to
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം Updated On 2026-07-04

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്‍പശാലയ്ക്ക് തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സി.യില്‍ തുടക്കമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, കാര്യശേഷി വികസന പ്രവര്‍ത്തനങ്ങള്‍ അവയുടെ ഗുണഫലങ്ങള്‍ എന്നിവ കുടുംബശ്രീ ഗുണഭോക്താക്കളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായാണിത്. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു പി.കെ. ശില്‍പശാല ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ മേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ഏകോപനമാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ (3-7-2026) ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ മുഖേന ഈ രംഗത്ത് നടപ്പാക്കുന്ന വരുമാനദായക പദ്ധതികള്‍, കൂടാതെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിവിധ ബാങ്ക് വായ്പകള്‍, സബ്സിഡി, ധനസഹായം എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ.റീന വര്‍ഗീസ്, കെ.എല്‍.ഡി.ബി. ഡെപ്യൂട്ടി മാനേജര്‍ എബിന്‍ ബേബി മാത്യു, ക്ഷീര വികസന വകുപ്പ് ജോയിന്‍റ്  ഡയറക്ടര്‍ സിനില ഉണ്ണിക്കൃഷ്ണന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫഹദ് എം, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. ശശി കുമാര്‍ കെ.എ.എസ്, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്യ പി, നബാര്‍ഡ് തിരുവനന്തപുരം അസിസ്റ്റന്‍റ് മാനേജര്‍ അനുദീപ് മറുബോയ്നാ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. വന്ദന ശശിധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ദിലീപ് എസ് ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ഷാലി കൃഷ്ണ നന്ദി പറഞ്ഞു. കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികളുടെ ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ഫീൽഡ്തല സ്റ്റാഫ് അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാരായ പശുസഖിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ഇന്ന് (4-7-2026) വ്യവസായം, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും, ലീഡ് ബാങ്ക്, തൊഴിലുറപ്പ് പദ്ധതി, കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, മില്‍മ എന്നിവയുടെ പ്രതിനിധികള്‍ വിവിധ സെഷനുകള്‍ നയിക്കും.

കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന് തുടക്കം Updated On 2026-07-03

പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം ഔട്ട്‌ലെറ്റിന് തുടക്കം. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ തുളുനാട് ഷോപ്പിങ് കോംപ്ലെക്‌സില്‍ റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ഇന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇതോട് കൂടി സംസ്ഥാനത്ത് ആകെയുള്ള കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകളുടെ എണ്ണം 14 ആയി. സിവില്‍ സ്‌റ്റേഷനിലാണ് കാസർഗോഡ് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്.

സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ചവറ (കൊല്ലം), പന്തളം, പത്തനംതിട്ട ടൗൺ (പത്തനംതിട്ട), കല്ലിശ്ശേരി (ആലപ്പുഴ), കുറവിലങ്ങാട് (കോട്ടയം), വാഗമണ്‍ (ഇടുക്കി), ഗുരുവായൂര്‍ (തൃശ്ശൂര്‍), കൊയിലാണ്ടി (കോഴിക്കോട്), പന്തലാംപാടം (പാലക്കാട്), കോട്ടയ്ക്കല്‍ (മലപ്പുറം), ഇരിട്ടി (കണ്ണൂർ) എന്നിവിടങ്ങളിലും റെസ്റ്റോറൻ്റുകൾ ആരംഭിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം പ്രീമിയം റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം കാസർഗോഡ് മുനിസിപ്പാലിറ്റി സി.ഡി.എസിലെയും ചെങ്ങള സി.ഡി.എസിലെയും ആകെ 9 അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. 2100 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ കാസര്‍ഗോഡ് നഗരസഭ ഉപാധ്യക്ഷന്‍ കെ.എം. ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയും. ജനപ്രതിനിധികളും കുടുംബശ്രീ ഉദ്യോഗസ്ഥരും അയല്‍ക്കൂട്ടാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

തദ്ദേശീയ മേഖലയിലെ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം: മത്സ്യസംസ്‌കരണ മേഖലയിലെ സാധ്യതകള്‍ പരിചയപ്പെടുത്തി കുടുംബശ്രീ Updated On 2026-06-30

