to
റബര്‍ കൃഷി മേഖലയിലേക്ക് കുടുംബശ്രീ Updated On 2026-07-14

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് ശ്വാശ്വത പരിഹാരം, റബര്‍ കര്‍ഷകര്‍ക്ക് സമഗ്ര സേവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ റബര്‍ കാര്‍ഷിക കര്‍മ്മസേനയുമായി കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍. മേലുകാവ് പഞ്ചായത്തിലാണ് ഇവന്റ് മാനേജ്‌മെന്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കര്‍മ്മസേനയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

 

റബര്‍ തോട്ടങ്ങളുടെ പരിപാലനം ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി 15 അയല്‍ക്കൂട്ടാംഗങ്ങളാണ് റബര്‍ കാര്‍ഷിക കര്‍മ്മസേനയിലുള്ളത്. മേലുകാവ് സി.ഡി.എസിലെ വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ടാപ്പിങ് ഉള്‍പ്പെടെയുള്ള എല്ലാ റബര്‍ കൃഷി പരിപാലന പ്രവര്‍ത്തനങ്ങളും ഈ കര്‍മ്മസേന ഏകോപിപ്പിച്ച് നിര്‍വഹിക്കും. ഇതിലൂടെ തോട്ടം ഉടമകള്‍ക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകുകയും കൃഷിപരിപാലനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിദഗ്ധ സംഘത്തിന് കൈമാറാനാവുകയും ചെയ്യും. തൊഴിലാളികള്‍ക്ക് സ്ഥിരതയുള്ള തൊഴിലും മാന്യമായ വേതനവും ഉറപ്പാക്കുന്നതോടൊപ്പം റബ്ബര്‍ ഉല്‍പ്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനും പദ്ധതി സഹായകമാകും. കേരള റബ്ബര്‍ ലിമിറ്റഡിന്റെ (കെ.ആര്‍.എല്‍) സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും പദ്ധതിക്കുണ്ട്.

ജനോപകാരപ്രദവും കാര്യക്ഷമവുമായ ഭരണ സേവന സംവിധാനം: 167 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ അംഗീകാരം Updated On 2026-07-14

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 167 സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ (ഇന്‍റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. സി.ഡി.എസുകളുടെ  പ്രവര്‍ത്തന സംവിധാനങ്ങളില്‍ കാര്യക്ഷമതയും സമ്പൂര്‍ണ ഗുണമേന്‍മ ഉറപ്പു വരുത്തിക്കൊണ്ട് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയതിനാണിത്.

 

സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍   617 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം ലഭിച്ചിരുന്നു. ബാക്കിയുള്ള 453 സി.ഡി.എസുകളെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തിയ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇപ്പോള്‍ 167 സി.ഡി.എസുകള്‍ കൂടി ഈ നേട്ടം കൈവരിച്ചത്.

 

രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ പത്തനംതിട്ട(58), വയനാട്, കോഴിക്കോട്(82), കണ്ണൂര്‍(81) ജില്ലകളിലെ  എല്ലാ സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി നൂറ് ശതമാനം നേട്ടം കൈവരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 33-ല്‍ 32 സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി. വയനാട് ജില്ലയിലെ  ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നലെ(13-7-2026) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വയനാട് മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മാതൃകാപരമായ പ്രവര്‍ത്തനമികവിന് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചതും വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിനായിരുന്നു.  ആദ്യഘട്ടത്തില്‍ തന്നെ എല്ലാ സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം നേടിയ ജില്ല കൊല്ലമാണ്. ഇവിടെ 74 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

 

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ  മികവ്,  ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകള്‍ ഐ.എസ്.ഓ അംഗീകാരം നേടിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സേവനങ്ങളും  ലഭ്യമാക്കി. ഗുണമേന്‍മാ നയരൂപീകരണം, സി.ഡി.എസ് ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, ഫണ്ടുകളുടെ വിനിയോഗം, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഓഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകള്‍ക്ക് അംഗീകാരം.

