to
കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ ‘സോക്കർ ലീഗ്’ – യുവതയുടെ ആവേശവുമായി ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം Updated On 2026-02-26

കുടുംബശ്രീ ടൈബൽ യൂത്ത് ക്ളബ്ബുകളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ട്രൈബൽ ‘സോക്കർ ലീഗ്’ ഫുട്ബോൾ ടൂർണമെന്റിന് നാളെ (27-02-2026) തുടക്കം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ നിർവഹിക്കും. അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ജേഴ്സിയുടെ  പ്രകാശനം നിർവഹിക്കും.

 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല ടൂർണമെന്റിൽ എല്ലാ ജില്ലകളിൽ നിന്നുമായി 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും പങ്കെടുക്കും. കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നു മുതൽ രാത്രി പത്തു വരെയാണ് മത്സരങ്ങൾ. 27-ന് നടക്കുന്ന ആദ്യമത്സരത്തിൽ മലപ്പുറവും കോട്ടയവും ഏറ്റുമുട്ടും.

 

കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, കൽപ്പറ്റ നഗരസഭാധ്യക്ഷ സൗമ്യ.എസ്, വാർഡ് കൗൺസിലർ ബിന്ദു പി.പി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം കെ.കെ. ലതിക, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ  സഫിയ അസീസ് എന്നിവർ ആശംസിക്കും. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ നന്ദിയും പറയും. 

 

മാർച്ച് ഒന്നിന് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജനഗൽസ – ‘കേരളത്തിലെ ഗോത്രകലകൾ’ – പുസ്തക പ്രകാശനവും പട്ടികജാതി-പട്ടികവർഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും.  അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ പണിയ മൈക്രോ പ്ളാൻ പ്രോജക്ടിന്റെ പ്രകാശനവും ജില്ലാ പോലീസ് മേധാവി അരുൺ പി. പവിത്രൻ വിജയികൾക്കുളള സമ്മാനദാനവും നിർവഹിക്കും. 

 

ടൂർണമെന്റിന്റെ ഭാഗമായി മന്ത്രി ഓ.ആർ കേളു അധ്യക്ഷനും ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ് ഉപാധ്യക്ഷനും എം.എൽ.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുൺ പവിത്രൻ, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഭാഗമായി രജിസ്ട്രേഷൻ, സ്വീകരണം, പ്രോഗ്രാം, പബ്ളിസിറ്റി, ഫിനാൻസ്, മെഡിക്കൽ, ടെക്നിക്കൽ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി പത്തോളം സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കുടുംബശ്രീ റേഡിയോശ്രീ മെഗാ ക്വിസ് മത്സരം: പഞ്ചമി അനുരാജിന് ഒന്നാം സമ്മാനം Updated On 2026-02-26

കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ, റേഡിയോശ്രീയുടെ പ്രചരണാർത്ഥം മലയാളം മിഷൻ റേഡിയോ മലയാളം സംഘടിപ്പിച്ച മലയാളശ്രീ ക്വിസ് മത്സരത്തിൽ തിരുവനന്തപുരം വെട്ടുകാട് വാത്സല്യം കുടുംബശ്രീ അംഗമായ പഞ്ചമിക്ക് ഒന്നാം സ്ഥാനം. ആലുവ കപ്രശേരിയിലെ മഴവില്ല് കുടുംബശ്രീ അംഗമായ തംബുരു എസിന് രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ ദിശ കുടുംബശ്രീ അംഗമായ അഞ്ജു പിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക്  യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് പ്രൈസും ഫലകവും ലഭിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ വിജയികൾക്ക് ക്യാഷ് പ്രൈസും ഫലകവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫൈനൽ റൗണ്ടിലെത്തിയ മുപ്പത് പേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്, റേഡിയോ മലയാളം പ്രോജക്ട് മേധാവി ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.