തദ്ദേശീയ മേഖലയിലെ മത്സ്യകര്‍ഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുതിയ പരിശീലന പദ്ധതിയുമായി കുടുംബശ്രീ. ഈ മേഖലയിലെ വനിതാ കര്‍ഷകരുടെ സാമ്പത്തിക ഉന്നമനമാണ് ലക്ഷ്യം. ഇതിനായി തദ്ദേശീയ മേഖലയില്‍ നിന്നും മത്സ്യക്കൃഷി ചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി മത്സ്യങ്ങളില്‍ നിന്നും വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കി വരികയാണ്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ 21 കര്‍ഷകരുടെ പരിശീലനം പൂര്‍ത്തിയായി. കോട്ടയം,തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഉടന്‍ പരിശീലനം ആരംഭിക്കും.

 

കൊച്ചി ഐ.സി.എ.ആര്‍ - സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ പരിശീലനമാണ് മത്സ്യകര്‍ഷകര്‍ക്ക് നല്‍കുക. ഇതില്‍ വിവിധയിനം മത്സ്യ സംസ്ക്കരണ സാധ്യതകളില്‍ അവബോധം നല്‍കും.  കൂടാതെ  വിപണിയില്‍ ഏറെ ആവശ്യകതയുള്ള  മീന്‍ അച്ചാറുകള്‍, കട്ട്ലറ്റുകള്‍, ഫിംഗറുകള്‍, ബോള്‍, ബര്‍ഗര്‍, ഫിഷ് സോസേജ്, ഫിഷ് മോമോസ് എന്നിവയടക്കം വിവിധ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിലും വിദഗ്ധ പരിശീലനം നല്‍കും.  ഒപ്പം സംസ്കരിച്ച മത്സ്യം ഉപയോഗിച്ച് റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്ന വിധം, അസംസ്കൃത മത്സ്യത്തില്‍ നിന്നും മത്സ്യം വൃത്തിയാക്കല്‍, മാംസം വേര്‍തിരിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രീ പ്രോസസിങ്ങ്, മത്സ്യ സംസ്ക്കരണ മാലിന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം,  ഉല്‍പന്നങ്ങളുടെ ശാസ്ത്രീയമായ പാക്കേജിങ്ങ് ടെക്നിക്കുകള്‍, ലേബലിങ്ങ്, ഉണക്ക മത്സ്യം വിപണനത്തിനായി തയ്യാറാക്കുന്ന രീതികള്‍, വിവിധ ഭക്ഷ്യ സംസ്ക്കരണ രീതികള്‍, സംരംഭകത്വവും ബിസിനസ് വികസനവും തുടങ്ങി വിവിധ മേഖലകളിലാണ് കര്‍ഷകര്‍ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പരിശീലനം നല്‍കുക.
 

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് സംരംഭമാതൃകയില്‍ സ്വയംതൊഴില്‍ ആരംഭിക്കുന്നതിനും കുടുംബശ്രീ പിന്തുണ നല്‍കും. വിപണി സാധ്യതകളും  ഉറപ്പു വരുത്തും.

കര്‍ഷക പുരോഗതി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ‘ജീവനം 2.0’ ക്യാമ്പയിന്‍ എല്ലാ ജില്ലകളിലും Updated On 2026-06-24

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ‘ജീവനം 2.0‘ ക്യാമ്പയിന് തുടക്കമായി. കന്നുകാലികളുടെ ആരോഗ്യം ഉറപ്പു വരുത്തുക, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധനവ് ഉറപ്പു വരുത്താനും കഴിയും. ഗ്രാമീണതലത്തില്‍ ബ്ലോക്കുതലത്തിൽ തിരഞ്ഞെടുത്ത രണ്ട് ക്ളസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റിയിലുമാണ് ക്യാമ്പയിന്‍ നടപ്പാക്കുക. ജൂലൈ 30-നകം എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും.