 

ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണയും സി.ഡി.എസുകള്‍ക്ക് ലഭിക്കുന്നുണ്ട്.

 

കുടുംബശ്രീയുടെ ഭരണ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുത്യാര്യവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം, പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സേവന വിതരണത്തില്‍ ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ സഹായകമാകും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.

പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും എല്ലാ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ സര്‍ട്ടിഫൈഡ് Updated On 2026-07-13

പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ സി.ഡി.എസ് ഓഫീസുകള്‍ക്കും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ സ്വന്തം. ഓഫീസില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഐ.എസ്.ഒ 9001:2015 അംഗീകാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം തന്നെ കൊല്ലം ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. വയനാട് ജില്ലയിലെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പൂർത്തീകരണ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി തിങ്കളാഴ്ച നിർവഹിക്കും.

 

കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) യുമായി സഹകരിച്ച് 2025 മുതലാണ് സി.ഡി.എസ് ഓഫീസുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ആരംഭിച്ചത്. ആകെയുള്ള 1071 സി.ഡി.എസ് ഓഫീസുകളില്‍ 782 സി.ഡി.എസുകള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിക്കഴിഞ്ഞു. പത്തനംതിട്ടയിലെ 58, കോഴിക്കോട്ടെ 82, കണ്ണൂരിലെ 81 വീതം സി.ഡി.എസുകളാണ് ഐ.എസ്.ഒ അംഗീകാരം നേടിയത്.

 

കേരള സര്‍ക്കാര്‍ അംഗീകരിച്ച ബൈലോ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ-ഭിന്നശേഷി-വയോജന സൗഹൃദ സേവനങ്ങള്‍, രേഖകളുടെ കൃത്യമായ പരിപാലനം, ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങള്‍, ഏവരുടെയും പങ്കാളിത്തത്തോടെയുള്ള ഗുണനിലവാര നയരൂപവത്കരണം തുടങ്ങിയ ഘടകങ്ങളാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തലിന് പ്രധാന മാനദണ്ഡങ്ങളാക്കിയത്.

 

കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്ന സംവിധാനവും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി സജ്ജമാക്കി. കൂടാതെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടുതവണ ഇന്റേണല്‍ ഓഡിറ്റ് നടത്തുകയും ഓരോ വര്‍ഷവും സര്‍വെയ്‌ലന്‍സ് ഓഡിറ്റിലൂടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തുന്നതോടെ കഴിയും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്റെ കാലാവധി.

16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കുടുംബശ്രീയുടെ ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതി Updated On 2026-07-11

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുന്നൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണ് പോളിസി കാലാവധി.

 

അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 74 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18-നും 50-നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51-60 വയസു വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും, 61-70 വരെ 30,000 രൂപയും 71-74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ ഈ തുകയ്ക്ക് പുറമേ 18-50 വയസു വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.

 

അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരംഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതു വഴി ഈ സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിന്‍റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ടത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ട്.

 

സി.ഡി.എസ് തലത്തിൽ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമാ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമാ മിത്ര വഴിയാണ്.

വയനാട് കള്ളാടി ദുരന്തത്തില്‍ സഹായഹസ്തമേകി കുടുംബശ്രീയും Updated On 2026-07-10

വയനാട്ടിലെ മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് വിവിധ സഹായങ്ങളേകി കുടുംബശ്രീ വയനാട് ജില്ലാമിഷന്‍. കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ട ഇടപെടലുകളാണ് കുടുംബശ്രീ നടത്തിവരുന്നത്.

 

മേപ്പാടി ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെ സമൂഹ അടുക്കളയില്‍ പാചകത്തിനും ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ക്യാമ്പിലെ ശുചീകരണത്തിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് നടത്തുന്നതും. ക്യാമ്പിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവശ്യ സഹായങ്ങള്‍ ഉറപ്പുവരുത്താനും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുമുണ്ട്.