മലയാളം മിഷന്റെ മലയാൺമ 26 വേദിയിൽ നടന്ന മെഗാ ഫൈനൽ ക്വിസ് ഡോ.എം.എ സിദ്ദിഖ് നയിച്ചു. റേഡിയോശ്രീയിൽ ഒരു മാസം നീണ്ടു നിന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

കുടുംബശ്രീ വനിതാദിനാഘോഷം, ഇൻ്റർ നാഷണൽ സെമിനാർ - ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു Updated On 2026-02-26

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിമണ്‍ എംപവര്‍മെന്റ് കോണ്‍ഗ്രസ്-2026, അന്താരാഷ്ട്ര സെമിനാറിന് മുന്നോടിയായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജെന്‍ഡറും വികസനവും എന്ന വിഷയത്തില്‍ മാര്‍ച്ച് 8,9 തീയതികളിലായി കുട്ടിക്കാനം മരിയന്‍ കോളേജിലാണ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നത്. അക്കാഡമിക് വിദഗ്ധർക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങൾക്കും അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം സെമിനാറില്‍ പങ്കെടുക്കാനാകും.

കുടുംബശ്രീയിലെ വിവിധ പ്രോഗ്രാം ടീമുകളില്‍ നിന്നുള്ളവര്‍ക്ക് ഈ അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമാകുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് ഇന്ന് തിരുവനന്തപുരം മണ്‍വിളയിലുള്ള അഗ്രികള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്.

ഗവേഷണ രീതി, വിഷയങ്ങള്‍ എന്നിങ്ങനെ ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ച് പ്രൊഫ. രാധാരമണന്‍ (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്, മാര്‍ത്തോമാ കോളേജ്, ആയൂര്‍, കൊല്ലം), റിട്ട. പ്രൊഫ. ഡോ. തെരേസ സൂസന്‍. എ (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡീന്‍ ഓഫ് എഡ്യുക്കേഷന്‍ – കേരള യൂണിവേഴ്‌സിറ്റി), ഡിന്റ സുരേഷ് (ഗവേഷണ വിദ്യാര്‍ത്ഥിനി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ. ബി. ശ്രീജിത്ത് (സീനിയര്‍ ലക്ചററര്‍, ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, തിരുവനന്തപുരം) എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കി. പ്രദീപ് കുമാര്‍ പി.എസ് (പ്രോഗ്രാം ഓഫീസര്‍, കുടുംബശ്രീ), ജസ്റ്റിന്‍ മാത്യു (സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ), കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ശാരിക. എസ്, തസ്‌നീം. എ, കൃഷ്ണകുമാരി. ആര്‍ എന്നിവർ നേതൃത്വം നല്‍കി.

സെമിനാറിൽ പങ്കെടുക്കാം

വിഷയം – ‘ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പോളിസി, പ്രാക്ടീസ് ആന്‍ഡ് കമ്മ്യൂണിറ്റി ട്രാന്‍സ്‌ഫോര്‍മേഷന്‍’

കൂടുതല്‍ വിവരങ്ങള്‍ക്ക്..

 – www.kudumbashree.org/wec2026

– 9496913270, 7561852739

ലോകത്താദ്യമായി ഒരു കോടിയിലേറെ പേർ പങ്കെടുത്ത ജെൻഡർ ക്യാമ്പയിൻ: അപൂർവ നേട്ടവുമായി കുടുംബശ്രീ ‘ഉയരെ’ ക്യാമ്പയിൻ Updated On 2026-02-24

കുടുംബശ്രീ മുഖേന സംസ്ഥാനത്ത്  സംഘടിപ്പിച്ചു വരുന്ന  – 'ഉയരെ’-നയിചേത്ന 4.0 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്തത് ഒരു കോടിയിലേറെ പേർ. 48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്കും ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കുറഞ്ഞത് 50 ശതമാനമാക്കി ഉയർത്തുന്നതും ലക്ഷ്യമിട്ടു സംഘടിപ്പിച്ച  ക്യാമ്പയിനിലാണ് ആവേശകരമായ ജനപങ്കാളിത്തം. ലോകത്തു തന്നെ ഒരു കോടിയിലേറെ പേർ പങ്കെടുക്കുന്ന ജെൻഡർ തൊഴിൽ ക്യാമ്പയിൻ ഇതാദ്യമാണ്.  കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ 1,06,42,810 പേർ  – 'ഉയരെ’-നയിചേത്ന 4.0 ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതോടെ കുടുംബശ്രീയുടെ ചരിത്രത്തിൽ ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ച ക്യാമ്പയിൻ എന്ന നേട്ടവും  – 'ഉയരെ’യ്ക്ക് സ്വന്തം.
 
