to
അന്താരാഷ്ട്ര വനിതാ ദിനാഘോഷം: ‘കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’ ന് തുടക്കം Updated On 2026-03-09

കേരളത്തിന്റെ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച ‘വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’  അന്താരാഷ്ട്ര സെമിനാറും സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, ചലച്ചിത്ര താരം ഗ്രേസ് ആന്റണി, എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അല്ലി പാത്തുമ്മ എന്നിവർക്കുള്ള സ്നേഹാദരവും മന്ത്രി നൽകി. ദേവികുളം സബ് കളക്ടർ ആര്യ വി.എം. അധ്യക്ഷത വഹിച്ചു.


വികസന മേഖലകളിൽ സംസ്ഥാനം കൈവരിക്കുന്ന വളർച്ചയിലും കുതിപ്പുകളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ സർക്കാരിന് കഴിയുന്നുണ്ടെന്നും ഇതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വളർച്ചയിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതമാക്കുന്നതിനും സ്ത്രീസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ വനിതാ സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും അവരെ മികച്ച സംരംഭകരാക്കി വളർത്തിയെടുക്കുന്നതിനും കുടുംബശ്രീക്കായിട്ടുണ്ട്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിച്ചു കൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കാൻ കുടുംബശ്രീക്കു കഴിയുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൈവരിച്ചിട്ടുള്ള മാതൃകാപരമായ ഒട്ടേറെ നേട്ടങ്ങളിലും കുടുംബശ്രീയുടെ സംഭാവനയുണ്ട്. ഓരോ വകുപ്പും സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതിലും അതിൽ വിജയം കൈവരിക്കുന്നതിലും പ്രത്യേകം ശ്രദ്ധ നൽകുന്നു. സാമൂഹ്യസുരക്ഷയ്ക്കും സ്ത്രീസുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പാക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുക എന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ആദരിക്കുന്ന വിധത്തിൽ സർക്കാരിന്റെ നയപരിപാടിയായി തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 30-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ വീതം നൽകുന്നതിനായി 3250 കോടി രൂപ ഇതിനായി മാറ്റി വച്ചു. കൂടാതെ അപരാജിത, പിങ്ക് പോലീസ് തുടങ്ങി കരുത്തുറ്റ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് സ്ത്രീശാക്തീകരണത്തിന്റെ വഴികളിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തി. വൈവിധ്യമാർന്ന സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പു വരുത്താനാകണമെന്നും നാടിന്റെ വികസനത്തിന് കരുത്തേകുന്ന ശബ്ദമായി ഇനിയും ഉയർന്നു വരാൻ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കുള്ള സ്നേഹാദരം ജില്ലയിലെ സി.ഡി.എസ് അധ്യക്ഷമാരുടെ പ്രതിനിധികൾ വേദിയിൽ സമ്മാനിച്ചു.

 

സമൂഹത്തിലെ ഓരോ സ്ത്രീയും തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിയണമെന്നും ഏതു വ്യവസ്ഥകൾ എതിരു നിന്നാലും അവ അതിജീവിച്ചു മുന്നോട്ടു വന്നു കൊണ്ട് എല്ലാ ദിവസവും തന്റേതായി ആഘോഷിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ  സബ് കളക്ടർ ആര്യ വി.എം പറഞ്ഞു. വിമൻ എംപവർമെന്റ് – 2026 തീം സോങ്ങ്, എറണാകുളം ജില്ലാ മിഷനിലെ ജെൻഡർ ടീം തയ്യാറാക്കിയ കവിതാ സമാഹാരം ‘സമവായന’ എന്നിവയുടെ പ്രകാശനവും സബ് കളക്ടർ നിർവഹിച്ചു.

