to
‘കളിക്കൂട്ട’ങ്ങളിലൂടെ പുതുജീവന്‍ നേടി കുടുംബശ്രീ ബാലസഭകള്‍ Updated On 2026-06-02

അയല്‍ക്കൂട്ട മാതൃകയിലുള്ള കുട്ടികളുടെ സാമൂഹികാധിഷ്ഠിത സംഘടനാ സംവിധാനമായ കുടുംബശ്രീ ബാലസഭകള്‍ക്ക് ഈ അവധിക്കാലത്ത് ‘കളിക്കൂട്ട’ത്തിലൂടെ പുതുജീവന്‍. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് രൂപീകരിച്ച കൂട്ടായ്മയായ ബാലസഭകള്‍ വ്യക്തിത്വ വളര്‍ച്ച, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തുന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

കേരളത്തിലെ മുഴുവന്‍ ഗ്രാമ, നഗര വാര്‍ഡുകളില്‍ ബാലസഭാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും പുതിയ ബാലസഭ രൂപീകരിക്കുന്നതിനും നിര്‍ജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഈ മധ്യവേനല്‍ അവധിക്കാലത്താണ് കളിക്കൂട്ടം ക്യാമ്പയിന് തുടക്കമിട്ടത്.

 

ഇത്തരത്തില്‍ രൂപീകരിച്ച ബാലസഭകളുള്‍പ്പെടെയുള്ള കുട്ടികളുടെ ഈ കൂട്ടായ്മകളെയെല്ലാം നാടിന്റെ പൊതുനന്മയ്ക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നീ പ്രതിസന്ധികള്‍ക്കുള്ള ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമായ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. നാളെയുടെ പൗരന്മാരായ കുട്ടികള്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അറിവ് നല്‍കുകയും അവരുടെ ജീവിതശൈലിയില്‍ മാറ്റംവരുത്തി ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കേരളം കെട്ടിപ്പടുക്കുന്നതിന് ബാലസഭകളെ പ്രാപ്തമാക്കുകയെന്നതും ഈ ക്യാമ്പയിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

‘റിഥ’ത്തിലൂടെ കുടുംബശ്രീയെ ആഴത്തിലറിയാന്‍ അവര്‍ Updated On 2026-06-01

പുതുതായി ചുമതലയേറ്റ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തന മികവും കാര്യശേഷിയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ത്രിദിന പരിശീലന പരിപാടി ‘റിഥം 2026’ന് തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി വിവിധ ബാച്ചുകളിലായി 1070 ചെയര്‍പേഴ്‌സണ്‍മാര്‍ക്കും പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ജില്ലാതലത്തില്‍ ഈ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 15നകം എല്ലാ ജില്ലകളിലെയും പരിശീലന പരിപാടി പൂര്‍ത്തിയാക്കും. തൃശ്ശൂര്‍ ജില്ലയിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ഇന്നലെ ആരംഭിച്ച ആദ്യ ബാച്ച് പരിശീലനത്തില്‍ ജില്ലയിലെ 50 ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കുന്നു. രണ്ടാം ബാച്ചില്‍ 52 പേരും പങ്കെടുക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും റിഥം 2026 ആരംഭിക്കും.

 

പോസിറ്റീവ് മനോഭാവം, ആശയ വിനിമയ പാടവം, ഫിനാന്‍സ് മാനേജ്‌മെന്റ്, ഭരണ നിര്‍വ്വഹണം, കുടുംബശ്രീ ബൈലോ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് പരിശീലനം. അതത് ജില്ലകളിലെ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക തീമാറ്റിക് അവതരണങ്ങളും ആസൂത്രണ ചര്‍ച്ചകളും സംഘടിപ്പിക്കും.

അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരുമയില്‍ തലചായ്ക്കാനിടമേകും ‘ശ്രീഭവന’വുമായി കാസര്‍ഗോഡ് Updated On 2026-06-01

കാസര്‍ഗോഡ് ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരുമയില്‍ ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്ന ‘ശ്രീഭവനം-ഒരുമയിലുയരും കൂട്’ പദ്ധതിക്ക് തുടക്കം. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചീമേനി സി.ഡി.എസിലാണ് ആദ്യ വീട് നിര്‍മ്മിക്കുക. ചീമേനി തുറവിലെ ഭാവന അയല്‍ക്കൂട്ടാംഗമായ കാഴ്ചപരിമിതിയുള്ള ചന്ദ്രകലയാണ് ആദ്യ ഗുണഭോക്താവ്.