ജനുവരി ഒന്നിന് തുടക്കമിട്ട ദേശീയ ജെൻഡർ ക്യാമ്പയിനായ 'നയി ചേത്ന’4.0  യുടെ ഒപ്പമാണ് ഉയരെ ക്യാമ്പയിന്റെയും തുടക്കം. കുടുംബശ്രീ വിഷൻ-2031-ന്റെ ഭാഗമായി സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യം, സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ്  ക്യാമ്പയിനിൽ മുൻതൂക്കം നൽകിയത്.

 ഇതിനായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ നിരവധി പ്രവർത്തനങ്ങൾ അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ് ജില്ലാ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചു. സോഷ്യൽ മീഡിയാ ക്യാമ്പയിനുകൾ, പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് വിവിധ സെമിനാറുകൾ, മാധ്യമശിൽപശാലകൾ, ടോക് ഷോ, കലാജാഥകൾ, തെരുവുനാടകങ്ങൾ, വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ടുളള ബോധവൽക്കരണ പരിപാടികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഫുട്ബോൾ, പ്രസംഗ മത്സരം തുടങ്ങി വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിച്ചതും ക്യാമ്പയിൻ പങ്കാളിത്തം ഒരു കോടി കവിയാൻ സഹായകമായി.

നിലവിൽ “ഉയരെ’ ക്യാമ്പയിന്റെ ഭാഗമായി 'അറിവിന്റെ അഞ്ച് ആഴ്ചകൾ’ എന്ന പേരിൽ അയൽക്കൂട്ടങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 'കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി’യുമായി ബന്ധപ്പെട്ട സി.ഡി.എസ്തല സംഗമങ്ങളും അയൽക്കൂട്ടതല ചർച്ചകളുമാണ് ഇപ്പോൾ നടന്നു വരുന്നത്.

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകിയിരുന്നു. അയൽക്കൂട്ടതലത്തിൽ പ്രതേ്യക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ. നയിചേത്ന ക്യാമ്പയിൻ ജനുവരിയിൽ സമാപിച്ചിരുന്നു. കുടുംബശ്രീ ജെൻഡർ ഡെവലപ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ ഉയരെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

അന്താരാഷ്ട്ര വനിതാദിനാഘോഷം കുടുംബശ്രീ ‘വിമൻ എംപവർമെന്റ് കോൺഗ്രസ് 2026’ അന്താരാഷ്ട്ര സെമിനാർ - പ്രബന്ധങ്ങൾ ക്ഷണിച്ചു Updated On 2026-02-20

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8,9 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിക്കുന്ന ‘വിമൻ എംപവർമെന്റ് കോൺഗ്രസ് 2026’  ൽ അവതരിപ്പിക്കുന്നതിനായി അക്കാദമിക് വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രൊഫഷണൽസ്, കുടുംബശ്രീയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിച്ചു. 

‘ജെൻഡർ ആൻഡ് ഡെവലപ്മെന്റ് പോളിസി, പ്രാക്ടീസ് ആൻഡ് കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ എന്ന വിഷയത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് അയക്കേണ്ടത്. 9-നായിരിക്കും പ്രബന്ധാവതരണം. പ്രബന്ധങ്ങൾ internationalseminarkshree@gmail.com   എന്ന ഇ-മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. അവസാന തീയതി 26-2-2026. കൂടുതൽ വിവരങ്ങൾക്ക് 9496913270, 7561852739.

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങൾ സാമൂഹ്യ ഉൾച്ചേർക്കലിന്റെ ഉജ്ജ്വല മാതൃക: മന്ത്രി എം.ബി. രാജേഷ് Updated On 2026-02-18

സാമൂഹ്യ ഉൾച്ചേർക്കലിന്റെ ഉജ്ജ്വലമാതൃകയാണ് കുടുംബശ്രീയുടെ ബഡ്സ് സ്ഥാപനങ്ങളെന്നും ഇതിന്റെ ഭാഗമായി ഈ വർഷം 100 ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ ബഡ്സ് സ്ഥാപനങ്ങളായി ഉയർത്തുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 29 എണ്ണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി 4.7 കോടി രൂപ കുടുംബശ്രീ മുഖേന ചെലവഴിക്കുന്നതിന് സർക്കാർ അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകർ, ആയമാർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഈ വർഷം മുതൽ ആരോഗ്യ ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

 