 

പ്രാദേശിക സാധ്യതകള്‍ കണക്കിലെടുത്ത് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ജീവനം 2.0’ ക്യാമ്പയിന്‍റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യ ചികിത്സ, ആരോഗ്യ പരിശോധന, രോഗനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കൂടാതെ കന്നുകാലികള്‍ക്ക് ഭീഷണിയാകുന്ന കുളമ്പ് രോഗം ബ്രൂസല്ലോസിസ്, പി.പി.ആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിന്‍ എന്നിവയും ക്യാമ്പയിന്‍ വഴി ലഭ്യമാക്കും. പ്രാദേശിക സാഹചര്യം കണക്കിലെടുത്താണ് ക്യാമ്പയിന്‍ തരം നടപ്പാക്കുന്നത്. സി.ഡി.എസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ളസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് ക്യാമ്പയിന്‍ പ്രയോജനപ്പെടും.

 

കര്‍ഷകര്‍ക്ക് ആവശ്യമായ ഇത്തരം ക്യാമ്പുകള്‍ നടപ്പാക്കുന്നതു വഴി കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും മൃഗസംരക്ഷണ മേഖല വിപുലീകരിക്കുന്നതിനും അവസരമൊരുക്കും. ക്യാമ്പയിന്‍റെ വിജയകരമായ നടത്തിപ്പിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്.

സൂക്ഷ്മ സംരംഭങ്ങളെ അടുത്തതലത്തിലേക്ക് ഉയര്‍ത്താന്‍ കുടുംബശ്രീ ‘പുനര്‍ജ്വാല’ പുരോഗമിക്കുന്നു Updated On 2026-06-24

അയല്‍ക്കൂട്ടാംഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ സംരംഭ മേഖലയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പുനര്‍ജ്വാല ക്യാമ്പയിന്‍ ജില്ലാതലത്തില്‍ പുരോഗമിക്കുന്നു. പ്രാദേശിക സാമ്പത്തിക വികസനത്തില്‍ മികച്ച പങ്കുവഹിക്കുന്ന ഈ സൂക്ഷ്മ സംരംഭങ്ങളെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുകയും വിപുലീകരിക്കുകയും സുസ്ഥിരത നേടിക്കൊടുക്കുകയും ചെയ്യുകയാണ് പുനര്‍ജ്വാല ക്യാമ്പയിന്‍.

 

നിലവില്‍ കാര്‍ഷികേതര മേഖലയില്‍ മാത്രം രണ്ട് ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങളിലൂടെ നാല് ലക്ഷത്തിലധികം അയല്‍ക്കൂട്ടാംഗങ്ങളാണ് വരുമാനം നേടിവരുന്നത്. ഇതില്‍ 58,212 സംരംഭങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്‌ എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി രൂപീകരിച്ചതാണ്. ഓരോ സി.ഡി.എസിലും ഒന്ന് വീതം മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ മാനുഷിക വിഭവശേഷിയും സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയേകുന്നു. കൂടാതെ വിവിധ വായ്പകളും ഉള്‍പ്പെടെയുള്ള ധനസഹായവും നല്‍കി വരുന്നുണ്ട്. ഈ സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ഫലപ്രദമാക്കുകയും ക്യാമ്പയിന്റെ ലക്ഷ്യമാണ്.

 

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ മുഖേന സൂക്ഷ്മ സംരംഭ സര്‍വ്വേയും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളുമാണ് ക്യാമ്പയിന്റെ ആദ്യപടി. കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, വിപണനരീതി, സാമ്പത്തിക സുസ്ഥിരത, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാ സാധ്യത, പ്രധാന വെല്ലുവിളികള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തുകയും അവയെ തരംതിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സര്‍വ്വേയിലൂടെ നടത്തുക. സംരംഭ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുമായാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുക. പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വിപണി പ്രവണതകള്‍, ഉപജീവന സാധ്യതകള്‍ എന്നിവ ഈ പ്രവര്‍ത്തനങ്ങളിലൂടെ വിശകലനം ചെയ്ത് സംരംഭ വികസനത്തിനും ശേഷീവികസനത്തിനും ആവശ്യമായ ഇടപെടലുകള്‍, പിന്തുണാ സംവിധാനങ്ങള്‍, സംയോജന സാധ്യതകള്‍ എന്നിവ കണ്ടെത്തുന്നു.