 

ഓരോ സി.ഡി.എസിലെയും അയല്‍ക്കൂട്ടാംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം മാറ്റിവെച്ചാണ് പദ്ധതിക്കായുള്ള ഫണ്ട് സമാഹരിക്കുന്നത്. ഒരു സി.ഡി.എസിലെ ശരാശരി 4,500 അംഗങ്ങളില്‍ നിന്ന് മാത്രം ഇത്തരത്തില്‍ നാലര ലക്ഷത്തോളം രൂപ കണ്ടെത്താനാകും. കൂടാതെ സ്‌പോണ്‍സര്‍മാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാകും വീടുകളുടെ നിര്‍മ്മാണം നടത്തുക. സിവില്‍ എന്‍ജിനീയര്‍മാരുടെ സന്നദ്ധ സേവനം ഉറപ്പാക്കി ആകര്‍ഷകമായ പ്ലാനും ഡിസൈനും സൗജന്യമായി തയാറാക്കുന്നതിലൂടെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സാധിക്കും.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും വിവിധ സാങ്കേതിക മാനദണ്ഡങ്ങളാല്‍ വീട് ലഭിക്കാതെ പോയവരെയാണ് ശ്രീഭവനം പദ്ധതിക്കായി പരിഗണിക്കുന്നത്. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, തുണയില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഭവനരഹിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. വാര്‍ഡ് കമ്മറ്റികളുടെ പ്രത്യേക സ്‌ക്രീനിങ്ങിനും സി.ഡി.എസ് പരിശോധനകള്‍ക്കും ശേഷമാണ് ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്.

 

ചീമേനിയില്‍ മേയ് 24ന് സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. ശോഭന അധ്യക്ഷയായ ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. ജനാര്‍ദ്ദനന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ദിവാകരന്‍, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, ബ്ലോക്ക് മെമ്പര്‍ പി.വി. ഷീബ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ.വി. അനീഷ് സ്വാഗതം പറഞ്ഞു.

കുടുംബശ്രീ സംരംഭ വായ്പാ നടപടികള്‍ എളുപ്പത്തിലാക്കാന്‍ വരുന്നൂ, ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ Updated On 2026-05-25

സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ (ഐ.ഇ.എല്‍.എ) നടപ്പിലാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്ന വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും. അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുമായി ഐ.ഇ.എല്‍.ഇ സംയോജിപ്പിച്ചിരിക്കുന്നു.

 

നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രൊപ്പോസല്‍ തയാറാക്കല്‍ കൂടാതെ അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രൊപ്പോസലുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരായ ബാങ്കുകള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം ഇ.സി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും. ഓരോ ബാങ്കുകളും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പലിശനിരക്കും മറ്റും അറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാകും. കൂടാതെ എന്‍.ആര്‍.എല്‍.എം നല്‍കുന്ന പലിശ സബ്‌സിഡിയും ലഭ്യമാകും.

 

പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളും മറ്റും സമര്‍പ്പിക്കേണ്ടി വരുന്നത് എന്നിങ്ങനെയുള്ള കടമ്പകള്‍ ഒഴിവാക്കാനാകും.

 

ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതിന്റെ ആദ്യപടിയായി സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാലയും സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനവും തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ പ്രോഗ്രാം ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നവീന്‍. സി നിര്‍വഹിച്ചു. എന്‍.ആര്‍.എല്‍.എം നാഷണല്‍ മിഷന്‍ മാനേജര്‍ ലോകേഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍) നാഷണല്‍ റിസോഴ്സ് പേഴ്സണ്മാരായ സുന്ദര്‍, രവിശങ്കര്‍ ബൊയാന എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേര്‍ ആദ്യഘട്ട സംസ്ഥാനതല പരിശീലനത്തില്‍ പങ്കെടുത്തു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വഴിയും വ്യക്തിഗത സംരംഭ വായ്പ Updated On 2026-05-23

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ധാരണയിലെത്തി. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ 21ന് സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസ് മേധാവി അഭിജീത് കുമാര്‍ ഝായും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഈ ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ ‘സെന്റ് നാരീ ശക്തി ‘ എന്ന പേരിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും. ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍.സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ സോണല്‍ ഓഫീസ് മേധാവി കെ. ധാരാസിങ് നായിക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എ. ശ്രീക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു Updated On 2026-05-22

തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്ന ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലെ മെന്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തൃശ്ശൂര്‍ കിലയില്‍ മെയ് 18 മുതല്‍ 21 വരെ രണ്ട് ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ 210 പേര്‍ പങ്കെടുത്തു. തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, അട്ടപ്പാടി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരാണ് പരിശീലനത്തിന്റെ ഭാഗമായത്.