വഴുതക്കാട് കാർമൽ ടവറിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബശ്രീ മാതൃകാ ബഡ്സ് സ്ഥാപനങ്ങൾ,  ബഡ്സ് സ്ഥാപനങ്ങളിലെ കൗമാരക്കാർക്കുള്ള പദ്ധതി ‘ചിറകുകൾ’, ബഡ്സ് ജീവനക്കാരുടെ സംഗമം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്സ് സ്ഥാപനങ്ങളുടെ പരിഷ്ക്കരിച്ച മാർഗരേഖ, അവസ്ഥാ പഠന റിപ്പോർട്ട്, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഓയിൽ ആൻഡ് ഷുഗർ ബോർഡ് പോസ്റ്റർ എന്നിവയുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

എല്ലാവരേയും ഉൾക്കൊണ്ടുള്ള വികസനമാണ് കേരളത്തിന്റെ വികസന മാതൃകയെന്നും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സവിശേഷമായ ഇടപെടലാണ് ബഡ്സ് സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പുവരുത്തുന്നതു കൊണ്ടാണ് കേരളം ഇന്ത്യയിൽ തന്നെ ഒന്നാമതാകുന്നത്. ബഡ്സ് സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികൾക്ക് പുനരധിവാസവും നൈപുണ്യ പരിശീലനവും ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തന ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഈ വർഷം നൂറ് ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തും. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത പത്ത് ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 41 സ്ഥാപനങ്ങളെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. നിപ്മറുമായി ചേർന്ന് ഓരോന്നിനും ആവശ്യമായ പദ്ധതി തയ്യാറാക്കി വരികയാണ്. ഈ വർഷം ജൂണിൽ 100 ബഡ്സ് സ്ഥാപനങ്ങളെയും മാതൃകാ ബഡ്സ് സ്ഥാപനങ്ങളായി ഉയർത്തുന്നതിനുളള പ്രവർത്തനങ്ങൾ ഊർജിതമാണ്.

 

ആദ്യഘട്ടത്തിൽ ആരംഭിച്ച എല്ലാ ബഡ്സ് സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു നൽകിയിട്ടുണ്ട്. പുതുതായി ആരംഭിക്കുന്നവയ്ക്ക് ഇതിനായി 25 ലക്ഷം രൂപ വീതവും നൽകുന്നുണ്ട്. കൂടാതെ 30 ബഡ്സ് സ്കൂളുകൾക്ക് വാഹനം വാങ്ങുന്നതിന്  15 ലക്ഷം രൂപ വീതവും കുടുംബശ്രീ മുഖേന അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം എൻഡോസൾഫാൻ മേഖലയിലെ പത്ത് സ്ഥാപനങ്ങൾക്ക് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും കുടുംബശീ മുഖേന നൽകിയിരുന്നു. നിലവിൽ സംസ്ഥാനമൊട്ടാകെ 187 ബഡ്സ് സ്കൂളും 218 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 405 ബഡ്സ് പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി വഴി 13,895 പരിശീലനാർത്ഥികൾക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴിൽ പരിശീലനം എന്നിവയ്ക്ക് പിന്തുണ നൽകി വരികയാണ്. പുതുക്കിയ മാർഗരേഖ പ്രകാരം അധ്യാപകർക്കും ആയമാർക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏകീകൃത പരിശീലന മാതൃകയാകും ഇനി മുതൽ നടപ്പാക്കുക. ബഡ്സ് സ്ഥാപനങ്ങളിലെ കൗമാരക്കാർക്ക് പ്രായോഗിക അറിവും നൈപുണ്യങ്ങളും വികസിപ്പിക്കുന്നതിന് ‘ചിറകുകൾ’ പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

 

പരിഷ്ക്കരിച്ച മാർഗരേഖ പ്രകാരമുളള പ്രവർത്തനങ്ങൾ ബഡ്സ് സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ വികാസം സാധ്യമാക്കിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

 

വാർഡ് കൗൺസിലർ രാഖി രവികുമാർ, സി.ഡി.എസ് അധ്യക്ഷ വിനീത പി, ബഡ്സ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് പുഷ്പലത, സെക്രട്ടറി അംബിക, ഭിന്നശേഷി കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ മൊയ്തീൻ കുട്ടി,  കൊല്ലം ഗവ.മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.മോഹൻ റോയ്, സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ എൻ. അജിത് കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് നന്ദി പറഞ്ഞു.