 

ഇതുകൂടാതെ വീടുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് ആവശ്യ സാധനങ്ങളും, ഭക്ഷണവും എത്തിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.

കുടുംബശ്രീ ‘ധീരം’ ടീമിന് യൂണിഫോമായി – മന്ത്രി ശ്രീ. കെ.എം. ഷാജി സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു Updated On 2026-07-09

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ‘ധീരം’ സ്വയംപ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്കുള്ള യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. എറണാകുളത്ത് തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശനി ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ധീരം’ ജില്ലാതല മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ മന്ത്രിയില്‍ നിന്ന് യൂണിഫോം ഏറ്റുവാങ്ങി.

 

കുടുംബശ്രീയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് ‘ധീരം’ സ്വയം പ്രതിരോധ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധ മുറകളില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ഇതുവഴി സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.

 

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം വനിതകള്‍ പരിശീലനം നേടുകയും സംരംഭ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്ത് വരുമാനം നേടുകയും ചെയ്തുവരുന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 28 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി മാസ്റ്റര്‍ പരിശീലകരുമാക്കിയിട്ടുണ്ട്. ഇവര്‍ മുഖേനയാണ് താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നത്. 

 

ധീരം പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകവും സംസ്ഥാനതലത്തില്‍ തയാറാക്കിയിട്ടുണ്ട്.

ഇന്ത്യാ ബ്രിക്സ് ഉച്ചകോടി 2026 - ആജീവിക ‘സരസ്’ ബ്രാന്‍ഡ് ഉല്‍പന്ന പ്രദര്‍ശന വിഭാഗം: സ്ത്രീമുന്നേറ്റത്തിന്‍റെ കരുത്തുമായി കുടുംബശ്രീ സ്റ്റാള്‍ Updated On 2026-07-09

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിച്ച ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026-ല്‍ തിളങ്ങി കുടുംബശ്രീയും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മുന്നേറ്റവും ശാക്തീകരണവും വ്യക്തമാക്കുന്ന ആജീവിക ‘സരസ്’ ബ്രാന്‍ഡ് ഉല്‍പന്ന പ്രദര്‍ശന വിഭാഗത്തിലാണ് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ ഹെര്‍ബല്‍ ഫുഡ് സപ്ളിമെന്‍റ്സ്, ഡ്രൈ മിക്സ് പൗഡര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടേറെ ഉല്‍പന്നങ്ങള്‍ സ്ത്രീശാക്തീകരണത്തിന്‍റെയും ഗ്രാമീണ സംരംഭകത്വത്തിന്‍റെയും നേര്‍കാഴ്ചയാവുകയാണ്.

 

കേരളം ഉള്‍പ്പെടെ രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുളള സംരംഭകരും സ്വയംസഹായ സംഘങ്ങളും തയ്യാറാക്കിയ ഉല്‍പന്നങ്ങളുമായി ആകെ 23 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിനായി തങ്ങളുടെ ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്തത് ഗ്രാമീണ സംരംഭകരില്‍ ആത്മവിശ്വാസവും പുതിയ വിപണി സാധ്യതകളിലേക്കുള്ള പ്രതീക്ഷയും നല്‍കിയിട്ടുണ്ട്. ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിപണി സാധ്യതകള്‍ തുറന്നു കൊടുക്കുന്നതിനും ഇത് അവസരമൊരുക്കും.  

 

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തിലാണ് കൊച്ചിയില്‍  ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍  ആരംഭിച്ച ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026ന്‍റെ ചുമതല വഹിക്കുന്നത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും. ഉച്ചകോടിയില്‍ സരസ് ബ്രാന്‍ഡ് ഉല്‍പന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീയാണ്. സ്റ്റാളിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.
 

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ആധ്യക്ഷം വഹിക്കുന്നത് ഇന്ത്യയാണ്. ഇതുമായി ബന്ധപ്പെട്ട് നയതന്ത്ര വികസന അജണ്ടയും തയ്യാറാക്കിയിട്ടുണ്ട്. ഈ സമഗ്ര ഉച്ചകോടിയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മന്ത്രിതല, വര്‍ക്കിങ്ങ് ഗ്രൂപ്പുകളുടെ യോഗവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് കൊച്ചിയില്‍ ബ്രിക്സ് 2026-ഉച്ചകോടി സംഘടിപ്പിക്കുന്നത്.

റീട്ടെയില്‍ വിപണി കീഴടക്കാന്‍ കുടുംബശ്രീ : പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ആറ് ജില്ലകളിലേക്ക് കൂടി Updated On 2026-07-08

കുടുംബശ്രീയുടെ ഏകീകൃത ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന പ്രീമിയം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ വിപണനം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഓണത്തിന് മുമ്പ് കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കൂടി ഉല്‍പന്നങ്ങള്‍ എത്തിക്കും. പദ്ധതിയുടെ ഭാഗമായി നേരത്തെ സംസ്ഥാനതലത്തില്‍ ആദ്യമായി തൃശൂര്‍ ജില്ലയില്‍ ഉല്‍പന്ന വിതരണം ആരംഭിച്ചിരുന്നു. പദ്ധതിയുമായി സഹകരിക്കുന്ന ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് വഴിയാണ് വിപണനം.

 

റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ചുവട് വയ്പ്പ്. സംരംഭകര്‍ക്ക് സുസ്ഥിര വിപണിയും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ റീട്ടെയില്‍ മേഖലയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ പ്രവേശിക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ അയ്യായിരത്തിലധികം അംഗങ്ങളുടെ വ്യാപാര ശൃംഖല പ്രയോജനപ്പെടുത്തി കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള വിപണികളിലേക്ക് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.

 

ആദ്യഘട്ടത്തില്‍ കാര്‍ഷികേതര മേഖലയിലെ സംരംഭകര്‍ തയ്യാറാക്കുന്ന സാമ്പാര്‍ മസാല, വെജിറ്റബിള്‍ മസാല, ഫിഷ് മസാല, ചിക്കന്‍ മസാല, മീറ്റ് മസാല, മുളകു പൊടി, മഞ്ഞള്‍പ്പൊടി, വിവിധ ധാന്യപ്പൊടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഇനം ഉല്‍പന്നങ്ങളാണ് റീട്ടെയില്‍ വിപണിയിലെത്തുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ റീട്ടെയില്‍ വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തും. ഈ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗോള നിലവാരത്തിലുള്ള ഗുണമേന്‍മയും ആകര്‍ഷകമായ പാക്കേജിങ്ങും ഉറപ്പാക്കി കോര്‍പ്പറേറ്റ് ഉല്‍പന്നങ്ങള്‍ക്കു ബദലാകാന്‍ കഴിയുന്ന വിധം കുടുംബശ്രീ ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്.

 

ഓരോ ജില്ലയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ഇതിന്‍റെ ഭാഗമായി കണ്‍സോര്‍ഷ്യം രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്.

ശ്രദ്ധ നേടി കുടുംബശ്രീയുടെ കമ്മ്യൂണിറ്റി ടൂറിസം Updated On 2026-07-08

വിനോദ സഞ്ചാര മേഖലയിലെ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച് അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗ്ഗം ഒരുക്കി നല്‍കുകയും കേരളത്തിന്റെ ഉള്ള് തൊട്ടറിയുന്ന അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുകയുമാണ് കുടുംബശ്രീ കമ്മ്യൂണിറ്റി ടൂറിസം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 550ലേറെ വിനോദ സഞ്ചാരികള്‍ക്ക് ആതിഥ്യമരുളിയതില്‍ നിന്ന് 20 ലക്ഷത്തിലേറെ രൂപയുടെ വരുമാനം ഇതുവരെ പദ്ധതിയിലൂടെ നേടിക്കഴിഞ്ഞു.