 

സര്‍വ്വേയും ചര്‍ച്ചയും വഴി ലഭിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ ഓരോ ബ്ലോക്കിനും വിശദമായ സൂക്ഷ്മ സംരംഭ വികസന പ്രവര്‍ത്തന പദ്ധതി തയാറാക്കും. പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബിസിനസ് കൗണ്‍സിലിങ്, ഹാന്‍ഡ്‌ഹോള്‍ഡ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാന്‍ഡിങ്, പാക്കേജിങ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍, സേവന വ്യാപനം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബ്രാന്‍ഡ് വികസനം, പുതിയ വിപണന സാധ്യതകള്‍ എന്നീ മേഖലകളിലും പിന്തുണ നല്‍കും. കൂടാതെ ന്യൂട്രിമിക്‌സ്, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിന്‍ യൂണിറ്റുകള്‍, സാന്ത്വനം യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഐ.ടി. യൂണിറ്റുകള്‍, അപ്പാരല്‍ ക്ലസ്റ്ററുകള്‍, ഇ-സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയ കുടുംബശ്രീയുടെ മുന്‍നിര സംരംഭങ്ങളുടെ പ്രവര്‍ത്തന ഗുണമേന്മയും സുസ്ഥിരതയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുന്നതിന് പ്രൊഫഷണല്‍ ഏജന്‍സികള്‍ വഴി സാങ്കേതിക പിന്തുണ നല്‍കുകയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും പുനര്‍ജ്വാല ക്യാമ്പയിനിലൂടെ കുടുംബശ്രീ നടത്തും.

 

ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ആസൂത്രണ ശില്‍പ്പശാലകളും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ (എം.ഇ.സി), സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ സൂക്ഷ്മ സംരംഭ ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങളും ജില്ലാതലത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ജൂലൈ 20നകം എം.ഇ.സി.മാര്‍ സംരംഭങ്ങള്‍ സന്ദര്‍ശിച്ച് വിവര ശേഖരണ പ്രവര്‍ത്തനങ്ങളും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും പൂര്‍ത്തിയാക്കും.

കുടുംബശ്രീ ജീവനം 2.0 ക്യാമ്പയിന് കൊല്ലത്ത് ജില്ലാതല തുടക്കം Updated On 2026-06-22

മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാർന്ന കന്നുകാലി വികസന, മൃഗാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കുടുംബശ്രീ ‘ജീവനം 2.0’ ക്യാമ്പയിന് കൊല്ലം ജില്ലയിൽ തുടക്കം കുറിച്ചു. തൊഴിൽ, വനിതാ ശിശുവികസന, മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ ജില്ലാതല ഉദ്ഘാടനം 21-06-2026 -നു നിർവഹിച്ചു.

 

മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് ജീവനം 2.0 ക്യാമ്പയിൻ ഫലപ്രദമായി ഏകോപിപ്പിക്കുന്നത്.

 

സി.ഡി.എസ്, ബ്ലോക്ക് തലങ്ങളിൽ മൃഗാരോഗ്യ സംരക്ഷണ ക്യാമ്പുകൾ, പ്രതിരോധ വാക്സിനേഷൻ ഡ്രൈവുകൾ, ഇൻഫെർട്ടിലിറ്റി കെയർ & മാസ്റ്റിറ്റിസ് ക്യാമ്പയിനുകൾ, ഡീവോർമിംഗ് & സാമ്പിൾ പരിശോധനകൾ, പ്രാദേശിക ആവശ്യകത അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ എന്നിവയും കർഷകരുടെ ആവശ്യാനുസരണം മറ്റ് പ്രസക്തമായ ക്ഷേമ ക്യാമ്പുകളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

 

കർഷകർക്ക് സാമ്പത്തിക സുരക്ഷയും കൃത്യമായ വായ്പാ സഹായങ്ങളും ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകൾ ഈ ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിന്റെ ഭാഗമായി, കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കൽ, കന്നുകാലികളുടെ ഇൻഷുറൻസ്, വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പ്രത്യേക വായ്പാ-ബോധവൽക്കരണ മേളകളുമുണ്ടാകും. പഞ്ചായത്ത്തലത്തിൽ അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരാണ് ക്യാമ്പയിൻ പ്രവർത്തനങ്ങളെ കൃത്യമായി ഏകോപിപ്പിക്കുന്നത്.