തില്ലാന2026 – ആവേശപ്പോരാട്ടത്തിൽ വയനാട് ജില്ലയ്ക്ക് ഹാട്രിക് കിരീടം Updated On 2026-02-16

ആത്മവിശ്വാസത്തിന്റെ അകമ്പടിയിൽ സർഗ്ഗാത്മകതയുടെ മിന്നലാട്ടങ്ങൾ തെളിഞ്ഞ കുടുംബശ്രീ ഏഴാമത് സംസ്ഥാനതല ബഡ്സ് കലോത്സവം – തില്ലാനയുടെ ആവേശപ്പോരാട്ടത്തിൽ 53 പോയിന്റ് നേടിയ വയനാട് ജില്ലയ്ക്ക് ഹാട്രിക് കിരീടം. ഇതിനു മുമ്പ് 2025, 2024 വർഷങ്ങളിലും വയനാട് ജില്ലയ്ക്കായിരുന്നു കിരീടം. 44 പോയിന്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 29 പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി. 19 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനവും 17 പോയിന്റുമായി പത്തനംതിട്ട അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

 

തൃശൂർ ജില്ലയിലെ തളിർ ബഡ്സ് സ്കൂളിലെ വൈദേഹി ടി.എസ് ആണ് കലാതിലകം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ബി.ആർ.സിയിലെ അഭിനവ് ഹരിപ്രസാദ് കലാപ്രതിഭയായി.

 

വിജയികൾക്കുള്ള പുരസ്കാരം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.

 

കിരീടത്തിൽ മുത്തമിടാനുള്ള  ആവേശോജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചുകൊണ്ടായിരുന്നു വയനാട് ജില്ലയിൽ നിന്നെത്തിയ മിടുക്കരുടെ കുതിപ്പ്. ഹാട്രിക് കിരീടമുയർത്തുന്നത് സ്വപ്നം കണ്ടെത്തിയ വയനാടൻ കരുത്ത് അത് യാഥാർത്ഥ്യമാക്കിയപ്പോൾ ബഡ്സ് കലോത്സവ ചരിത്രത്തിൽ അത് പുതിയ അധ്യായമായി. ചാമ്പ്യൻ പട്ടത്തിനായി  ആതിഥേയരായ തൃശൂർ ജില്ല വയനാട് ജില്ലയുമായി ഇഞ്ചോടിഞ്ചു പോരാട്ടമാണ് അവസാന നിമിഷം വരെ കാഴ്ച വച്ചത്. സമാപന ദിവസം സംഘനൃത്തത്തിന്റെ ഫലം കൂടി വന്നതോടെ 53 പോയിന്റുമായി വയനാട് മുന്നിലെത്തുകയായിരുന്നു.

 

ഭിന്നശേഷിക്കാർക്കായി എല്ലാ ബ്ളോക്കിലും അൻപ് വീടുകൾ

കുടുംബശ്രീ ബഡ്സ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്ത് എല്ലാ ബ്ളോക്കുകളിലും അൻപ് വീടുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതായി കടന്നുവരുന്നതിന് സമൂഹമൊന്നാകെ ഒരുമിച്ചു പ്രവർത്തിക്കണം. അതിന് സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുന്നതിനായി കുടുംബശ്രീ ഏറ്റവും മനോഹരമായാണ് ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്ന കുടുംബശ്രീയേയും അധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

 

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ദിലീപ് എസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  സ്ഥിര സമിതി അധ്യക്ഷൻ പി.എസ്. വിനയൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പ്രസാദ് കെ.കെ, രാധാകൃഷ്ണൻ കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ.ദീപക് നന്ദി പറഞ്ഞു.

‘തില്ലാന-2026’ കുടുംബശ്രീ ബഡ്സ് സംസ്ഥാനതല കലോത്സവത്തിന് തുടക്കം Updated On 2026-02-14

