മുന്നില്‍ കണ്ട് ഇരുപദ്ധതികളിലേക്കും കൂടുതല്‍ കര്‍ഷക സംഘങ്ങള്‍ എത്തിയതോടെ പച്ചക്കറി കൃഷി 20475.81 ഏക്കറിലേക്കും പൂക്കൃഷി 1966.93 ഏക്കറിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

ഡി.ഡി.യു.ജി.കെ.വൈ -2.0: കുടുംബശ്രീ മുഖേന 30,272 യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും Updated On 2026-08-21

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ കുടുംബശ്രീ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)-2.0 പദ്ധതിയുടെ ഭാഗമായാണ് യുവജനങ്ങള്‍ക്ക് നൈപുണ്യവികസനത്തിനും തൊഴില്‍ നേടാനും അവസരമൊരുങ്ങുന്നത്. 2027 ഡിസംബറിനുളളില്‍ ആകെ 30,272 പേര്‍ക്ക് പരിശീലനവും തൊഴിലും ലഭ്യക്കുന്നതിനാണ് പദ്ധതി. ഇതില്‍ 2025-26 കാലയളവില്‍ 1211 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്നു. ബാക്കിയുളള 29,061 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

 

പുറത്ത് 80,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന കോഴ്സുകളിലാണ് കുടുംബശ്രീ പദ്ധതി വഴി സൗജന്യ പരിശീലനം നല്‍കുന്നത്. രാജ്യത്തെ പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയാണ് തൊഴില്‍ പരിശീലനം നല്‍കുക. ജോലിയും ഇവര്‍ മുഖേന ഉറപ്പുവരുത്തും. കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.വിഘ്നേശ്വരിയും വിവിധ പരിശീലന ഏജന്‍സികളും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചു.

 

സംസ്ഥാനത്ത് 14 ജില്ലകളിലും സെപ്റ്റംബർ മാസം പകുതിയോടെ കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനം. 18-നും 35-നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗമേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്സില്‍ ചേരാനുള്ള പ്രായപരിധി. പത്താം ക്ളാസ് മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകള്‍ തിരഞ്ഞെടുത്ത് പരിശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠനസാമഗ്രികള്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്ളേസ്മെന്‍റ് സപ്പോര്‍ട്ടും ലഭിക്കും.

 

എ.ഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഡ്രോണ്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍ മാനേജ്മെന്‍റ്, മെഷീന്‍ ഓപ്പറേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍, മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ് ടൂറിസം, ലോജിസ്റ്റിക്സ്, എയ്റോസ്പേസ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍, ഇന്‍സ്ട്രമെന്‍റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങി ഇരുപത്തിയേഴോളം കോഴ്സുകളില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. പഠനത്തോടനുബന്ധിച്ച് പുതിയ വ്യവസായ മേഖലകളില്‍ പ്രായോഗിക പരിശീലനവും നല്‍കും.  

 

പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകള്‍,  തിരുവനന്തപുരം (0471-3586525), എറണാകുളം (0484-2959595), തൃശൂര്‍ (0487-2962517), കോഴിക്കോട് (0495-2766160) ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററുകള്‍ എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്. 18004254714 എന്ന ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം.

 

56,665 പേര്‍ക്ക് സംസ്ഥാനത്തും വിദേശത്തുമായി തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായിരുന്നു. പദ്ധതി നിര്‍വഹണത്തിലെ ഈ മികവാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി നേടി കൊടുത്തത്.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഓണസമ്മാനം: ഓണം ബോണസ് 1500 രൂപയായി വർദ്ധിപ്പിച്ചു Updated On 2026-08-21

സംസ്ഥാനത്തെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച് നല്‍കി വരുന്ന ഉത്സവബത്ത വർദ്ധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം ലഭിച്ച 1250 രൂപയില്‍ നിന്ന് ഈ വര്‍ഷം1500 രൂപയായി ഉയര്‍ത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 37,481 ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി തുക കൈമാറുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു Updated On 2026-08-21

സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് പുറമേ, പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് മാറാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിയണം. സ്ത്രീകളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകത്വ വികസനത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തില്‍, അവരുടെ ആശയങ്ങളും  ഭാഷയും മനസിലാക്കാന്‍ കഴിയുന്നതിനൊപ്പം  വ്യത്യസ്തമായ തൊഴില്‍ മേഖലകളിലേക്ക് കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം. സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആര്‍ജ്ജവത്വവുമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍. ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നില്‍ക്കുക എന്നതല്ല, സ്ത്രീയുടെ കഴിവിന്‍റെ മാനദണ്ഡത്തില്‍ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നില്‍ക്കാന്‍ സ്ത്രീക്ക് അവസരം ലഭ്യമാക്കുന്ന ലിംഗനീതിയാണ് വേണ്ടത്. നാടിന്‍റെ നന്‍മയ്ക്കായി എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ മനോഹരമായ ഇടപെടല്‍ ഈ ഓണക്കാലത്തും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളകള്‍. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്‍കിയ മധുരവും രുചിച്ചു.

 

എല്ലാവരേയും ഒരുപോലെ കണ്ട് മുന്നോട്ടു പോകാന്‍ ഓണാഘോഷത്തിന് കഴിയുമെന്ന് ജി.സുധാകരന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. എ.ഡി തോമസ് എം.എല്‍.എ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ എ.എം നൗഫല്‍, ആലപ്പുഴ നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ എ.എം നസീര്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ഷീല മോഹന്‍, ഹെലന്‍ ഫെര്‍നാണ്ടസ്, എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു.

 

സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍. സംസ്ഥാന ജില്ലാ സി.ഡി. എസ്സ്-തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകള്‍ സംഘടിപ്പിക്കും. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകരും പങ്കെടുക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകള്‍ വഴി ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. മുന്നൂറിലേറെ ഉല്‍പന്നങ്ങള്‍ ഇതിലൂടെ ലഭിക്കും.

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ Updated On 2026-08-15

മലയാളിയുടെ ഓണാഘോഷത്തിന് വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി ഇക്കുറിയും കുടുംബശ്രീ. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം.

 

ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ ഉള്‍പ്പെടെയുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. കൂടാതെ ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസം അര ലിറ്റര്‍ മുതല്‍ ലഭ്യമാകും. മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണം. ഓണസദ്യ ബുക്ക് ചെയ്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കല്‍ നിന്ന് ഓണസദ്യ നേരിട്ട് വാങ്ങാം.

 

നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോള്‍ സെന്‍റര്‍ വഴിയും അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴിയും ഓണസദ്യയുടെ ബുക്കിങ്ങ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്കാണ് ഓര്‍ഡര്‍ ലഭിക്കുക.

 

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷത്തിനാവശ്യമായ ഓണസദ്യ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഓണസദ്യ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ അതത് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കൂടാതെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.