 

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന മൃഗസംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 820 ലൈവ്സ്റ്റോക്ക് ക്ളസ്റ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നൂറു മുതൽ 250 വരെ കർഷകർ ഉൾപ്പെടുന്നതാണ് ഓരോ ക്ളസ്റ്റ്റും. ഉയർന്ന ഉൽപ്പാദന ക്ഷമത, കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യത, ഉപജീവന സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതത് പഞ്ചായത്തുകളിലെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെയും പാരാവെറ്ററിനറി ജീവനക്കാരുടെയും പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

 

കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി അധ്യക്ഷയായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ ചടങ്ങിൽ സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ (അനിമൽ ഹസ്ബൻഡറി) ദിലീപ്. എസ് പദ്ധതി വിശദീകരണവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ. ആർ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ജിനേഷ് ജി.റ്റി നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു. തുടർന്ന് ‘ലാഭകരമായ കന്നുകാലി വളർത്തൽ: ശാസ്ത്രീയ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും’ എന്ന വിഷയത്തിൽ കുളത്തൂപ്പുഴ റീജിയണൽ സെമൻ ബാങ്ക് ഡെപ്യൂട്ടി മാനേജർ ഡോ. എബിൻ ബേബി മാത്യൂസ് കർഷകർക്കായി പരിശീലന ക്ലാസ് നയിച്ചു. മറ്റ് ജില്ലകളിലും വരും ദിനങ്ങളിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിക്കും.

കുടുംബശ്രീ പുനര്‍ജീവന മധുരം പദ്ധതിക്ക് തുടക്കം: മധുരക്കിഴങ്ങില്‍ നിന്നുള്ള ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് Updated On 2026-06-19

അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും നിര്‍മിച്ച ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ‘പുനര്‍ജീവന മധുരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു. മധുരക്കിഴങ്ങില്‍ നിന്നു തയ്യാറാക്കിയ സ്വാദിഷ്ഠമായ പൊടി, ഹെല്‍ത്ത് മിക്സ്, സൂപ്പ്, ഗമ്മീസ്, കുല്‍ഫി, ചിപ്സ് എന്നീ ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.  

 

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആഗോള വിപണിയില്‍ മത്സരിക്കാന്‍ പര്യാപ്തമാണെന്നും അവ നിര്‍മിക്കുന്നത് സാധാരണക്കാരായ സ്ത്രീകളാണെന്നത് ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ കുടുംബശ്രീയുടെ അടുത്ത ഘട്ടം ഇനി ദാരിദ്ര്യത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്. പുനര്‍ജീവനം-മധുരം പദ്ധതി അതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

 

മന്ത്രിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ വിഘ്നേശ്വരി വി കുടുംബശ്രീ കെ-ഇനം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു, മുഖ്യാതിഥി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്.ദിനേശന്‍,  ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.എം.എസ് സജീവ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. പരിപാടിക്ക് ശേഷം സി.ടി.സി.ആര്‍.ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററും മന്ത്രി സന്ദര്‍ശിച്ചു.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിഘ്നേശ്വരി വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് എസ് പദ്ധതി വിശദീകരിച്ചു. ഡോ. എം.എസ്.സജീവ് ആശംസിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു. മണ്ണിന്‍റെ ആരോഗ്യവും സന്തുലിത വളപ്രയോഗത്തെയും കുറിച്ച് ഡോ.കെ സുനില്‍ കുമാര്‍, ഡോ.ഷീല ഇമ്മാനുവല്‍ എന്നിവര്‍ ക്ളാസ് നയിച്ചു. ഡോ. സെന്തില്‍ കുമാര്‍ കെ.എം, ഡോ.രഹാന എസ്.എന്‍, ഡോ. പ്രകാശ് കൃഷ്ണന്‍ ബി.എസ് എന്നിവര്‍ നേതൃത്വം നല്‍കി. അട്ടപ്പാടിയില്‍ നിന്നു തിരഞ്ഞെടുത്ത വനിതാ കര്‍ഷകര്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഭാരവാഹികൾ, ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിര കാര്‍ഷിക ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘പുനര്‍ജീവനം’. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ അട്ടപ്പാടിയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച മധുരക്കിഴങ്ങില്‍ നിന്നും തയ്യാറാക്കിയ ആറ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ വിപണനത്തിന്  തയ്യാറായിട്ടുള്ളത്. ഇവ കുടുംബശ്രീയുടെ ഔദ്യോഗിക പ്രീമിയം ബ്രാന്‍ഡ് ‘കെ-ഇനം’ വഴി വിപണിയിലെത്തും. നേരത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മുപ്പത് കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചിരുന്നു. നിലവില്‍ അട്ടപ്പാടിയില്‍ നൂറ് ഏക്കറിലധികം വിവിധയിനം മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. പദ്ധതി വഴി 80 കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗം ലഭ്യമാകും.

എ.ഐ.യിലേക്ക് ചുവടുവച്ച് കുടുംബശ്രീ, ‘എ.ഐ. ചേച്ചി’ മാരിലൂടെ Updated On 2026-06-19

എ.ഐ. ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ സംരംഭകര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി പൈലറ്റ് അടിസ്ഥാനത്തില്‍ എ.ഐ. സാക്ഷരതാ പരിശീലന പരിപാടിയുമായി കുടുംബശ്രീ. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത കുടുംബശ്രീ സംരംഭകര്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരുള്‍പ്പെടെ 300 പേര്‍ക്കാണ് ‘എ.ഐ. ചേച്ചി’ എന്ന ഈ ഏകദിന പരിശീലനം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത്.

 

ജൂണ്‍ 6,8,9 തീയതികളില്‍ ജില്ലാപഞ്ചായത്ത് വിര്‍ച്വല്‍ ഹാളില്‍ തിരുവനന്തപുരം ജില്ലയിലെ പരിശീലനവും ജൂണ്‍ 11,12,13 തീയതികളിലായി കിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ പരിശീലനവും സംഘടിപ്പിച്ചു.

 

എ.ഐ. ബേസിക്‌സ്, ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് റൈറ്റിങ്, പ്രാക്ടിക്കല്‍ എ.ഐ. ടൂള്‍സ് (ചാറ്റ് ജി.പി.ടി), എ.ഐ. ഫോര്‍ ബിസിനസ് & എന്റര്‍പ്രണര്‍ഷിപ്പ്, ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായുമുള്ള എ.ഐ. ഉപയോഗം എന്നീ വിഷയങ്ങളിലാണ് ഹേമന്ത് കൃഷ്ണ. ആര്‍, നാന്‍സി ബിജു (അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാര്‍, മൈക്രോ സേവ് കണ്‍സള്‍ട്ടിങ്) എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കിയത്. കൂടാതെ പ്രായോഗിക പരിശീലനവും നല്‍കി.

 

തൃശ്ശൂരിലെ പരിശീലനത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ നവീന്‍ സി.എന്‍, ഓജസ് ഇ.ജെ എന്നിവര്‍ സംസാരിച്ചു.

വിഘ്നേശ്വരി. വി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു Updated On 2026-06-18

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി വിഘ്നേശ്വരി വി ചുമതലയേറ്റു. നിലവില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ്നേശ്വരിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയാണ്  നല്‍കിയിട്ടുള്ളത്.    

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എച്ച് ദിനേശന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായി പോയതിനെ തുടര്‍ന്നാണ് വിഘ്നേശ്വരിയുടെ നിയമനം. എച്ച് ദിനേശന് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.  

2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ വിഘ്നേശ്വരി വി നേരത്തെ ഇടുക്കി, കോട്ടയം ജില്ലാ കളക്ടറായും, ടൂറിസം വകുപ്പ് മാനേജിങ്ങ് ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നീ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ്.

അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് സമൃദ്ധിയ്ക്കും വികസനത്തിനും ലോകമാതൃകയാകാന്‍ കുടുംബശ്രീ 2.0 നടപ്പാക്കും: മന്ത്രി കെ.എം ഷാജി Updated On 2026-06-18

സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാന്‍ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്  ഇതുവഴി ലക്ഷ്യമിടുന്നതെന്നും  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച് ഇതൊരു സമൂഹത്തിന്‍റെ വളര്‍ച്ചയുടെ പരിവര്‍ത്തന ഘട്ടമാണ്. സഹായം സ്വീകരിക്കുന്ന കുടുംബശ്രീയില്‍ നിന്നും സാധ്യതകള്‍ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്ക് മാറണം. തനിക്ക് സഹായം വേണം എന്ന ചിന്തയില്‍ നിന്നും അവസരങ്ങള്‍ സ്വയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുന്ന വിപ്ളവകരമായ മാറ്റം ഓരോ സ്ത്രീയിലും ഉണ്ടാകണം. കുടുംബശ്രീക്കൊപ്പം ഓരോ പഞ്ചായത്തിലെയും യുവജനങ്ങളും വിരമിച്ച തൊഴില്‍ വിദഗ്ധരും പിന്തുണ നല്‍കാന്‍ പഞ്ചായത്തും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ഓരോ വാര്‍ഡും ചെറിയ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാന്‍  കഴിയും.