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവിധങ്ങളായ ആവശ്യങ്ങളെ പരിഗണിക്കുന്നതിനും അതിനു പ്രത്യേകമായി ഒരു നയം കൊണ്ടു വരാനും കേരള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ പറഞ്ഞു. തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ കുടുംബശ്രീ ഏഴാമത് ബഡ്സ് സംസ്ഥാന കലോത്സവം തില്ലാന-2026 ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിഭിന്നമായ ശേഷിയുള്ളവരും വൈവിധ്യമാർന്ന തലങ്ങളിലേക്ക് തങ്ങളുടെ സർഗശേഷിയെത്തിക്കാൻ കഴിവുള്ളവരുമാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരുന്നുണ്ട്. സമൂഹത്തിൽ എല്ലാ  വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പകൽപരിപാലനവും അവരുടെ മാനസിക ശാരീരിക ബൗദ്ധിക വികാസത്തിന് ഉതകുന്ന പരിശീലനങ്ങൾ നൽകുന്നതും ഒരു നിയോഗമായി കുടുംബശ്രീ ഏറ്റെടുത്തത്. നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള 405 ബഡ്സ് സ്ഥാപനങ്ങളിലെ 14,000-ലേറെ കുട്ടികൾ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കൂടാതെ കേരളം സമീപകാലത്ത് നേരിട്ട എല്ലാ പ്രകൃതിദുരന്തങ്ങളിലും ഇരയായവർക്ക് സർക്കാർ നൽകുന്ന താങ്ങും തണലും എത്തിക്കുന്നതിലും കുടുംബശ്രീ മുഖ്യപങ്കു വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തില്ലാന-ബഡ്സ് കലോത്സവം ചരിത്രത്തിലെ രേഖപ്പെടുത്തലാകട്ടെയെന്നും മന്ത്രി പറഞ്ഞു.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് തങ്ങളുടെ സർഗശേഷി വളർത്താൻ ലഭിക്കുന്ന മികച്ച അവസരമാണ് തില്ലാന-ബഡ്സ് കലോത്സവമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.

പൊതുവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പദ്ധതി  വിശദീകരണത്തിൽ പറഞ്ഞു.

ഒല്ലൂക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സി.ഡി.എസ് അധ്യക്ഷ അജിത സുനിൽ കുമാർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ, ബഡ്സ് സ്കൂൾ അധ്യാപക പ്രതിനിധി ശ്രീജിത്ത് എ.എം എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദി കെ.കെ നന്ദി പറഞ്ഞു. യു.എസ് പൗരയും സോഷ്യൽവർക്കറുമായ അമാൻഡ ആറോൻസൺ പങ്കെടുത്തു.

കുടുംബശ്രീ ‘സർഗ്ഗം’ സംസ്ഥാനതല കഥാരചനാ മത്സരം: മനീഷ എം.മോഹന് ഒന്നാം സ്ഥാനം Updated On 2026-02-12

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട വനിതകൾക്കായി സംഘടിപ്പിച്ച ‘സർഗ്ഗം’ സംസ്ഥാനതല ചെറുകഥാരചനാ മത്സരത്തിൽ തൃശൂർ ഗുരുവായൂർ സ്വദേശിനി മനീഷ എം.മോഹന് ഒന്നാം സ്ഥാനം. ‘തൊണ്ട്’ എന്ന കഥയാണ് ഒന്നാം സമ്മാനർഹമായത്. ഗുരുവായൂർ സി.ഡി.എസ് ഇരുപത്തിയാറാം വാർഡിലെ ചിറക് അയൽക്കൂട്ട അംഗമാണ്. ഇടുക്കി ജില്ലയിലെ മുനിയറ സ്വദേശിനിയും ഉദയശ്രീ അയൽക്കൂട്ട അംഗവുമായ സിന്ധു തോമസ് രചിച്ച ‘ഉറാറ’ എന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം. ‘മരിപ്പ്മണം’ എന്ന കഥ രചിച്ച കണ്ണൂർ ഏഴിലോട് സ്വദേശിനിയും ഉന്നതി അയൽക്കൂട്ട അംഗവുമായ പി.പി. ഷീബയ്ക്കാണ് മൂന്നാം സ്ഥാനം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും.

 

‘ഉടലുരുക്കം’ എന്ന കഥ രചിച്ച കാസർകോട് പടന്നക്കടപ്പുറം സ്വദേശിനിയും തീരം അയൽക്കൂട്ട അംഗവുമായ മൈമൂന ഹനി, ‘കനലെരിയും മഞ്ഞിൽ’ എന്ന കഥ രചിച്ച ഇടുക്കി ജില്ലയിലെ കട്ടപ്പന അമ്പലക്കവല സ്വദേശിനിയും അഞ്ജനം അയൽക്കൂട്ട അംഗവുമായ രജനി സലി, ‘ജെയ്ൻ ഡോ’ എന്ന കഥ രചിച്ച കോട്ടയം പാലാ സ്വദേശിനിയും അമല അയൽക്കൂട്ട അംഗവുമായ അനുജ ബൈജു എന്നിവർക്കാണ് പ്രോത്സാഹന സമ്മാനം. മൂന്നു പേർക്കും 2500 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.

