അന്താരാഷ്ട്ര വനിതാ ദിനാഘോഷം: ‘കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’ ന് തുടക്കം Updated On 2026-03-09
കേരളത്തിന്റെ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച ‘വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’ അന്താരാഷ്ട്ര സെമിനാറും സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, ചലച്ചിത്ര താരം ഗ്രേസ് ആന്റണി, എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അല്ലി പാത്തുമ്മ എന്നിവർക്കുള്ള സ്നേഹാദരവും മന്ത്രി നൽകി. ദേവികുളം സബ് കളക്ടർ ആര്യ വി.എം. അധ്യക്ഷത വഹിച്ചു.
വികസന മേഖലകളിൽ സംസ്ഥാനം കൈവരിക്കുന്ന വളർച്ചയിലും കുതിപ്പുകളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ സർക്കാരിന് കഴിയുന്നുണ്ടെന്നും ഇതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വളർച്ചയിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതമാക്കുന്നതിനും സ്ത്രീസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ വനിതാ സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും അവരെ മികച്ച സംരംഭകരാക്കി വളർത്തിയെടുക്കുന്നതിനും കുടുംബശ്രീക്കായിട്ടുണ്ട്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിച്ചു കൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കാൻ കുടുംബശ്രീക്കു കഴിയുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൈവരിച്ചിട്ടുള്ള മാതൃകാപരമായ ഒട്ടേറെ നേട്ടങ്ങളിലും കുടുംബശ്രീയുടെ സംഭാവനയുണ്ട്. ഓരോ വകുപ്പും സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതിലും അതിൽ വിജയം കൈവരിക്കുന്നതിലും പ്രത്യേകം ശ്രദ്ധ നൽകുന്നു. സാമൂഹ്യസുരക്ഷയ്ക്കും സ്ത്രീസുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പാക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുക എന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ആദരിക്കുന്ന വിധത്തിൽ സർക്കാരിന്റെ നയപരിപാടിയായി തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 30-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ വീതം നൽകുന്നതിനായി 3250 കോടി രൂപ ഇതിനായി മാറ്റി വച്ചു. കൂടാതെ അപരാജിത, പിങ്ക് പോലീസ് തുടങ്ങി കരുത്തുറ്റ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് സ്ത്രീശാക്തീകരണത്തിന്റെ വഴികളിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തി. വൈവിധ്യമാർന്ന സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പു വരുത്താനാകണമെന്നും നാടിന്റെ വികസനത്തിന് കരുത്തേകുന്ന ശബ്ദമായി ഇനിയും ഉയർന്നു വരാൻ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കുള്ള സ്നേഹാദരം ജില്ലയിലെ സി.ഡി.എസ് അധ്യക്ഷമാരുടെ പ്രതിനിധികൾ വേദിയിൽ സമ്മാനിച്ചു.
സമൂഹത്തിലെ ഓരോ സ്ത്രീയും തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിയണമെന്നും ഏതു വ്യവസ്ഥകൾ എതിരു നിന്നാലും അവ അതിജീവിച്ചു മുന്നോട്ടു വന്നു കൊണ്ട് എല്ലാ ദിവസവും തന്റേതായി ആഘോഷിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ സബ് കളക്ടർ ആര്യ വി.എം പറഞ്ഞു. വിമൻ എംപവർമെന്റ് – 2026 തീം സോങ്ങ്, എറണാകുളം ജില്ലാ മിഷനിലെ ജെൻഡർ ടീം തയ്യാറാക്കിയ കവിതാ സമാഹാരം ‘സമവായന’ എന്നിവയുടെ പ്രകാശനവും സബ് കളക്ടർ നിർവഹിച്ചു.
ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും ഓരോ സ്ത്രീയും അവനവിൽ തന്നെ വിശ്വാസമർപ്പിക്കണമെന്നും തന്റെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്തണമെന്നും ഇൻഡ്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ പറഞ്ഞു. കുടുംബശ്രീ നടത്തിയ ഉയരെ ക്യാമ്പയിൻ പത്തു ലക്ഷം പേരിലേക്ക് എത്തിച്ച ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകൾ, കുടുംബശ്രീ സംവിധാനത്തിലൂടെ കടന്നു വന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകൾ എന്നിവർക്ക് സജ്ന സജീവൻ ആദരം നൽകി. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ജീവിതത്തെ ധൈര്യപൂർവം അഭിമുഖീകരിക്കാനും അവശ്യസമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തികൾ തന്റെ അമ്മയും നൃത്താധ്യാപികയുമാണെന്ന് ചലച്ചിത്ര താരം ഗ്രേസ് ആന്റണി പറഞ്ഞു.
ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനൊപ്പം അതിൽ നിന്നു ലഭിച്ച കരുത്ത് സർഗാത്മകതയെ വളർത്താൻ വിനിയോഗിച്ചുവെന്നും എഴുത്തുകാരിയും ജെ.സി. ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കുടുംബശ്രീ മുൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.സബൂറ ബീവിയ്ക്ക് അല്ലി പാത്തുമ്മയും സജ്ന സജീവനും സംയുക്തമായി ആദരം നൽകി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ശാലുമോൾ സാബു, റെജിമോൾ ഷിബി, റൂബി ജോസഫ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു, ഡയറ്റ് സീനിയർ ലക്ചറ്റും കുടുംബശ്രീ മുൻ പ്രോഗ്രാം ഓഫീസറുമായ ഡോ.ബി ശ്രീജിത്ത്, മരിയൻ കോളേജ് മാനേജർ ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ.ലൂമി ജോസഫ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് ‘മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്’ എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മെൻഡലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആർ. ക്ളാസ് നയിച്ചു.