 

കുടുംബശ്രീ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ പുതിയ യാത്രയില്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കുടുംബശ്രീയെ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം. താഴെ തട്ടിലെത്തുന്ന ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് യഥാര്‍ത്ഥ കരങ്ങളിലെത്താന്‍ കുടുംബശ്രീയെ പ്രയോജനപ്പെടുത്തണം. ഒരുമിച്ച് നിന്നാല്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് തിരിച്ചറിയാനും അത് കാലത്തിനും ലോകത്തിനും കാണിച്ചു കൊടുക്കാനും  കഴിയണം. 2.0 കേവലം ഒരു പേരല്ല. അതൊരു പരിവര്‍ത്തനമാണ്. ഈ യാത്ര മനോഹരമായി തുടങ്ങാനുള്ള എല്ലാ വിധ പിന്തുണയും നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബശ്രീയുടെ ആത്മാവ്, സമത്വം, കൂട്ടായ്മ എന്നിവ സംരക്ഷിക്കപ്പെടണം. നമ്മുടെ സ്ത്രീകള്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാവുക മാത്രമല്ല, അതിനെ നയിക്കുകയും വേണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിന്‍റെ ബഹുമാനവും നേടണം. സ്ത്രീകള്‍ കേരളചരിത്രത്തിലെ ഏറ്റവും മനോഹരമായ ചരിത്രം എഴുതി കഴിഞ്ഞു. ഇനി എഴുതാനുള്ളത് സമൃദ്ധിയുടെയും വികസനത്തിന്‍റെയും നവീകരണത്തിന്‍റെയും ലോകമാതൃകയാവുന്ന കേരളത്തിന്‍റെ പുതിയ അധ്യായമാണ്. സഹായം തേടുന്ന കുടുംബശ്രീയില്‍ നിന്ന് അവസരങ്ങള്‍ സൃഷ്ടിക്കുന്ന  കുടുംബശ്രീയിലേക്കും ചെറിയ സംരംഭങ്ങളില്‍ നിന്നും വലിയസാധ്യതകളിലേക്കും മാറണം. സാങ്കേതികവിദ്യകളും വിപണിയും ബിസിനസ് രീതികളും ഉപഭോക്തൃ പ്രതീക്ഷകളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്ത്രീകള്‍ ഡിജിറ്റല്‍ അറിവുകള്‍ നേടണം. ആധുനിക വിപണിയെ മനസിലാക്കി മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും ബ്രാന്‍ഡുകളും നിര്‍മിച്ചു കൊണ്ട് കേരളത്തിന് പുറത്തും ലോകത്തിനു മുന്നിലും എത്താന്‍ കഴിയണം. അങ്ങനെ നമ്മുടെ ചെറിയ വരുമാനദായക സംരംഭങ്ങളെ വലിയ സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിയും. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് കരുത്ത് ലഭിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് ആ കരുത്ത് നല്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.

 

കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയദര്‍ശിനി വി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയിലും കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളിലും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഓരോ പഞ്ചായത്തിലെയും സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

 

കേരളത്തിലെ സ്ത്രീകളുടെ സന്തോഷ സൂചിക ഉയര്‍ന്നത് കുടുംബശ്രീ വന്നതിനു ശേഷമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. സങ്കടങ്ങളില്‍ നിന്നും സന്തോഷത്തിലേക്കുള്ള സ്ത്രീകളുടെ ഈ മാറ്റമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും അതിന്‍റെ കാരണം കുടുംബശ്രീയാണെന്നും അവര്‍ പറഞ്ഞു.

 

കുടുംബശ്രീ ഡയറക്ടര്‍ പി.കെ സിന്ധു സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.