 

കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി 2025 ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 23 വരെ സംഘടിപ്പിച്ച മത്സരത്തിൽ ഇരുന്നൂറിലേറെ രചനകളാണ് ലഭിച്ചത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകർ നടത്തിയ പ്രാഥമിക മൂല്യനിർണയത്തിനു ശേഷം കെ.എ. ബീന, റോസ്മേരി, സലിൽ മാങ്കുഴി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഡി.ഡി.യു-ജി.കെ.വൈ 2.0 പ്രഖ്യാപനവും ടാലന്റോ’26 ഉദ്ഘാടനവും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു Updated On 2026-02-12

കുടുംബശ്രീ അംഗങ്ങളെ സംരംഭകരാകാന്‍ പിന്തുണ നല്‍കുന്നതിന് പുറമേ അവരെ വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് കൈപിടിച്ചുയര്‍ത്തി വരുമാനവര്‍ധനവ് ലഭ്യമാക്കാന്‍ സഹായിക്കുകയാണ് കുടുംബശ്രീയുടെ അടുത്ത ലക്ഷ്യമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിച്ച യുവജനങ്ങളുടെ സംഗമം ‘ടാലന്റോ’26 ഉദ്ഘാടനവും ഡി.ഡി.യു.ജി.കെ.വൈ പദ്ധതി രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരളീയ സ്ത്രീജീവിതത്തിലും സാമൂഹിക രംഗത്തും നിര്‍ണായകമായ സ്വാധീനം ചെയുത്താന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉജ്ജീവനം പദ്ധതിവഴി അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കിയത് കുടുംബശ്രീയാണ്. ഡി.ഡി.യു.ജി.കെ.വൈ പദ്ധതി ആദ്യഘട്ടത്തില്‍ 78,524 പേര്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയവരില്‍ 56,665 പേര്‍ക്കും ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇത് വളരെ മികച്ച നിരക്കാണ്. ജോലി കിട്ടിയവരില്‍ 107 പേര്‍ ഭിന്നശേഷിക്കാരുമാണ്. കുടുംബശ്രീയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ കൂടി ഭാഗമാകുന്നത് എന്നതിന്റെ തെളിവാണിത്. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി 78,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കി. ആകെ 1,30,000 പേര്‍ക്കാണ് തൊഴില്‍ ലഭ്യമാക്കിയത്. കുടുംബശ്രീ സംരംഭങ്ങളുടെ കാര്യത്തിലും വലിയ തോതിലുള്ള രൂപാന്തരമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നു നേടിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ബ്രാന്‍ഡഡ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കഴിഞ്ഞു. ഡി.ഡി.യു.ജി.കെ.വൈ രണ്ടാംഘട്ടത്തില്‍ 3272  യുവജനങ്ങളെ ഉള്‍പ്പെടുത്തി 36 പുതിയ പദ്ധതികള്‍ക്കാണ്  അംഗീകാരം ലഭിച്ചിട്ടുള്ളത്. ഡി.ഡി.യു.ജി.കെ വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാഴ്ച വച്ച പ്രകടന മികവാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കിയതെന്ന് പറഞ്ഞ മന്ത്രി പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. കുടുംബശ്രീയുമായി കരാര്‍ ഒപ്പുവച്ച 23 പരിശീലക ഏജന്‍സികളുമായി ധാരണാപത്രവും മന്ത്രി  കൈമാറി.

 

ഉദ്ഘാടന സമ്മേളനത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗം  കെ.കെ. ലതിക അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ എസ്.പ്രശാന്ത്, ആര്‍സെറ്റി അണ്ടര്‍ സെക്രട്ടറി മേരി തോമസ്, ഘനശ്യാം (കേന്ദ്രഗ്രാമവികസന മന്ത്രാലയം) സി.ഡി.എസ് അധ്യക്ഷ ഇന്ദു ഐ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ്. നന്ദി പറഞ്ഞു.

 

രാവിലെ അഡ്വ. എ.വി. വാമനകുമാറിന്റെ  മോട്ടിവേഷണല്‍ ക്‌ളാസ്, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമായവരുടെ വിജയാനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ജിയോ ലൈവ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടി, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു.