to
നാടിന്റെ വികസനത്തിനും ജനനൻമയ്ക്കുമായി അടിയുറച്ച ശബ്ദം: ആവേശമുണർത്തി കുടുംബശ്രീ ബാലപാർലമെന്റ് Updated On 2025-12-31

മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാമൂഹ്യബോധമുള്ള പൗരസമൂഹമാണ് തങ്ങളെന്ന് വ്യക്തമാക്കി കുടുംബശ്രീ ബാലസഭാംഗങ്ങൾ അവതരിപ്പിച്ച ബാലപാർലമെന്റ് വേറിട്ട അനുഭവമായി.  കുട്ടികളിൽ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാശേഷിയും പാരിസ്ഥിതിക ബോധവും വളർത്താൻ ബാലപാർലമെന്റ് സഹായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പഴയ നിയമസഭാ മന്ദിരത്തിൽ ഉയർന്നു കേട്ട കൗമാരത്തിന്റെ ഊർജം പ്രസരിക്കുന്ന വാക്കുകൾ.              

കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സംഘടിപ്പിച്ച രണ്ടു ബാലപാർലമെന്റുകളിലാണ് അവകാശങ്ങൾക്കും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിക്കുമായി കുട്ടികൾ ശബ്ദമുയർത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ബാലപാർലമെന്റായിരുന്നു ആദ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം. ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ലിംഗതുല്യത കൈവരിക്കാൻ കഴിയണമെന്നും വേർതിരിവുകളില്ലാതെ എല്ലാവരേയും ഒരു പോലെ ഉൾക്കൊളളാൻ കഴിയുന്ന മനോഭാവം വളർത്തിയെടുക്കാനാകണമെന്നും രാജേശ്വരി എസ്.എം പറഞ്ഞു. മാനവിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം എല്ലാവരേയും ബഹുമാനിക്കാൻ കഴിയുന്നവരായി കുട്ടികൾ മാറണമെന്നും അവർ പറഞ്ഞു.

ഇനി വരുന്ന തലമുറയെന്ന നിലയിൽ സമൂഹത്തെ ഒന്നാകെ പ്രചോദിപ്പിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും അവരുടെ തെളിമയുള്ള ചിന്തകളും ലക്ഷ്യബോധമുളള സ്വപ്നങ്ങളും സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്നും ബാലപാർലമെന്റിൽ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ പറഞ്ഞു. സിവിൽ സർവീസ് രംഗത്ത് കരിയർ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബാലസഭാംഗങ്ങളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.

രണ്ടു ബാലപാർലമെന്റിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനം, തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തരവേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾക്കായി ലഹരി മാഫിയ കുട്ടികളെ  ഉപയോഗിക്കുന്നത്, നദികളുടെ മലിനീകരണം എന്നിവ സംബന്ധിച്ച  ചോദ്യോത്തരവേളയിൽ മൂർച്ചയുള്ള ചോദ്യങ്ങളും അതേ നാണയത്തിലുള്ള മറുപടിയുമായി പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറിയത് ബാലപാർലമെന്റിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് യഥാർത്ഥ പാർലമെന്റിൽ അരങ്ങേറുന്ന നടപടികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

രാവിലെ സംഘടിപ്പിച്ച ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ഹെലൻ അന്ന സജിൻ (ആലപ്പുഴ), പ്രധാനമന്ത്രിയായി ഏയ്ഞ്ചൽ (വയനാട്), പ്രതിപക്ഷ നേതാവ് പ്രണവ് ജെ. നായർ (ആലപ്പുഴ), സ്പീക്കർ അവനിജ ടി.എം (തൃശൂർ), ഡെപ്യൂട്ടി സ്പീക്കർ അലോന (ഇടുക്കി), സെക്രട്ടറി ജനറൽ, ആരാധ്യ പ്രദീപ് (കണ്ണൂർ), സെക്രട്ടറി, തൻവീൻ ഉമർ (പാലക്കാട്), സെക്രട്ടറി, കനിഷ്ക്ക (അട്ടപ്പാടി), മാർഷൽ, അഭിനവ് കൃഷ്ണ (കൊല്ലം), എ.ഡി.സി ബിനോ (കോട്ടയം) എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച രണ്ടാമത്തെ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി അനുശ്രീ(കൊല്ലം), പ്രധാനമന്ത്രി ആത്രയ്(കൊല്ലം), സ്പീക്കർ-ചന്ദന(കാസർകോട്), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ ഗണേഷ്(കണ്ണൂർ), പ്രതിപക്ഷ നേതാവ് ഫാത്തിമ ഇൻഷ (മലപ്പുറം), വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുള്ള (കൊല്ലം), കൃഷി വനം പരിസ്ഥിതി അർജ്ജുൻ അശോക് (ആലപ്പുഴ), സാമൂഹ്യനീതി ശിശുക്ഷേമം, ജോവിയ ജോഷി (കണ്ണൂർ), ആഭ്യന്തരം ചൈത്ര (കോഴിക്കോട്), ആരോഗ്യം അമേയ പി.സുനിൽ (മലപ്പുറം), കായികം ആർഷ പി (പത്തനംതിട്ട), ചീഫ് മാർഷൽ അർജ്ജുൻ കൃഷ്ണ (തൃശൂർ), എ.ഡി.സി അബി ബി.എസ് (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. ബാലപാർലമെന്റിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ പുതിയ നിയമസഭാമന്ദിരവും സന്ദർശിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഡോ.ബി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അരുൺ പി.രാജൻ, ജസ്റ്റിൻ മാത്യു എന്നിവർ ബാലപാർലമെന്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മുൻബാലസഭാംഗവും നിയമവിദ്യാർത്ഥിനിയുമായ നയന അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായർ നന്ദി പറഞ്ഞു.

അവകാശങ്ങൾക്കായി ശബ്‌ദമുയർത്താൻ ബാലസഭാംഗങ്ങൾ: കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെന്റ് 30ന് Updated On 2025-12-28

കുടുംബശ്രീ ബാലസഭാംഗങ്ങളായ കുട്ടികൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 30ന് രാവിലെ 11.30ന് പഴയ നിയമസഭാ മന്ദിരത്തിൽ സംസ്ഥാനതല ബാലപാർലമെന്റ് സംഘടിപ്പിക്കും. ഈ സാമ്പത്തിക വർഷത്തെയും മുൻവർഷത്തെയും ഉൾപ്പെടെ രണ്ട് ബാലപാർലമെന്റുകളാണ് അന്നേ ദിവസം സംഘടിപ്പിക്കുക. ജില്ലാതല ബാലപാർലമെന്റിൽ  മികച്ച പ്രകടനം കാഴ്ച വച്ച 330 കുട്ടികൾ ഇതിൽ പങ്കെടുക്കും. ഇവർക്കായി 29 ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് കുട്ടികളുമായി സംവദിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അധ്യക്ഷത വഹിക്കും. 29ന് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ, ആറ് വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് മാർഷൽ, എ.ഡി.സി എന്നിവരെയും തിരഞ്ഞെടുക്കും.

30 ന് രാവിലെ 11.30 ന് നടക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ കുട്ടികളുമായി സംവദിക്കും.

ഓരോ സി.ഡി.എസിലുമുളള ബാലപഞ്ചായത്തുകളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നൽകിയ ശേഷമാണ് കുട്ടികളെ ജില്ലാതല ബാലപാർലമെന്റിൽ പങ്കെടുപ്പിക്കുന്നത്. ഇതിൽ കുട്ടികൾ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരും. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ, പ്രാദേശിക വികസനം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. ജില്ലാതല പാർലമെന്റിൽ മികച്ച രീതിയിൽ അവതരണം നടത്തിയ കുട്ടികളെയാണ് സംസ്ഥാനതല ബാലപാർലമെന്റിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

കുട്ടികളിൽ ജനാധിപത്യ അവബോധം വളർത്തുക, പാർലമെന്റ് നടപടിക്രമങ്ങൾ, നിയമ നിർമാണം, ഭരണ സംവിധാനങ്ങൾ, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ബാലപാർലമെന്റിന്റെ ലക്ഷ്യങ്ങൾ. കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാനും നടപടിക്രമങ്ങൾ മനസിലാക്കാനും ബാലപാർലമെന്റ് അവസരമൊരുക്കും.

കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലേക്കും Updated On 2025-12-28

ആറുമാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും. ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ്  സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉൽപന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.

ലക്ഷദ്വീപിലെ അഗാത്തി, അമിനി, ആൻഡ്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കൽപെനി, കവരത്തി, കിൽത്താൻ, മിനികോയ് ദ്വീപുകളിലെ പോഷകാഹാക കുറവ് അനുഭവിക്കുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങുന്നത്. ഓരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക്  വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയ്യാറാക്കുക. യൂണിറ്റുകൾ ഓരോ ദ്വീപിലേക്കും ആവശ്യമായ അളവിൽ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രത്യേകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റീവ് ഓഫീസിലെത്തിക്കും. അവിടെ നിന്നും ഉൽപന്നം ലക്ഷദ്വീപിലെത്തിക്കും.

സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറു മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കേന്ദ്രഗവൺമെന്റ് പദ്ധതിയായ ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി  പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നു. ഇതുവഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ Updated On 2025-12-28

തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും. ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ. ആകെ 17,082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്.

അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും. നിലവിൽ സി.ഡി.എസ് അധ്യക്ഷമാർ ആയിരിക്കേ മത്സരിച്ചതിൽ വിജയിച്ചത് 111 പേരാണ്. സി.ഡി.എസ് ഉപാധ്യക്ഷമാർ മത്സരിച്ചതിൽ 67 പേരും വിജയിച്ചു. 724 സി.ഡി.എസ് അംഗങ്ങൾ, 786 എ.ഡി.എസ് ഭരണ സമിതി അംഗങ്ങളും വിജയിച്ചു. അട്ടപ്പാടിയിൽ മത്സരിച്ച 35 പേരിൽ 13 പേരും വിജയിച്ചു.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ നിന്നും ജനവിധി തേടിയവരിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് 5836, ജില്ലാ പഞ്ചായത്തിലേക്ക് 88, ബ്ളോക്ക് പഞ്ചായത്തിലേക്ക് 487, കോർപ്പറേഷനിൽ 45, മുനിസിപ്പാലിറ്റിയിൽ 754 പേരും വിജയിച്ചു.

കുടുംബശ്രീ ദേശീയ സരസ് മേള സമ്മാനക്കൂപ്പൺ വിപണനം: ആദ്യഘട്ട കളക്ഷൻ തുക കൈമാറി Updated On 2025-12-28

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ വിപണനത്തിന്റെ ഒന്നാം ഘട്ട കളക്ഷൻ തുകയായ ഒമ്പതു ലക്ഷം രൂപ സി.ഡി.എസുകൾ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണന് കൈമാറി. ജില്ലയിലെ നെല്ലായ, വല്ലപ്പുഴ, പാലക്കാട് സൗത്ത്, പാലക്കാട് നോർത്ത്, തിരുമിറ്റക്കോട്, അഗളി എന്നീ ആറ് സി.ഡി.എസുകൾ മുഖേന വിപണനം നടത്തിയ സമ്മാനക്കൂപ്പണുകളുടെ തുകയാണ് നൽകിയത്. ബാക്കിയുള്ള സി.ഡി.എസുകളിലും കൂപ്പൺ വിപണനം ഊർജിതമാണ്.

സമ്മാനക്കൂപ്പണുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ബൈക്ക്, മൂന്നാം സമ്മാനം എൽ.ഇ.ഡി ടി.വി, നാലാം സമ്മാനം ഫ്രിഡ്ജ് എന്നിവയാണ്  സമ്മാനമായി ലഭിക്കുക. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സരസ് മേളയുടെ സമാപന വേദിയിൽ വച്ചാകും നറുക്കെടുപ്പ്.

ജോബിസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ സുഭാഷ് പി.ബി, ജില്ലാ പ്രോഗ്രാം മാനേജർ സബിത, സി.ഡി.എസ് അധ്യക്ഷമാർ, മെമ്പർ സെക്രട്ടറിമാർ, അക്കൗണ്ടൻറുമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ, മറ്റു കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ ‘ഉയരെ’- ജെൻഡർ ക്യാമ്പയിൻ: മാധ്യമ ശിൽപശാല സംഘടിപ്പിച്ചു Updated On 2025-12-28

2026 ജനുവരി ഒന്നു മുതൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന 'ഉയരെ' - ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം - ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി മാധ്യമ ശിൽപശാല ഡിസംബര്‍ 22ന് സംഘടിപ്പിച്ചു. സ്റ്റേറ്റ് ജെൻഡർ കൗൺസിൽ ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ. ആനന്ദി മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുന്നതിനൊപ്പം സുരക്ഷിത തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും അതുവഴി 48 ലക്ഷം കുടുംബശ്രീ കുടുംബാംഗങ്ങളിലേക്കും ക്യാമ്പയിൻ സംബന്ധിച്ച വിവരങ്ങൾ എത്തിക്കും. ആദ്യത്തെ അഞ്ച് ആഴ്ചകളിലായി അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിലാകും പരിശീലനം നൽകുക.

രണ്ടാം ഘട്ടത്തിൽ കേരളത്തിലെ ഓരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവർത്തനങ്ങളായിരിക്കും നടപ്പാക്കുക.  ഇതിനു മുന്നോടിയായി സംസ്ഥാന ജില്ലാ സി.ഡി.എസ്, എ.ഡി.എസ് തലത്തിൽ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കും. അയൽക്കൂട്ടതലത്തിൽ മൂന്നു ലക്ഷത്തിലേറെ ജെൻഡർ പോയിന്റ് പേഴ്സൺമാർക്കും പരിശീലനം നൽകും.  

നിലവിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന 'നയി ചേതന’ ദേശീയ ജെൻഡർ ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കി വരികയാണ്. 'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരേ’ എന്നതാണ് ക്യാമ്പയിന്റെ ആശയം. സ്ത്രീകൾ, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തിൽ അധിഷ്ഠിതമായി നിർഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഈ ക്യാമ്പയിന്റെയും ലക്ഷ്യം. അച്ചടി ദൃശ്യ ശ്രവ്യമാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയുള്ള വിപുലമായ പ്രചരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാധ്യമ ശിൽപശാലയിൽ മാധ്യമ പ്രവർത്തകർ നൽകിയ നിർദേശങ്ങളും ആശയങ്ങളും ഉൾപ്പെടുത്തും.

കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി.ശ്രീജിത്ത് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറി അനുപമ ജി.നായർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം നയിചേത്ന 4.0 യുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയോജനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ഇതിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

ബി2ബി മീറ്റുകള്‍ പുരോഗമിക്കുന്നു Updated On 2025-12-21

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബിസിനസ് ടു ബിസിനസ് (ബി2ബി) ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് മോഡല്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ബി2ബി മീറ്റുകള്‍ ജില്ലകളില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ സംരംഭകരെയും മികച്ച വിതരണ പങ്കാളികളെയും കണ്ടെത്തി അവരെ തമ്മില്‍ ഏകോപിപ്പിച്ചാണ് ജില്ലാതലത്തില്‍ ബി2ബി ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് മോഡല്‍ നടപ്പിലാക്കുക. സംരംഭകര്‍ക്ക് അവരുടെ മികച്ച ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തി സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഈ ഉത്പന്നങ്ങളെ എത്തിക്കുന്നതിനുമുള്ള ഏകോപന പ്രവര്‍ത്തനങ്ങളാണ് ബി2ബി മീറ്റുകളില്‍ നടപ്പിലാക്കുന്നത്.

കുടുംബശ്രീ സംരംഭകര്‍ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തയാറാക്കുന്നുണ്ട്. ഇൗ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തി നല്‍കുകയും പ്രീമിയം ഉപഭോക്താക്കളിലേക്ക് ഈ ഉത്പന്നങ്ങള്‍ എത്തിക്കുകയും ചെയ്യുകയാണ് ബി2ബി മീറ്റിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ സംഘടിപ്പിച്ച ബി2ബി മീറ്റുകളില്‍ സംരംഭകരും വിതരണക്കാരും ഉള്‍പ്പെടെ 2000ത്തോളം പേര്‍ പങ്കെടുത്തു.

പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേള തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ Updated On 2025-12-20

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരിയിൽ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പാലക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണിത്. ജനുവരി രണ്ടിന് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പിമാരായ അബ്ദുൾ സമദ് സമദാനി, വി.കെ ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.രാജൻ, സജി ചെറിയാൻ, ആർ ബിന്ദു, പി.രാജീവ്, പി. പ്രസാദ്, അബ്ദു റഹിമാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്ക്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.    

ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്തും സമീപത്ത് ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുളള 250 ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ മേളയിലുണ്ടാകും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ വനിതാ സംരംഭകർ തയ്യാറാക്കുന്ന ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിപണനത്തിനുമായി എത്തുക. ഇതിൽ വിവിധ ഭക്ഷ്യോൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാകും.

കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സംരംഭകരുടെ നേതൃത്വത്തിൽ രുചിവൈവിധ്യം വിളമ്പുന്ന മെഗാ ഫുഡ് കോർട്ട് സരസ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുപ്പതിലേറെ ഫുഡ് സ്റ്റാളുകൾ ഇവിടെയുണ്ടാകും. പത്തു ദിവസങ്ങളിലായി നടക്കുന്ന സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സന്ധ്യകളിൽ നവ്യ നായർ, റിമി ടോമി, സിതാര കൃഷ്ണകുമാർ, ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി,  ആർ.എൽ.വി രാമകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഗംഗ ശശിധരൻ, പുഷ്പവതി എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളും പ്രാദേശിക കലാകാരൻമാരും അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും. ഇതു കൂടാതെ പുഷ്പ മേള, വിവിധ സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സരസ് മേളയിൽ പ്രവേശനം സൗജന്യമാണ്.

സമാപന സമ്മേളനം ജനുവരി 11 ന് ആറു മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. കെ.രാധാകൃഷ്ണൻ എം.പി, സിനിമാ താരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളായെത്തും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ്, നവകേരളം മിഷൻ സെയ്തലവി പി എന്നിവർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   

ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങൾ

കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സന്ദർശിക്കുന്ന ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങളും. 50 രൂപയുടെ സമ്മാന കൂപ്പൺ വാങ്ങിയാൽ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ബൈക്ക്, മൂന്നാം സമ്മാനം എൽ.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സരസ് മേളയുടെ സമാപന വേദിയിൽ വച്ചായിരിക്കും നറുക്കെടുപ്പ്. 

ഫുഡ് കോർട്ടിലേക്കുള്ള പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും

പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയിലെ ഫുഡ്കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും. ഇതിനായി തൃത്താല മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 33 എക്കറിൽ കുടുംബശ്രീ കർഷക സംഘങ്ങൾ നേരത്തെ തന്നെ വിവിധയിനം പച്ചക്കറികളുടെ കൃഷി ആരംഭിച്ചിരുന്നു. സരസ്മേളയോടനുബന്ധിച്ച് ഇവ വിളവെടുക്കും. പച്ചക്കറികൾ ആവശ്യാനുസരണം ഫുഡ്കോർട്ടിലെത്തിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സരസ് മേളയുടെ പ്രചരണാർത്ഥം ഡിസംബർ 20, 21, 22 തീയതികളിൽ ഗൃഹസന്ദർശനവും 28-ആംതീയതി തൃത്താല മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. 30ന് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ  മിനി മാരത്തണും സംഘടിപ്പിക്കും.

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകാൻ കുടുംബശ്രീയുടെ ജില്ലാതല കേക്ക് വിപണന മേള Updated On 2025-12-19

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകി  ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകൾ ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ മുന്നൂറിലേറെ കേക്ക് വിപണന മേളകളാണ്  ഇക്കുറി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന മാർബിൾ, പ്ളം, ബ്ളാക്ക് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, കോക്കനട്ട് കേക്ക്, ചോക്ളേറ്റ് കേക്ക്, കോഫീ കേക്ക്, ചീസ് കേക്ക്, ഫ്രൂട്ട്സ് കേക്ക്, കാരറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകളാണ് ലഭ്യമാവുക. 250 രൂപ മുതൽ കേക്ക് ലഭിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകൾ കേക്ക് വിപണനമേളയുടെ ഭാഗമാകും. നാലായിരത്തോളം സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ജില്ലാതലത്തിലും നഗര ഗ്രാമതലത്തിലും സംഘടിപ്പിക്കുന്ന കേക്ക് വിപണന മേളകൾക്ക് പുറമേ കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ് വഴി കേക്കുകളുടെ ഓൺലൈൻ ബുക്കിങ്ങും ഊർജിതമായി. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് ഇക്കുറി കേക്കുകളുടെ ഓൺലൈൻ വിപണനം കൂടി ആരംഭിച്ചത്. ഓരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം കേക്ക് ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പോക്കറ്റ്മാർട്ട് വഴി കേക്കുകൾ ഓർഡർ ചെയ്തു വാങ്ങാം.

കേക്ക് ഫെസ്റ്റിൽ പങ്കെടുത്ത് വിപണനം നടത്തുന്നതു കൂടാതെ പുറമേ നിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ചും സംരംഭകർ കേക്ക് എത്തിച്ചു നൽകും. ജില്ലാതല വിപണന മേളകൾക്കൊപ്പം ഭക്ഷ്യമേളയും ഊർജിതമാണ്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് മേളയുടെ നടത്തിപ്പ്. കേക്ക് വിപണന മേളകൾ 25 ന് അവസാനിക്കും.

ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ – മന്ത്രി എം.ബി. രാജേഷ് കേക്ക് ഡയറക്ടറി പ്രകാശനം ചെയ്തു Updated On 2025-12-18

ഇക്കുറി ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകളാണ്  രുചികരമായ വിവിധയിനം കേക്കുകളുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആവശ്യക്കാർക്ക് കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ വഴി ഡിസംബർ 19 മുതൽ ഓൺലൈനായി കേക്കുകൾ ഓർഡർ ചെയ്യാം. അവ വീടുകളിൽ എത്തിക്കുന്ന വിധമാണ് സൗകര്യം ചെയ്തിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പുതിയ കാൽവയ്പ്പ്. 

ഓരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേക്ക് ഡയറക്ടറി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി എന്നിവർ സന്നിഹിതരായിരുന്നു.