 

ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും ഓരോ സ്ത്രീയും അവനവിൽ തന്നെ വിശ്വാസമർപ്പിക്കണമെന്നും തന്റെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്തണമെന്നും ഇൻഡ്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ പറഞ്ഞു. കുടുംബശ്രീ നടത്തിയ ഉയരെ ക്യാമ്പയിൻ പത്തു ലക്ഷം പേരിലേക്ക് എത്തിച്ച ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകൾ, കുടുംബശ്രീ സംവിധാനത്തിലൂടെ കടന്നു വന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകൾ എന്നിവർക്ക്  സജ്ന സജീവൻ ആദരം നൽകി. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ജീവിതത്തെ ധൈര്യപൂർവം അഭിമുഖീകരിക്കാനും അവശ്യസമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തികൾ തന്റെ അമ്മയും നൃത്താധ്യാപികയുമാണെന്ന് ചലച്ചിത്ര താരം ഗ്രേസ് ആന്റണി പറഞ്ഞു.

 

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനൊപ്പം അതിൽ നിന്നു ലഭിച്ച കരുത്ത് സർഗാത്മകതയെ വളർത്താൻ വിനിയോഗിച്ചുവെന്നും എഴുത്തുകാരിയും ജെ.സി. ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കുടുംബശ്രീ മുൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.സബൂറ ബീവിയ്ക്ക് അല്ലി പാത്തുമ്മയും സജ്ന സജീവനും സംയുക്തമായി ആദരം നൽകി.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ശാലുമോൾ സാബു, റെജിമോൾ ഷിബി, റൂബി ജോസഫ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു, ഡയറ്റ് സീനിയർ ലക്ചറ്റും കുടുംബശ്രീ മുൻ പ്രോഗ്രാം ഓഫീസറുമായ ഡോ.ബി ശ്രീജിത്ത്,   മരിയൻ കോളേജ് മാനേജർ ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ.ലൂമി ജോസഫ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

 

ഉദ്ഘാടന സമ്മേളനത്തിന് മുമ്പ്  ‘മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്’ എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മെൻഡലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആർ. ക്ളാസ് നയിച്ചു.

കുടുംബശ്രീ സമഗ്ര വീഡിയോ പ്രകാശനം ചെയ്തു Updated On 2026-03-06

സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജന മേഖലയിൽ നാളിതുവരെ കുടുംബശ്രീ കൈവരിച്ച വളർച്ചയും പുരോഗതിയും വ്യക്തമാക്കുന്ന സമഗ്ര വീഡിയോ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് അനക്സിൽ ലയം ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഗവേണിങ്ങ് ബോഡി യോഗത്തിലായിരുന്നു വീഡിയോ പ്രകാശനം. 13 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികൾ, അവയുടെ ഗുണഫലങ്ങൾ ഇതിലൂടെ കേരളീയ സ്ത്രീജീവിതത്തിലും സമൂഹത്തിലും കൈവന്ന പുരോഗതി എന്നിവയാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. സി-ഡിറ്റിന്റെ സാങ്കേതിക സഹകരണത്തോടെ മലയാളത്തിലും ഇംഗ്ളീഷിലുമായാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

 

വയോജന-രോഗീ പരിചരണ മേഖലയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയെ കുറിച്ച് തയ്യാറാക്കിയ അഞ്ചു മിനിട്ട്  ദൈർഘ്യമുളള വീഡിയോയും ഇതോടൊപ്പം പ്രകാശനം ചെയ്തു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ വി.പ്രിയദർശിനി, തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഡയറക്ടർ സിന്ധു പി.കെ, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് ചീഫ് ജോസഫൈൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വയനാട്ടില്‍ കാസര്‍ഗോഡന്‍ വിജയഗാഥ; പ്രഥമ കെ.ടി.എസ്.എലില്‍ ജില്ലയ്ക്ക് ഇരട്ട കിരീടം Updated On 2026-03-02

കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം കാസര്‍ഗോഡിന് സ്വന്തം. പുരുഷ വിഭാഗം ഫൈനലില്‍ ആതിഥേയരായ വയനാടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും വനിതാ വിഭാഗത്തില്‍ മലപ്പുറത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും മറികടന്നു കാസര്‍ഗോഡിന്റെ ചുണക്കുട്ടികള്‍. വിജയികള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് ട്രോഫികളും ക്യാഷ് പ്രൈസും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡിന് വേണ്ടി ആറാം മിനിറ്റില്‍ അനില്‍കുമാര്‍ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് 24ാം മിനിറ്റില്‍ വിഷ്ണുവും 44ാം മിനിറ്റില്‍ അനില്‍കുമാര്‍ ഒരിക്കല്‍ക്കൂടിയും വലകുലുക്കി. രണ്ടാം പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ (60+4) സഞ്ജു ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

 

വനിതാ വിഭാഗത്തില്‍ 40, 60 മിനിറ്റുകളിലെ ഇരട്ട പ്രഹരത്തോടെ നയനയാണ് കാസര്‍ഗോഡിനെ വിജയതീരമണച്ചത്. മലപ്പുറത്തിനായി സുവര്‍ണ്ണ.പി. ലക്ഷ്യം കണ്ടു.

 

പുരുഷ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറം അട്ടപ്പാടിയെ കീഴടക്കി മൂന്നാമതെത്തി. വനിതാ വിഭാഗത്തില്‍ വയനാടിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത എട്ട് ഗോളിന് അവര്‍ അട്ടപ്പാടിയെ തകര്‍ത്തു. നാല് എണ്ണം പറഞ്ഞ ഗോളുകള്‍ വലയിലാക്കിയ ശാരിയാണ് വയനാടിന്റെ വിജയശില്‍പ്പി.

 

തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ രൂപീകരിച്ച യൂത്ത് ക്ലബ്ബുകള്‍ക്കായി ഇതാദ്യമായി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ പുരുഷ വിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളുമാണ് മത്സരിച്ചത്. വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27നായിരുന്നു ലീഗിന്റെ കിക്കോഫ്.

സർക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി: മന്ത്രി ഒ.ആർ. കേളു Updated On 2026-03-02

ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വർഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആർ. കേളു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയനാട് മരവയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം, ‘ജനഗൽസ’ പുസ്തക പ്രകാശനം, മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ പുതിയ  ഉൽപന്നം ബ്രാൻഡു ചെയ്ത കോഴിമുട്ട-കെഗിന്റെ ലോഞ്ചിങ്ങ്  എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

തദ്ദേശീയ മേഖലയിലെ വനിതകളുടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടുമാണ് കുടുംബശ്രീ പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുളളതെന്നും അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ സമഗ്ര പുരോഗതിക്കായി എസ്.സി - എസ്.ടി വകുപ്പ്, യുവജനക്ഷേമബോർഡ്, കുടുംബശ്രീ എന്നിവയിലൂടെയെല്ലാം വിവിധ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളുടെ ഗുണഫലങ്ങൾ ജീവിതാഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് സോക്കർ ലീഗ് വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ മത്സരിക്കുന്ന അട്ടപ്പാടി, വയനാട് ടീമുകളെ മന്ത്രി പരിചയപ്പെട്ടു.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ്. അധ്യക്ഷത വഹിച്ചു. പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത്, കാസർകോട് ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ, മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ്‌ കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീക്ക്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഡാനിയേൽ എം. ലിബിനി, പ്രീത ജി.നായർ എന്നിവർ പങ്കെടുത്തു.

‘ജനഗൽസ’ - ഗോത്രകലാരൂപങ്ങളുടെ അവതരണം സമാപന സമ്മേളനം സംഘടിപ്പിച്ചു Updated On 2026-03-01

കൽപ്പറ്റ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ സംഘടിപ്പിച്ച  ഗോത്രകലാരൂപങ്ങളുടെ അവതരണം - ‘ജനഗൽസ’യോടനുബന്ധിച്ച സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ് അധ്യക്ഷത വഹിച്ചു.