 

ദിവസേന വീടുകളില്‍ നിന്നും സ്‌കൂളില്‍ പോയി പഠനം നടത്തുന്ന ഉന്നതികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും നല്‍കിവരുന്ന വിദ്യാഭ്യാസ പിന്തുണാ പദ്ധതിയാണ് ബ്രിഡ്ജ് കോഴ്‌സ്. സംസ്ഥാനത്തെ എല്ലാ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലും ഏകീകൃത സിലബസ് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി മോഡ്യൂള്‍  തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ആറ് വ്യത്യസ്ത മേഖലകളിലായി (ഭാഷാമൃതം, ഗണിതം മധുരം, പറയാം കേള്‍ക്കാം, പഠിക്കാന്‍ പഠിക്കാം, വരയും വാക്കും, സധൈര്യം സര്‍ഗ്ഗാത്മകം) കുട്ടികളുടെ പഠനനിലവാരം അനുസരിച്ച് പ്രാഥമിക പഠിതാവ്, മുന്നേറ്റ പഠിതാവ്, സ്വതന്ത്ര പഠിതാവ് എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് മോഡ്യൂള്‍ തയാറാക്കിയത്.

 

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനിയേല്‍ ലിബ്‌നി, ഡോ. ബിറ്റര്‍. സി, ഡോ. രതീഷ് മാധവന്‍, സ്റ്റേറ്റ് കോര്‍ ടീം അംഗങ്ങളായ ജോമോന്‍ കെ ജെ, കെ. കെ. മുഹമ്മദ് സാനു, ആദര്‍ശ് പി. ദയാല്‍, പി. രത്‌നേഷ്, പി. സനൂപ്, ടി.വി. സായികൃഷ്ണന്‍  തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനാര്‍ത്ഥികള്‍ ചേര്‍ന്ന് തയാറാക്കിയ ഡ്രാഫ്റ്റ്  മോഡ്യൂള്‍ സ്വീകരിച്ച് സമാപന ചടങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക്ക് നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍ നന്ദി പറഞ്ഞു.

കുടുംബശ്രീ വേനല്‍മധുരം തണ്ണിമത്തന്‍ കൃഷി – 6.8 കോടി രൂപയുടെ വിറ്റുവരവ് Updated On 2026-05-13

വേനല്‍ക്കാലത്ത് ഗുണമേന്മയുള്ള തണ്ണിമത്തന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ ‘വേനല്‍മധുരം’ തണ്ണിമത്തന്‍ കൃഷി ക്യാമ്പയിന്‍ സൂപ്പര്‍ ഹിറ്റ്. ഈ വേനല്‍ക്കാലത്ത് ഇതുവരെ 6,78,21,791 രൂപയുടെ വിറ്റുവരവാണ് ഡിസംബറില്‍ ആരംഭിച്ച ഈ ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച 44.45 ലക്ഷം കിലോഗ്രാം തണ്ണിമത്തനിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ സ്വന്തമാക്കിയത്. 1471 കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജെ.എല്‍.ജികളില്‍ അംഗമായ 6711 അയല്‍ക്കൂട്ടാംഗങ്ങളാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. ഒരാള്‍ക്ക് കുറഞ്ഞത് 10,000 രൂപ വരുമാനം ഇത് മുഖേന ലഭിച്ചു കഴിഞ്ഞു. കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍, മേളകള്‍, ചന്തകള്‍ എന്നിവ വഴിയാണ് തണ്ണിമത്തന്റെ വില്‍പ്പന നടത്തിയത്.