 

ഓരോ ജില്ലയിലെയും പ്രാദേശിക പ്രത്യേകതകള്‍ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസം അഥവാ സി.ബി.ടി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നത്. പഞ്ചായത്തുകളുടെ പൂര്‍ണ്ണ പിന്തുണയില്‍ അയല്‍ക്കൂട്ട കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയുടെ ഉടസ്ഥതയിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് പുറമേ ടൂറിസം ഓപ്പറേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും ഇവര്‍ തന്നെ. ആലപ്പുഴ ജില്ലയില്‍ ബാക്ക്വാട്ടര്‍, വില്ലേജ് ലൈഫ്, ഹെറിറ്റേജ് ടൂറിസം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2025 ജനുവരിയില്‍ തുടക്കമിട്ട ഈ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2025-26 സാമ്പത്തികവര്‍ഷം ഇടുക്കി (മറയൂരും കരുണാപുരത്തും - ഹില്‍ ടൂറിസം, സ്പൈസ് ട്രെയില്‍സ്, ഫാം ടൂറിസം), വയനാട് (തിരുനെല്ലിയിലും അമ്പലവയലിലും - എക്കോ ടൂറിസം, ട്രൈബല്‍ ഹെറിറ്റേജ്, അഡ്വഞ്ചര്‍) കണ്ണൂര്‍ (ധര്‍മ്മടത്തും കൊളച്ചേരിയിലും - കള്‍ച്ചറല്‍ ടൂറിസം, നേച്ചര്‍) ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

അയല്‍ക്കൂട്ട കുടുംബങ്ങളുടെ നേതൃത്വത്തില്‍ അവര്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്ന കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) ആലപ്പുഴയില്‍ രൂപം നല്‍കുകയും കുടുംബശ്രീ ജില്ലാ മിഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. ഈ പദ്ധതി ജില്ലയില്‍  വിജയകരമായതിനെത്തുടര്‍ന്ന് രാജസ്ഥാനിലും (രത്നംബോര്‍ ടൈഗര്‍ റിസേര്‍വ്) സിക്കിമിലും (പക്യോങ് ജില്ല) സി.ബി.ടി മാതൃക വിജയിപ്പിച്ചതിന്റെ അനുഭവ സമ്പത്തുള്ള എന്‍.ആര്‍.ഒയുടെ നേതൃത്വത്തില്‍ മറ്റ് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. ആലപ്പുഴയിലെ സി.ബി.ടി പദ്ധതിക്ക് ‘ആലപ്പി റൂട്ട്‌സ്’ എന്ന ജില്ലാതല ബ്രാന്‍ഡിങും നല്‍കി.

 

ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തലത്തില്‍ ഏകോപിപ്പിക്കുന്നത് പഞ്ചായത്ത്തല കമ്മ്യൂണിറ്റി ടൂറിസം സര്‍വീസ് കമ്മിറ്റികള്‍ (സി.ടി.എസ്.സി) മുഖേനയാണ്. ഇത്തരത്തിലുള്ള 12 കമ്മിറ്റികളാണ് നിലവിലുള്ളത്. കൂടുതല്‍ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുക, കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കുക, ഗുണനിലവാര വര്‍ധനവ്, തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റികളാണ് ചെയ്യുന്നത്. ജില്ലാതല കമ്മ്യൂണിറ്റി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റികളാണ് പഞ്ചായത്ത്തല കമ്മിറ്റികളുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുന്നത്. കൂടാതെ ജില്ലാതല മാര്‍ക്കറ്റിംഗ്, മറ്റ് വകുപ്പുകളുമായുള്ള സംയോജനം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റികളാണ് ചെയ്യുന്നത്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ മാത്രമാണ് ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. മറ്റ് ജില്ലകളില്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും.