 

ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ജനഗൽസ എന്ന പദ്ധതി കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പി.വിശ്വനാഥൻ പറഞ്ഞു.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ റജീന വി.കെ, സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഡാനിയേൽ എം. ലിബിനി, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ, സഫിയ അസീസ് എന്നിവർ ആശംസിച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ പ്രീത ജി.നായർ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി ‘ജനഗൽസ’, ട്രൈബൽ സോക്കർ ലീഗ് എന്നിവയുടെ തീം സോങ്ങ് വേദിയിൽ പ്രദർശിപ്പിച്ചു.

ഗോത്രസംസ്കൃതിയുടെ താളവുമായി ‘ജനഗൽസ’യുടെ വേദി Updated On 2026-03-01

ഗോത്രസംസ്കൃതിയുടെ ചടുലമായ നൃത്തച്ചുവടുകളും താളവൈവിധ്യങ്ങളും നിറഞ്ഞ ‘ജനഗൽസ’. കലാരൂപങ്ങളുടെ അവതരണം വേറിട്ട അനുഭവമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിച്ച തദ്ദേശീയ ജനവിഭാഗത്തിന്റെ തനതു കലാരൂപങ്ങളുടെ അവതരണമാണ് കാണികൾക്ക് പുത്തൻ ആസ്വാദനതലങ്ങൾ നൽകിയത്. ഗോത്രകലാരൂപങ്ങളെ സംരംഭമാതൃകയിൽ രൂപീകരിച്ചു കൊണ്ട് ഈ മേഖലയിലെ കലാപ്രവർത്തകർക്ക് സുസ്ഥിര തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

 

പത്തനംതിട്ടയിൽ നിന്നുള്ള ‘തുടി’ ഗോത്രകലാസമിതി അവതരിപ്പിച്ച കമ്പ് കളിയോടെയായിരുന്നു വിവിധ കലാരൂപങ്ങളുടെ അവതരണത്തിന് തുടക്കം. നർത്തകരും പാട്ടുകാരും വാദ്യക്കാരും ഉൾപ്പെടെ 21 പേർ അണിനിരന്ന കമ്പ് കളിയിൽ മുതിർന്നവർക്കൊപ്പം താളത്തിൽ ചുവട് വച്ച അഞ്ചു വയസുകാരി ദക്ഷിണയും നാല് വയസുകാരി ആര്യയും കാണികളുടെ കൈയ്യടി നേടി. തുടർന്ന് കൂനാട്ട (വയനാട്), ചോനാൻ കളി, മയിലാട്ടക്കളി (തിരുവനന്തപുരം), തുമ്പിതുള്ളൽ, വേട്ടപ്പാട്ട് (ആലപ്പുഴ), ഗദ്ദിക (വയനാട്), മംഗലംകളി എന്നിവയും വേദിയിൽ അവതരിപ്പിച്ചു. കാടകങ്ങളിലെ മനുഷ്യരുടെ കലയും സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട പാട്ടുകളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിച്ച കലാരൂപങ്ങൾ പുതുമയുള്ള ദൃശ്യാനുഭവം നൽകുന്നതിലും മികച്ചു നിന്നു.

 

കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ എസ്.ഐ.എസ്.ഡി വിഭാഗം ഉദ്യോഗസ്ഥർ പരിപാടിക്ക് നേതൃത്വം നൽകി.

കുടുംബശ്രീയെ നയിക്കാന്‍ പുതുഭാരവാഹികള്‍; പരിശീലക പരിശീലനം സംഘടിപ്പിച്ചു Updated On 2026-02-28

കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികളില്‍ (സി.ഡി.എസ്) ചുമതലയേറ്റ പുതിയ ഭാരവാഹികള്‍ക്കുള്ള വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത്/നഗരസഭാ തലത്തിലുള്ള ഈ സി.ഡി.എസുകളിലെ ഭരണസമിതി അംഗങ്ങളുടെ കാര്യശേഷി വികസനം ലക്ഷ്യമിട്ട് ‘റിഥം 2026’ എന്ന പേരിലുള്ള പരിശീലന പരിപാടിയാണ് കുടുംബശ്രീ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പരിശീലനത്തിന് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കുള്ള ത്രിദിന പരിശീലനം (ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്- ടി.ഒ.ടി) മാവേലിക്കരയില്‍ 25 മുതല്‍ 27 വരെ സംഘടിപ്പിച്ചു.