144 ബ്ലോക്കുകളിലെ 603 സി.ഡി.എസുകളിലായി 817.78 ഏക്കറില്‍ വേനല്‍മധുരത്തിന്റെ ഭാഗമായി തണ്ണിമത്തന്‍ കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശികമായി തണ്ണിമത്തന്‍ കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളിലേക്ക് വിഷരഹിത തണ്ണിമത്തന്‍ എത്തിക്കുകയും അതിലൂടെ ജെ.എല്‍.ജി അംഗങ്ങളായ അയല്‍ക്കൂട്ടാംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അയല്‍ക്കൂട്ടാംഗങ്ങളെ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് വേനല്‍മധുരം ക്യാമ്പയിന്റെ ലക്ഷ്യം.

കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ ഇനം തണ്ണിമത്തനുകളാണ് കൃഷി ചെയ്തത്. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യുന്ന കൃഷി സംഘങ്ങള്‍ക്ക് നിലമൊരുക്കുന്നതിനും കൃഷിക്കുമായി 25,000 രൂപ വരെ റിവോള്‍വിങ് ഫണ്ടും സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.

ഡി.ഡി.യു-ജി.കെ.വൈ 2.0, ആർ-സെറ്റി 2.0 - റീജിയണൽ ശിൽപ്പശാലയ്ക്ക് തുടക്കം Updated On 2026-05-12

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന 2.0 (ഡി.ഡി.യു – ജി.കെ.വൈ), റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2.0 (ആർ-സെറ്റി) എന്നിവയുടെ ദ്വിദിന റീജിയണൽ ശിൽപ്പശാലയ്ക്ക് തിരുവനന്തപുരത്ത് ഇന്നലെ (മേയ് 11) തുടക്കം. ആക്കുളം ഗോകുലം ഗ്രാൻഡിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം (സ്കിൽസ്) ഡയറക്ടർ രാജ് പ്രിയ് സിംഗ് ഐ.എഫ്.എസ് ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരു പദ്ധതികളും കേരളത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണ്.  

ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിലെയും, ആർ-സെറ്റിയുടെ 2026-27 സാമ്പത്തിക വർഷത്തെയും കര്‍മ്മ പദ്ധതികൾ ചര്‍ച്ച ചെയ്യുന്നതിനും ഈ പദ്ധതികളുടെ കൂടുതൽ ഫലപ്രദമായ നടത്തിപ്പിനും വേണ്ടിയുള്ള നയരൂപീകരണങ്ങൾക്കുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇരു പദ്ധതികളുടെയും പുതിയ പതിപ്പുകളുടെ നടത്തിപ്പും ഭാവി ലക്ഷ്യങ്ങളും, പുതിയ മാർഗ്ഗരേഖകളും ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്യും.

ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി, തൊഴിൽ ഉറപ്പാക്കി മികച്ച വേതനം ലഭ്യമാക്കുകയെന്നതാണ് ഡി.ഡി.യു-ജി.കെ.വൈ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനമേകി അവരെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തരാക്കാനും സംരംഭകത്വ വികസനം സാധ്യമാക്കാനുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആർ-സെറ്റികൾ. ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകൾക്കാണ് ആർ-സെറ്റികളുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീയുമായി സഹകരിച്ചാണ് ആർ-സെറ്റികൾ പ്രവർത്തിക്കുന്നത്. 

ആർ-സെറ്റി സംരംഭങ്ങളുടെ വിപുലീകരണവും നവീകരണവും ശിൽപ്പശാലയിൽ പ്രധാന ചർച്ചാവിഷയമാണ്. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ പരിശീലന പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമീണ യുവാക്കളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങളും ചർച്ചകളും അവതരണങ്ങളും ശിൽപ്പശാലയിലുണ്ട്.  

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. മണിപ്പൂർ സ്റ്റേറ്റ് റൂറൽ ലൈവ്‍ലിഹുഡ് മിഷൻ ഡയറക്ടർ ബന്ദന ദേവി ഐ.എ.എസ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) കൺവീനർ സന്തോഷ് വി.എസ്, നാഷണൽ അക്കാഡമി ഓഫ് റുഡ്സെറ്റി (എൻ.എ.ആർ) ഡയറക്ടർ ജനറൽ രാജു എൻ. കോറി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് (എൻ.ഐ.ആർ. ഡി.പി.ആർ) ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡോ. സന്ധ്യ ഗോപകുമാരൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഐടി വിഭാഗം സീനിയർ ടെക്നിക്കൽ ഡയറക്ടർ ജി.വി.എസ്.എൻ. മൂർത്തി എന്നിവർ സംസാരിച്ചു. ഡി.ഡി.യു-ജി.കെ.വൈ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ് നന്ദി പറഞ്ഞു. 