 

വ്യത്യസ്ത ടൂറിസം പാക്കേജുകളില്‍ മികച്ച നിലവാരമുള്ള ഹോംസ്റ്റേകളും നാടന്‍ രുചികളും കലയും കരകൗശല പ്രവര്‍ത്തനങ്ങളുമെല്ലാം സി.ബി.ടിയില്‍ കോര്‍ത്തണക്കിയിരിക്കുന്നു. ഇതുവരെ 55ലേറെ ടൂറുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങള്‍ക്കായി 15ലേറെ എക്സ്പോഷര്‍ വിസിറ്റുകളും സംഘടിപ്പിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം കാസര്‍ഗോഡ്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലേക്ക് കൂടി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും വരുന്ന വര്‍ഷം ശേഷിക്കുന്ന എല്ലാ ജില്ലകളിലേക്കും കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസം പദ്ധതി എത്തിച്ച് വിനോദ സഞ്ചാര മേഖലയില്‍ സാന്നിധ്യമറിയിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

യാത്രാക്ലേശത്തിന് പരിഹാരവും സംരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയുമാകാന്‍ കുടുംബശ്രീ ആജീവിക ഗ്രാമീണ്‍ എക്‌സ്പ്രസ് യോജന Updated On 2026-07-08

ഗ്രാമങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുകയും അതോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിപണന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമായി ആജീവിക ഗ്രാമീണ്‍ എക്‌സ്പ്രസ് യോജന (എ.ജി.ഇ.വൈ)യുമായി കുടുംബശ്രീ. കേരളത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ (എസ്.വി.ഇ.പി) ഭാഗമായാണ് എ.ജി.ഇ.വൈ പദ്ധതി നടപ്പിലാക്കുന്നത്.

 

കേരളത്തിലെ വിവിധ ജില്ലകളിലായി 15 ബ്ലോക്കുകളിലാണ് പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചത്. ഇടുക്കി (ഇടുക്കി), ചെങ്ങന്നൂര്‍ (ആലപ്പുഴ), പനമരം (വയനാട്) എന്നീ ബ്ലോക്കുകളില്‍ വാഹനങ്ങള്‍ വാങ്ങുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മാനന്തവാടി (വയനാട്), വണ്ടൂര്‍, കുറ്റിപ്പുറം, നിലമ്പൂര്‍ (മലപ്പുറം), പറക്കോട്, റാന്നി (പത്തനംതിട്ട), തൃത്താല, അട്ടപ്പാടി (പാലക്കാട്), പറവൂര്‍ (എറണാകുളം), ചടയമംഗലം (കൊല്ലം), തളിപ്പറമ്പ (കണ്ണൂര്‍), കാഞ്ഞങ്ങാട് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

 

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ യാത്രാക്ലേശം പരിഹരിക്കുക, അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കുക, സി.ഡി.എസുകള്‍ക്ക് വരുമാനോപാധി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് കേരളത്തില്‍ പദ്ധതിക്കുള്ളത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കുന്നതിനുള്ള പരിമിതികള്‍ക്ക് പരിഹാരം എന്ന നിലയില്‍ കൂടിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

ഇടുക്കി ബ്ലോക്കില്‍ അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇടുക്കി എം.എല്‍.എ റോയ് കെ. പൗലോസ് ചെറുതോണിയില്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് സി.ഡി.എസിലെ 11ാം വാര്‍ഡിലെ ഭദ്രദീപം അയല്‍ക്കൂട്ട കുടുംബാംഗമായ ഷമീറാണ് പദ്ധതിയുടെ ഭാഗമായി സംരംഭം നടത്തുക. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഈ വാഹനത്തില്‍ വിവിധ ടൂറിസ്റ്റ് മേഖലകളിലേക്കെത്തിച്ച് വിപണനം നടത്തുന്നത് കൂടാതെ വിനോദ സഞ്ചാരികളുടെ ചിത്രങ്ങളെടുത്ത് ഫ്രെയിം ചെയ്ത് നല്‍കുന്ന സംരംഭവും വാഹനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നു.

 

ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു. ജി പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കലേഷ് സി.ജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സേതുലക്ഷ്മി കെ.എസ്, അരുണ്‍ വി.എ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വാഴത്തോപ്പ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് നന്ദി പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.