 

തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുമായുള്ള ഏകോപനം, പദ്ധതി ആസൂത്രണം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങീ ഒരു മാതൃകാ സി.ഡി.എസ് എന്ന നിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പ്രചോദനവും അവബോധവും സൃഷ്ടിക്കുകയാണ് ‘റിഥം 2026’ വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. സി.ഡി.എസ് ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനും നേതൃപാടവവും ആശയവിനിമയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സെഷനുകള്‍ക്ക് പുറമേ ഭരണനിര്‍വ്വഹണം, ഫിനാന്‍സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ക്ലാസ്സുകള്‍ നല്‍കും.

 

സംസ്ഥാനതലത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ പിന്നീട് ജില്ലാതലത്തില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ഈ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍ സി.ഡി.എസ് ഭാരവാഹികള്‍ക്കും പരിശീലനം നല്‍കും.

 

മാവേലിക്കരയിലെ ത്രിദിന പരിശീലക പരിശീലന പരിപാടിക്ക് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി എന്നിവര്‍ നേതൃത്വം നല്‍കി. 125 സംസ്ഥാനതല പരിശീലകര്‍ ഈ പരിപാടിയുടെ ഭാഗമായി.

കുടുംബശ്രീ ഉൽപ്പന്നങ്ങൾ സംസ്ഥാന തലത്തിൽ റീട്ടെയിൽ വിപണിയിലേക്ക് Updated On 2026-02-28

കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും  സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

 

കുടുംബശ്രീ വനിതാ സംരംഭകർ തയ്യാറാക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ വിപുലമായ റീട്ടെയിൽ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഗുണമേന്മയുള്ള  ബ്രാൻഡഡ്  ഉൽപന്നങ്ങൾക്കൊപ്പം  കുടുംബശ്രീയുടെ കൈ പിടിച്ച ഓൾ കേരള  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ വിപ്ലവകരമായ ചുവടുവെപ്പിനെ മന്ത്രി അഭിനന്ദിച്ചു.

 

മന്ത്രിയുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി എന്നിവർ  പദ്ധതിയുടെ ഭാഗമായ ധാരണ പത്രം ഒപ്പുവച്ചു. ഗുണമേന്മ, വിശ്വാസ്യത, മത്സരക്ഷമത എന്നിവ ഉറപ്പുനൽകുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി മുതൽ റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ പ്രമുഖ ബ്രാൻഡുകളോടൊപ്പം സമാന നിലവാരത്തിൽ വിപണനം ചെയ്യപ്പെടും. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ് വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങളുടെ വിപണന നിലവാരം മെച്ചപ്പെടുത്തുകയും, ഏകീകൃത ബ്രാൻഡിംഗ് സംവിധാനം നടപ്പാക്കുകയും, സ്ഥിരതയാർന്ന പിവിപണി സാധ്യതകൾ വനിതാ സംരംഭകർക്ക് ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ സംരംഭകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ബ്രാൻഡ് മൂല്യം കൈവരിക്കാനും സാധിക്കും.

 

കുടുംബശ്രീ  പ്രോഗ്രാം ഓഫീസർ നവീൻ സി. സ്വാഗതം പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പദ്ധതി വിശദീകരണം നടത്തി.

 

കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ വിനോദ് കൃഷ്ണ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ എം കെ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിചന്ദ്ര ബാബു, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രവീൺ പി, തൃശൂർ ജില്ല ഡിസ്ട്രിബ്യൂട്ടേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  മുഹമ്മദ് ഹനീഫ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ അനന്തപുരി കണ്ണൻ, എന്നിവർ  സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ. ദീപക് നന്ദി പറഞ്ഞു.

ഗോത്ര മേഖലയിലെ കുടുംബശ്രീയുടെ ഇടപെടൽ മാതൃകാപരം: മന്ത്രി അബ്‌ദു റഹിമാൻ Updated On 2026-02-28

ഗോത്രമേഖലയിലെ യുവജനങ്ങളുടെ കായിക മുന്നേറ്റത്തിനായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് പോലുള്ള ഉദ്യമങ്ങൾ കായികതാരങ്ങളുടെ സമഗ്ര വികാസത്തിന് സഹായകമാകുമെന്നും കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ പറഞ്ഞു. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രൈബൽ സംസ്ഥാനതല സോക്കർ ലീഗ്-ഫുട്ബോൾ ടൂർണമെന്റിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

വികസന രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും കുടുംബശ്രീ വലിയ പങ്കു വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങളായ 7210 വനിതകളാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയത്. ഇത് പൊതുസമൂഹത്തിനിടയിൽ കുടുംബശ്രീക്കുളള ശക്തമായ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളും 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളുമുള്ള കുടുംബശ്രീ കാർഷിക സൂക്ഷ്മസംരംഭങ്ങൾ ഉൾപ്പെടെ ഉപജീവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകാനും കുടുംബശ്രീക്ക് സാധിച്ചു. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയില്ല. കൊച്ചിമെട്രോയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നത് കുടുംബശ്രീ വനിതകളാണ്. കൂടാതെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിലും കുടുംബശ്രീയുടെ മാതൃകാപരമായ പ്രയത്നമുണ്ട്. കുടുംബശ്രീ മുഖേന ഉപജീവന സാമൂഹിക മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾ സാധാരണ ജനവിഭാഗത്തിന് ഏറെ ആശ്വാസകരമാണ്. ഇതോടൊപ്പം ഗോത്ര സമൂഹത്തിലെ യുവജനങ്ങളുടെ കായികവും മാനസികവുമായ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളും ഏറെ ശ്രദ്ധനേടുന്നവയാണ്. സോക്കർലീഗ് പോലുള്ള കായിക മേളകളുടെ നടത്തിപ്പിലൂടെ ഈ വിഭാഗത്തിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്താനും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നേടിക്കൊടുക്കുന്നതിനും സഹായകമാകും. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ ട്രൈബൽ വിദ്യാലയങ്ങളിൽ പ്രത്യേക കായിക സിലബസ് നടപ്പാക്കും. ഉയർന്ന ക്ളാസുകളിൽ സ്പോർട്സ്‌ എൻജിനീയറിങ്ങ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴോളം വ്യത്യസ്തമായ കോഴ്സുകൾ സിലബസിൽ ഉൾപ്പെടുത്തും. കാലിക്കറ്റ് സർവകലാശാലയുമായി ചേർന്നു കൊണ്ടാകും ഇത് നടപ്പാക്കുക. 2030-ലെ കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള പ്രമുഖ കായികമത്സര വേദികളിൽ കേരളത്തിൽ നിന്നുള്ള ടീമിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 

ലഹരി അടക്കമുളള സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കാൻ പ്രാപ്തമാകുന്ന വിധം കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തമാണ് കുടുംബശ്രീ നിറവേറ്റുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഗോത്ര മേഖലയിലെ യുവജനങ്ങളുടെ കായിക ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സോക്കർ ലീഗ് – ഫുട്ബോൾ ടൂർണമെന്റ് വയനാടിന് ഏറെ ആത്മവിശ്വാസം പകരുമെന്നും പറഞ്ഞു.

 

മന്ത്രി വി.അബ്ദു റഹിമാൻ, അഡ്വ. ടി.സിദ്ദിഖ്, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ സംയുക്തമായി എല്ലാ ജില്ലകളുടെയും ജേഴ്സി പ്രകാശനവും നിർവഹിച്ചു.

 

ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതം പറഞ്ഞു. കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, വാർഡ് കൗൺസിലർമാരായ ബിന്ദു പി.പി, ഗിരീഷ് കുമാർ, ഹരിത, റീന, രവി, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ സഫിയ അസീസ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയൽ എം. ലിബിനി നന്ദി പറഞ്ഞു.

 

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോത്രകലാപ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലംകളി, മംഗലംപന്തലിൽകളി(കണ്ണൂർ), ഗദ്ദിക(വയനാട്), പരമ്പരാഗത നൃത്തം(കോഴിക്കോട്) എന്നിവ അവതരിപ്പിച്ചു. 

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് - ആദ്യദിനം ആവേശം നിറച്ച് മത്സരങ്ങൾ Updated On 2026-02-28

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബൽ സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ മലപ്പുറവും കോട്ടയവും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം ജേതാക്കളായി. കളിയുടെ നാൽപ്പതാം മിനിട്ടിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി പത്താം നമ്പർ ജഴ്സിയണിഞ്ഞ രോഹിതാണ് ഗോൾ നേടിയത്.

 

ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കാണ് മത്സരം ആരംഭിച്ചത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ക്യാപ്റ്റൻ സജിമോൻ സിയുടെ നേതൃത്വത്തിൽ ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിച്ച മലപ്പുറത്തിന്റെ മുന്നേറ്റത്തിനാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഇടയ്ക്ക് കോട്ടയത്തിന്റെ മുന്നേറ്റ നിര മലപ്പുറത്തിന്റെ ഗോൾ മുഖത്തും ആക്രമിച്ചു കളിച്ചു. മത്സരം കൈപ്പിടിയിലാക്കാൻ കോട്ടയം ശ്രമിച്ചെങ്കിലും മലപ്പുറം ഉയർത്തിയ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിയാതെ പോയത് ഗോൾ നേട്ടമെന്ന സ്വപ്നം അകറ്റി നിർത്തി. കോട്ടയത്തിന്റെ ഗോൾമുഖത്തേക്ക് പല തവണ മലപ്പുറം ഇരച്ചുകയറിയെങ്കിലും അവിശ്വസനീയമായ ചെറുത്തു നിൽപ്പിലൂടെ അവർ തടഞ്ഞതും കാണികളുടെ കൈയ്യടി നേടി. ആനന്ദ് പി.എസ് ആയിരുന്നു കോട്ടയത്തിന്റെ ക്യാപ്റ്റൻ.

 

തുടർന്ന് ആലപ്പുഴയും അട്ടപ്പാടിയും തമ്മിൽ നടന്ന മത്സരത്തിൽ അട്ടപ്പാടി ജേതാക്കളായി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അട്ടപ്പാടി ടീം വിജയം കൈവരിച്ചത്. അട്ടപ്പാടിക്കു വേണ്ടി അജിത്ത് മൂന്നു ഗോളും രാജു ഒരു ഗോളും നേടി.

 

കണ്ണൂരും പത്തനംതിട്ടയും തമ്മിൽ നടന്ന മത്സരത്തിൽ കണ്ണൂർ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് വിജയിച്ചു. കണ്ണൂരിന് വേണ്ടി മിഥുൻ രവി രണ്ട് ഗോളും സുജിത്ത്, നന്ദു മുകുന്ദൻ, മിഥുൻരാജ്, രതീഷ് എസ് എന്നിവർ ഓരോ ഗോളും നേടി.

 

റഫറിമാരായ സനിൽ പി.ജി, സൽമാനുവൽ ഫാരിസ് കെ, മുഹമ്മദ് റിയാൻ എം, ഫോർത്ത് ഒഫീഷ്യൽ ജെറീഷ് കെ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.