കേരളത്തിന് പുറമേ മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാന്‍ഡ്‌, ത്രിപുര, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, നാഷണൽ അക്കാഡമി ഓഫ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് എന്നീ കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ബാങ്കുകളിൽ നിന്നുളള ഉദ്യോഗസ്ഥരും ശിൽപ്പശാലയുടെ ഭാഗമാകുന്നു. ശിൽപ്പശാല ഇന്ന് സമാപിക്കും.

ബാംഗ്ലൂര്‍ അപകടം – പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍ Updated On 2026-05-06

കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനയാത്രയ്ക്കിടെ ബാംഗ്ലൂരില്‍ അപകടത്തില്‍ മരണമടഞ്ഞ രണ്ട് അമൃതം ന്യൂട്രിമിക്‌സ് സംരംഭകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി കര്‍ണ്ണാടക സര്‍ക്കാരും ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി B.Z. സമീര്‍ അഹമ്മദ് ഖാനും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതമാണ് നല്‍കിയത്. ഇതുകൂടാതെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം പരിക്കേറ്റ മൂന്ന് പേര്‍ക്കും മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നല്‍കി.

കനത്ത മഴയെത്തുടര്‍ന്ന് ആശുപത്രിയുടെ മതിലിടിഞ്ഞ് വീണ് ഏപ്രില്‍ 29നുണ്ടായ അപകടത്തില്‍ എറണാകുളം രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ സ്മിത (അക്ഷര അയല്‍ക്കൂട്ടം), ആശുപത്രിപ്പടി മനയ്ക്കുടിയില്‍ ലത (അക്ഷയ അയല്‍ക്കൂട്ടം) എന്നിവരാണ് മരണമടഞ്ഞത്. അപകടം നടന്ന അന്നുമുതല്‍ പരിക്കേറ്റവര്‍ക്ക് ബാംഗ്ലൂരില്‍ ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ചികിത്സയ്ക്ക് ശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ വിമാനയാത്രാ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സഹയാത്രികര്‍ക്കുള്ള യാത്രാസൗകര്യങ്ങളും ഉറപ്പാക്കുന്നതിനും മന്ത്രിയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ വിലമതിക്കാനാകാത്ത പിന്തുണ നല്‍കി. കൂടാതെ കര്‍ണ്ണാടക സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം: കുടുംബശ്രീ നേടിയത് 2.44 കോടി രൂപ Updated On 2026-04-18

ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിങ്ങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴി  ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ച 11,272  പോളിങ്ങ് ബൂത്തുകളിലും 85 കളക്ഷൻ സെന്റ്റുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ  രീതിയിൽ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. പാചകവാതക പ്രതിസന്ധി മൂലം പലയിടത്തും ഹോട്ടലുകൾ അടച്ചതും പല പോളിങ്ങ് സ്റ്റേഷനുകളുടെയും സമീപം ഹോട്ടലുകൾ ഇല്ലാത്തതുമായ സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്ത് വിജയിപ്പിച്ചത്.  

ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് കണ്ണൂർ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതൽ കഫേ യൂണിറ്റുകൾ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. 830 കഫേ യൂണിറ്റുകളാണ് ജില്ലയിൽ ആകെ ഭക്ഷണ വിതരണം നടത്തിയത്. ഏറ്റവും കൂടുതൽ ബൂത്തുകളിൽ ഭക്ഷണ വിതരണം നടത്തിയത് തിരുവനന്തപുരം ജില്ലയും. ഇവിടെ 2292 ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക്  കുടുംബശ്രീ ഭക്ഷണമൊരുക്കി. കൊല്ലം ജില്ലയിൽ 2200 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കും ഭക്ഷണം വിതരണം ചെയ്തു.

വോട്ടിങ്ങ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രങ്ങളിലുമായിരുന്നു ഭക്ഷണ വിതരണം. പ്രഭാത ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് വിതരണം ചെയ്തത്. എല്ലാ ജില്ലകളിലും സമയബന്ധിതമായും ഹരിതചട്ടം പാലിച്ചുകൊണ്ടും ഭക്ഷണ വിതരണം നടത്തുന്നതിന് അതത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകിയിരുന്നു.